കണ്ണൂര്‍: തളിപ്പറമ്പ് അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ സാക്ഷിയുടെ മൊഴിമാറ്റം സിപിഎമ്മിനും മുസ്ലീം ലീഗിനും ഒരു പോലെ പ്രതിസന്ധിയായി. കേസിന്റെ വിചാരണ ആരംഭിക്കുകയും മുഖ്യ സാക്ഷികളായ രണ്ടു പേര് മൊഴി മാറ്റിയത് ഇരു പാര്‍ട്ടികളുടേയും നേതൃത്വങ്ങളെ വെട്ടിലാക്കിയിരിക്കുകയാണ്. സാക്ഷികളേ സ്വാധീനിച്ച് മൊഴിമാറ്റിച്ചതാണെന്ന മൊഴിമാറ്റിയ സാക്ഷികളുടെ വെളിപ്പെടുത്തലാണ് സിപിഎം നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുന്നതെങ്കില് സിപിഎമ്മിനനുകൂലമായി സാക്ഷികളേക്കൊണ്ട് മൊഴിമാറ്റി പറയിപ്പിക്കാന്‍ ലീഗിന്റെ തളിപ്പറമ്പ് മേഖലയിലെ സംസ്ഥാന നേതാക്കളുള്‍പ്പെടെയുളളവര്‍ പങ്കാളികളായിയെന്ന ആരോപണമാണ് ലീഗ് നേതൃത്വത്തെ കുഴക്കുന്നത്. സാക്ഷികളെ മൊഴിമാറ്റാന്‍ പ്രേരിപ്പിച്ച ലീഗ് നേതാക്കള്‍ക്കെതിരെ തളിപ്പറമ്പിലും ജില്ലയിലെ വിവിധ മേഖലകളിലും ലീഗ് അണികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. നേതൃത്വത്തിനെതിരെ നഗരത്തിലെമ്പാടും പോസ്റ്ററുകള്‍ നിറഞ്ഞു. പത്രസമ്മേളനം നടത്തി ഒരുവിഭാഗം പരസ്യമായ അഭിപ്രായ പ്രകടനങ്ങളും നടത്തിയിരുന്നു.
2012 ഫെബ്രുവരി 20 ന് രാവിലെ ലീഗ് അക്രമികള്‍ അക്രമം നടത്തിയ അരിയില്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തിയ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനും ടി.വി.രാജേഷ് എംഎല്‍എയും ഉള്‍പ്പെടെയുളളവരെ ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചതിന് പ്രതികാരമെന്ന നിലയിലാണ് ഉച്ചയോടെ കീഴറയില്‍ വീട് വളഞ്ഞ് ലീഗ് പ്രവര്‍ത്തകനായ ഷുക്കൂറിനെ കൊലപ്പെടുത്തിയത്. സിപിഎം പാര്‍ട്ടികോടതി വിചാരണ ചെയ്ത് കൊല നടപ്പിലാക്കുകയായിരുന്നുവെന്ന ആരോപണം കൊലപാതകവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്നു.ലീഗ് അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന പി.ജയരാജനും ടി.വി.രാജേഷ് എംഎല്‍എയും ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ആരോപണം ഉയരുകയും ഇവര്‍ക്കെതിരെ കേസെടുക്കുകയും ജയരാജന് 28 ജയിലില്‍ കിടക്കേണ്ടി വരികയും ചെയ്തു.
പി.ജയരാജനും ടി.വി.രാജേഷ് എംഎല്‍എയും ചേര്‍ന്ന് ആശുപത്രിയില്‍ വെച്ച് ഗൂഢാലോചന നടത്തുന്നത് കണ്ടുവെന്ന് എഫ്ഐആറില്‍ മൊഴികൊടുത്ത മുഖ്യ സാക്ഷികളായ പി.പി.അബു, മുഹമ്മദ് സാബിര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം കേസ് സംബന്ധിച്ച് തങ്ങള്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഇരുനേതാക്കളേയും കണ്ടില്ലെന്നും അന്നേ ദിവസം ആശുപത്രിയില്‍ പോയിരുന്നില്ലെന്നും തളിപ്പറമ്പ് മുന്‍സിഫ് കോടതിയില്‍ മൊഴിമാറ്റി പറയുകയായിരുന്നു. സാക്ഷികളെ സ്വാധീനിച്ച് ഭീഷണിപ്പെടുത്തി മൊഴിമാറ്റിയെന്ന ആരോപണം നിലനില്‍ക്കെ ലീഗ് നേതൃത്വം മൊഴിമാറ്റിയ സാക്ഷികളില്‍ അബുവിനെ സ്വന്തം കസ്റ്റഡിയിലെത്തിച്ച് ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിനു മുന്നില്‍ മൊഴിമാറ്റി പറയാന്‍ കാരണം സിപിഎം ഭീഷണി മൂലമാണെന്നും ആദ്യം ജയരാജനടക്കമുളളവര്ക്കെതിരെ പോലീസ് മുമ്പാകെ നല്കിയ മൊഴിയില്‍ താന്‍ ഉറച്ച് നില്ക്കുന്നതായി വെളിപ്പെടുത്തുകയും ചെയ്തു. ഇതോടെ മൊഴിമാറ്റ സംഭവം കൂടുതല്‍ വിവാദമായിരിക്കുകയാണ്.
സാക്ഷികളില്‍ കൂറുമാറിയ മറ്റൊരാളായ മുഹമ്മദ് സാബിര്‍ ഗള്‍ഫിലേക്ക് കടന്നിരുന്നു. ഇയാളും ലീഗുകാരുടെ സംരക്ഷണത്തിലായി കഴിഞ്ഞതായറിയുന്നു. അടുത്ത ദിവസം തന്നെ കേരളത്തിലെത്തി കോടതിയില്‍ തന്റെ പഴയ മൊഴി തന്നെ നല്‍കുമെന്നറിയുന്നു. കൊലപാതകം നടന്ന് ഒരുവര്‍ഷം പിന്നിടുകയും കേസിന്റെ വിചാരണ കഴിഞ്ഞ ദിവസം തലശ്ശേരി കോടതിയില്‍ ആരംഭിക്കുകയും ചെയ്തതിനിടയില്‍ കേസിലെ സാക്ഷികളുടെ മൊഴിമാറ്റം കേസുമായി ബന്ധപ്പെട്ട് നിരവധി നിയമ കുരുക്കുകള്‍ക്ക് വഴിവെക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മൊഴിമാറ്റം വിവാദമായതോടെ ഷുക്കൂര്‍ വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ഷുക്കൂറിന്റെ മാതാവും മുസ്ലീംലീഗ് നേതൃത്വവും ആവശ്യപ്പെടുകയും സിബിഐ അന്വോഷണം തെളിഞ്ഞുവരികയും ചെയ്യുന്ന സാഹചര്യം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. മൊഴി മാറ്റത്തിലൂടെ കേസില്‍ നിന്ന് രക്ഷപ്പെടാമെന്ന് കണക്കു കൂട്ടിയ സിപിഎം നേതൃത്വം സിബിഐ ഏറ്റെടുക്കുന്നതോടെ കേസില്‍് പാര്‍ട്ടി നേതാക്കളുള്‍പ്പെടെയുളളവര്‍ കുടുങ്ങുമെന്ന ആശങ്കയിലാണ്.
ഗണേഷ് മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: