ന്യൂദല്‍ഹി: ആറന്മുള വിമാനത്താവളത്തിന് തത്വത്തില്‍ അനുമതി നല്‍കിയതായി പറഞ്ഞ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കന്നി നയപ്രഖ്യാപനം വിവാദത്തില്‍. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കംകുറിച്ച് ഇരുസഭകളെയും അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ സരക്കാറിന്റെ നേട്ടം വിവരിക്കുന്നിടത്താണ് രാഷ്ട്രപതി ആറന്മുള വിമാനത്താവളം പരാമര്‍ശിച്ചത്. കണ്ണൂര്‍, നവമുംബയ്,മോപ്പ വിമാനത്താവളങ്ങള്‍ക്ക് അനുമതി നല്‍കിയതിനൊപ്പം ആറന്മുള വിമാനത്താവളത്തിനും തത്വത്തില്‍ അനുമതി നല്‍കിയതായിട്ടാണ് പറഞ്ഞത്. പിന്നീട് അച്ചടിച്ചുതന്ന പ്രസംഗത്തില്‍ തത്വത്തില്‍ അനുമതി എന്നത് മാത്രം ഉദ്ധരണിയിലാണ് കൊടുത്തിരുക്കുന്നത്. സുദീര്‍ഘമായ പ്രസംഗത്തിനിടെയുള്ള ഏക ഉദ്ധരണിയും ഇതാണ്.
ആറന്മുള വിമാനത്താവളം പരാമര്‍ശത്തിന്റെ പേരില്‍ നയപ്രഖ്യാപനത്തിനെതിരെ വിയോജനക്കുറിപ്പ് കൊടുക്കുമെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് വ്യക്തമാക്കി. അനുമതി നല്‍കാത്ത പദ്ധതിക്ക് അനുമതി നല്കി എന്നു പറഞ്ഞത് പ്രസംഗത്തില്‍ നിന്ന് മാറ്റണമെന്ന് ബിജെപി ആവശ്യപ്പെടും.ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കിയിട്ടില്ലന്ന് അടുത്തയിടെ സുഷമ സ്വരാജിനെ കേന്ദ്ര പരിസ്ഥിതി മന്ത്രി അറിയിച്ചിരുന്നു.
കനത്ത സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് പറഞ്ഞു തുടങ്ങുന്ന പസംഗത്തില്‍ അഴിമതിയെകുറിച്ച് പരാമര്‍ശമേയില്ല. പ്രതീക്ഷകളെക്കാള്‍ ആശങ്ക പങ്കുവെക്കുന്നതാണ് മുഖര്‍ജിയുടെ കന്നി നയപ്രഖ്യാപനം. നാണയപെരുപ്പം വര്‍ധിക്കുന്നത് ആശങ്കയുളവാക്കുന്നു. രാജ്യത്ത് സ്ത്രീകളുടെ സുരക്ഷയിലും ആശങ്കയുണ്ട്, രാഷ്ട്രപതി പറഞ്ഞു. തൊഴിലവസരങ്ങള്‍ കുറയുന്നതിലും ക്ഷേമപദ്ധതികള്‍ സമയത്ത് നടപ്പാക്കാന്‍ കഴിയാത്തതിലും മുഖര്‍ജിക്ക് ആശങ്കയുണ്ട്.
ഇന്ത്യയെ ഉയരങ്ങളിലേക്ക് നയിക്കാന്‍ യുവാക്കള്‍ മുന്നോട്ടു വരണമെന്ന് രാഷ്ടപതി ആവശ്യപ്പെട്ടു. വിലക്കയറ്റം നേരിടുന്ന സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ ബില്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഏറ്റവും കൂടുതല്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ട വര്‍ഷമാണ് കടന്നുപോയത്. ആഗോളതലത്തിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടായി. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ 10 കോടി തൊഴിലവസരങ്ങള്‍ ഉറപ്പു വരുത്തും. തൊഴിലുറപ്പു പദ്ധതിയിലൂടെ അഞ്ചു കോടി ജനങ്ങള്‍ക്ക് സഹായം നല്‍കാനായി.സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ?നിങ്ങളുടെ പണം നിങ്ങളുടെ കയ്യില്‍ എന്ന പദ്ധതിയിലൂടെ ഇടനിലക്കാരെ ഒഴിവാക്കി സബ്സിഡി പണമായി നേരിട്ട് നല്‍കുന്നത് ജനങ്ങള്‍ക്ക് ഗുണം ചെയ്യും.
രാജ്യത്ത് സ്ത്രീകളുടെ സുരക്ഷയില്‍ ആശങ്കയുള്ളതായി രാഷ്ട്രപതി പറഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ നടപ്പിലാക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കുട്ടികളെ ലൈംഗിക അതിക്രമങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിന് കൊണ്ടുവന്ന നിയമം കര്‍ശനമായി നടപ്പിലാക്കുമെന്നും രാഷ്ട്രപതി വ്യക്തമാക്കി.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി ജസ്റ്റിസ് വര്‍മ്മ കമ്മീഷന് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ ഉള്കൊള്ളിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് പാസാക്കിയിട്ടുണ്ട്. സമൂഹത്തില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് സര്‍ക്കാര്‍ നടപടികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം നല്കുന്ന പദ്ധതി ആവിഷ്കരിക്കും. നിക്ഷേപകരുടെ വിശ്വാസം മെച്ചപ്പെടുത്താന്‍ നടപടിയെടുത്തിട്ടുണ്ട്.
കൂടംകുളം ആണവനിലയത്തിലെ രണ്ട് റിയാക്ടറുകള്‍ ഈ വര്‍ഷം തന്നെ കമ്മീഷന് ചെയ്യും. സംസ്ഥാന സര്‍ക്കാറുകളുമായി ബന്ധപ്പെട്ട് റോഡ് വികസനത്തിനു വേണ്ട സഹായം നല്‍കും. നഗരസഭകളുടെ ശേഷി വര്‍ധിപ്പിക്കുന്നതിനായി 1000 കോടി രൂപയുടെ പ്രത്യകേ ഫണ്ട് അനുവദിക്കും.ഭൂമി ഏറ്റെടുക്കല്‍ ബില്‍ പാസാക്കും. ഇന്ദിര ആവാസ് യോജന പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കും. രാജീവ് ഗാന്ധി യോജന പദ്ധതി ഗ്രാമ പ്രദേശങ്ങളും ചെറിയ നഗരങ്ങളിലുമുള്‍പ്പെടെ 10 ലക്ഷം വീടുകളാക്കി വര്‍ധിപ്പിക്കും. വൈദ്യുതി എത്തിയിട്ടില്ലാത്ത ഒരു ലക്ഷത്തോളം വീടുകള്‍ വൈദ്യുതീകരിക്കും.
പതിനേഴ് കല്‍ക്കരി പാടങ്ങള്‍ സര്‍ക്കാര്‍ കമ്പനികള്‍ക്ക് അനുവദിച്ചതുമായി മുന്നോട്ടു പോകും. പാചക വാതക ഇന്ധനങ്ങളുടെ ഇറക്കുമതി കുറക്കുന്നതിനായി ശ്രമിക്കും.സാധാരണക്കാരന് നീതി വേഗത്തിലാക്കും. ഗ്രാമീണ കോടതികള്‍ നടപ്പാക്കും. ലോക്പാല്‍ ബില്‍ യാഥാര്‍ഥ്യമാക്കും. നക്സല്‍ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് കുറഞ്ഞു.
സഭയില്‍ ഡിഎംകെ, എംഡിഎ പ്രതിനിധികള്‍ ബഹളമുണ്ടാക്കി. ഇടതുപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചു.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: