തിരുവനന്തപുരം: സംയുക്ത തൊഴിലാളി യൂണിയന് ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ചരിത്രത്തിന്റെ ഭാഗമായി. ചരിത്രത്തിലാദ്യമായാണ് കേരളത്തില്‍ 48 മണിക്കൂര്‍ പണിമുടക്ക് നടക്കുന്നത്. കേരളത്തില്‍ രണ്ടാം ദിവസവും പണിമുടക്ക് പൂര്‍ണ്ണമായിരുന്നു. അടഞ്ഞുകിടന്ന കടകമ്പോളങ്ങളും വിജനമായ നിരത്തുകളും ഇന്നലെയും സംസ്ഥാനത്തു ബന്ദിന്റെ പ്രതീതി സൃഷ്ടിച്ചു. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍, ടാക്സി, ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടെയുള്ളവ സര്‍വീസ് നടത്തിയില്ല. എന്നാല്‍ ഏതാനും സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. സര്‍ക്കാര്‍ ഓഫീസുകളിലെ ഹാജര്‍നില രണ്ടാം ദിവസത്തിലും കുറവായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. ബാങ്കിങ് മേഖലയും നിശ്ചലമായി.
ഇന്നലെ സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളിലെ ഹാജര്‍നില 44 ശതമാനമായി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ അവകാശപ്പെടുന്നെങ്കിലും തൊഴിലാളി സംഘടനകള്‍ അത് അംഗീകരിക്കുന്നില്ല. ആദ്യദിവസം 40 ശതമാനമായിരുന്നു ഹാജര്നിലയെന്നാണ് ഔദ്യോഗിക കണക്ക്. ഇന്നലെ ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട അക്രമസംഭവങ്ങളുമുണ്ടായി. തിരുവനന്തപുരത്ത് ശ്രീകാര്യം ഗവണ്മെന്റ് സ്കൂള്‍ പ്രിന്‍സിപ്പലിനെ തടഞ്ഞുവച്ചു. പാളയത്ത് വാഹനം തടഞ്ഞവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
തിരുവനന്തപുരം നഗരത്തില്‍ വെള്ളയമ്പലത്തെ പെട്രോള്‍ പമ്പ് തുറക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാര്‍ ഉപരോധസമരം നടത്തി. പ്രതിഷേധത്തെ തുടര്‍ന്നു പമ്പ് കുറച്ചുനേരം തുറന്നു പ്രവര്‍ത്തിച്ചു. പിന്നീട് സമരാനുകൂലികള്‍ സംഘടിച്ചെത്തി പമ്പ് അടപ്പിച്ചു. തിരുവനന്തപുരം ടെക്നോപാര്‍ക്ക് സമരക്കാര്‍ ഇന്നലെയും ഉപരോധിച്ചു. പോലീസ് അകമ്പടിയോടെയാണ് ഇന്നലെയും ടെക്നോപാര്‍ക്കിലേക്ക് ജീവനക്കാരെയും കൊണ്ടു വാഹനങ്ങളെത്തിയത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സംയുക്ത ട്രേഡ് യൂണിയന് നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. കൊച്ചിയിലും ട്രേഡ് യൂണിയനുകള്‍ പ്രതിഷേധ യോഗങ്ങള്‍ നടത്തി. സമരാനുകൂലികള്‍ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു.
കൊല്ലം, ആലപ്പുഴ ജില്ലകളും ഹര്‍ത്താല്‍ പ്രതീതിയിലായിരുന്നു. പണിമുടക്കിനെ തുടര്‍ന്ന് ഹോട്ടലുകളും ചായക്കടകളും അടച്ചിട്ടതു സംസ്ഥാനത്തെ ലക്ഷക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളെ ദുരിതത്തിലാഴ്ത്തി. മൂന്നാര്‍, തേക്കടി തുടങ്ങിയ ടൂറിസം മേഖലയില്‍ അകപ്പെട്ട ഒട്ടേറെ വിനോദസഞ്ചാരികളും ബുദ്ധിമുട്ടിലായി. ട്രെയിന്‍ ഗതാഗതത്തിനു തടസമുണ്ടായില്ലെങ്കിലും യാത്രക്കാര്‍ കുറവായിരുന്നു. മലപ്പുറത്ത് ആദ്യദിനത്തെ അപേക്ഷിച്ചു കൂടുതല്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയെങ്കിലും പണിമുടക്ക് പൂര്‍ണ്ണമായിരുന്നു. അതേസമയം മലയോര മേഖലകളില്‍ ജീപ്പ്പ് സര്‍വീസ് നടത്തിയില്ല. തിരുവനന്തപുരം സെന്‍ട്രല്‍, കോഴിക്കോട് റെയില്‍വെ സ്റ്റേഷനുകളില്‍ പോലീസ് വാഹനങ്ങള്‍ യാത്രക്കാര്‍ക്ക് ആശ്വാസമായി.
കോഴിക്കോട് വെങ്ങാലിയില്‍ എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന വാഹനത്തിനു നേരെ അക്രമമുണ്ടായി. രണ്ടു കുട്ടികളടക്കം എട്ടുപേര്‍ക്കു സംഭവത്തില്‍ പരിക്കേറ്റു. എറണാകുളം കളക്റ്ററേറ്റിന് മുന്നില്‍ നടന്ന പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. കളക്റ്ററേറ്റില്‍ ചിലര്‍ ജോലിക്കുകയറിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ഇതു ക്യാമറയില്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദനമേറ്റു. പോലീസിന്റെ സുരക്ഷാവലയം ഭേദിച്ച് ഒരു സംഘം ഇന്‍ഫോപാര്‍ക്കിലെ ജീവനക്കാരുടെ വാഹനം തടഞ്ഞിട്ടു. ഇന്‍ഫോപാര്‍ക്കിലേക്ക് പോവുകയായിരുന്ന ജീവനക്കാര്‍ക്കു നേരെ കൈയേറ്റവും കരിഓയില്‍ പ്രയോഗം നടത്തി.
കോട്ടയം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ചിലര്‍ ജോലിക്കെത്തിയത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിലെ കണ്ടെയ്നര്‍ നീക്കം പൂര്‍ണമായും നിലച്ചു. ചരക്കുനീക്കം തടസപ്പെട്ടതു കാരണം കഴിഞ്ഞ ദിവസം മാത്രം സര്‍ക്കാരിന് 4000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണു കണക്ക്. ഇവിടെ മത്സ്യബന്ധന മേഖലയും നിശ്ചലമായി. എറണാകുളത്തെ വ്യവസായ സ്ഥാപനങ്ങളെല്ലാം അടഞ്ഞു കിടന്നു. ആലപ്പുഴ മേഖലയില്‍ ജലഗതാഗതവും നിര്‍ത്തിവച്ചു. കോഴിക്കോട് നോര്‍ക്ക റൂട്ട്സിന്റെ ഓഫീസ് അടപ്പിക്കാനെത്തിയ സമരാനുകൂലികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന മുംബൈ പോലീസ് സിനിമയുടെ ഷൂട്ടിങ്ങിന് പുറപ്പെട്ട സിനിമാതാരങ്ങളെയും സമരാനുകൂലികള്‍ തടഞ്ഞുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: