കോട്ടയം : സ്ത്രീ സുരക്ഷ സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഓര്‍ഡിനന്‍സിന്റെ അടിസ്ഥാനത്തില്‍ സൂര്യനെല്ലി കേസില്‍ ആരോപണ വിധേയനായ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യനെതിരെ സൂര്യനെല്ലി പെണ്‍കുട്ടി പോലീസില്‍ രേഖാമൂലം പരാതി നല്കി. ഇന്നലെ വൈകുന്നേരം മാതാപിതാക്കള്‍ക്കും അഭിഭാഷകര്‍ക്കുമൊപ്പം ചിങ്ങവനം പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി ക്രിമിനല്‍ നടപടി നിയമം 154(1) വകുപ്പു പ്രകാരമാണ് പരാതി നല്‍കിയിരിക്കുന്നത്.
പി.ജെ. കുര്യനെ നാലാം എതിര് കക്ഷിയാക്കിയാണ് പരാതി നല്‍കിയിരിക്കുന്നത്. സൂര്യനെല്ലി കേസില്‍ പ്രതികളായ ധര്മരാജന്, ജമാല്‍, ഉണ്ണികൃഷ്ണന് എന്നിവരാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്ന ഒന്നുമുതല്‍ മൂന്നുവരെയുള്ള എതിര് കക്ഷികള്‍. നാലുപേരും ചേര്‍ന്ന് ഗൂഢാലോചന നടത്തി 1996 ഫെബ്രുവരി 15 മുതല്‍ 21വരെ തന്നെ കുമളി പഞ്ചായത്ത് റസ്റ്റ് ഹൗസില്‍ തടങ്കില്‍ പാര്‍പ്പിച്ചുവെന്നും, 19ന് വൈകിട്ട് ഒന്നുമുതല്‍ മൂന്നുവരെയുള്ള എതിര്‍കക്ഷികളുടെ സഹായത്തോടെ പി ജെ കുര്യന് തന്നെ പീഡിപ്പിച്ചുവെന്നും പരാതിയില്‍ വിശദീകരിക്കുന്നുണ്ട്.
പുതിയ സ്ത്രീ സുരക്ഷാ ഓര്‍ഡിനന്‍സ് അനുസരിച്ച് അതിക്രമങ്ങള്‍ക്ക് ഇരയായ പെണ്‍കുട്ടി പരാതിനല്‍കിയാല്‍ പരാതി സ്വീകരിച്ച് കേസെടുക്കണമെന്നും അന്വേഷണം നടത്തണമെന്നും അല്ലാത്ത പക്ഷം പരാതി സ്വീകരിച്ച ഉദ്യോഗസ്ഥനെതിരെ നടപടികള്‍ ഉണ്ടാകുമെന്നുമാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ചിങ്ങവനം എസ്ഐ: നിര്‍മല്‍ ബോസ് സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ എ എസ് ഐ മുമ്പാകെയാണ് പരാതി നല്‍കിയിരിക്കുന്നത്.
പെണ്‍കുട്ടിയൊടൊപ്പം അഡ്വ. അനില ജോര്‍ജ്, അഡ്വ. ഭദ്രകുമാരി എന്നിവരും ഉണ്ടായിരുന്നു. പി.ജെ.കുര്യനെതിരെ ഒരു സ്റ്റേഷനിലും എഫ്ഐആര്‍ നിലവിലി ല്ലെന്നും അതുകൊണ്ട് നിലവിലുള്ള പദവികളില്‍ തുടരാന്‍ തടസമില്ലെന്നുമാണ് കോണ്‍ഗ്രസ്സ് നേതൃത്വം പറഞ്ഞുവന്നിരുന്നത്. പുതിയ സാഹചര്യത്തില്‍ ഇരയായ പെണ്‍കുട്ടി നലകിയ രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ വന്നാല്‍ കുര്യന്റെ നില കൂടുതല്‍ പരുങ്ങലിലാകും.
എന്നാല്‍, പെണ്‍കുട്ടി ഇപ്പോള്‍ നല്‍കിയിരിക്കുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പി. ജെ. കുര്യനെതിരെ 166 എ പ്രകാരം കേസെടുക്കാന്‍ കഴിയില്ലെന്നാണ് ജില്ലാ പൊലീസ് മേധാവി സി. രാജഗോപാല്‍ പറയുന്നത്. നിലവില്‍ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ഒരു സാധാരണ നടപടിക്രമം മാത്രമേ ഈ പരാതിയിലുണ്ടാകുകയുള്ളുവെന്നും അദ്ദേഹം സൂചിപ്പിച്ചു.
പ്രത്യേക ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: