ന്യൂദല്‍ഹി: ഹൈദരാബാദിലെ ഭീകരാക്രമണം കേന്ദ്ര സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ചയുടെ ഫലമെന്ന് വ്യക്തമാവുന്നു. സ്ഫോടനവുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് വിഭാഗം നേരത്തേ നല്കിയ മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ അവഗണിച്ചതാണ് സ്ഫോടനത്തിനുകാരണം. സ്ഫോടന മുന്നറിയിപ്പ് 72 മണിക്കൂര്‍ മുമ്പ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയിരുന്നു.എന്നാല്‍ ഇത് കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തിലെടുത്തില്ല.
ഹൈദരാബാദ്, ബംഗളൂരു, കോയമ്പത്തൂര്‍, ഹൂബ്ലി എന്നീ നഗരങ്ങളില്‍ ഭീകരവാദികള്‍ സ്ഫോടനം നടത്തുമെന്ന് വ്യക്തമായ വിവരം ലഭിച്ചിരുന്നതായി ഇന്റലിജന്‍സ് വിഭാഗം വ്യക്തമാക്കുന്നുണ്ട്. ബന്ധപ്പെട്ട സംസ്ഥാനങ്ങളെ ഇക്കാര്യം അറിയിച്ചിരുന്നതായാണ് കേന്ദ്ര ആഭ്യന്തരവകുപ്പ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍ സാധാരണ മുന്നറിയിപ്പിനുപരി ഒന്നു ഉണ്ടായിരുന്നില്ലെന്ന് ആന്ധ്ര പോലീസും പറയുന്നു.
പാക് ഭീകരസംഘടനയായലഷ്കര് ഇ തോയ്ബ , ജയ്ഷ ഇ മുഹമ്മദ് , ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നിവ സ്ഫോടനത്തിന് പദ്ധതി ഇടുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ചൊവ്വാഴ്ച എല്ലാ സംസ്ഥാനങ്ങളേയും അറിയിച്ചിരുന്നു. അഫ്സല് ഗുരുവിന്റേയും കസബിന്റേയും തൂക്കിക്കൊലയ്ക്ക് പ്രതികാരമായി ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഫോടനം നടത്തിയേക്കാമെന്ന് സുരക്ഷ ഏജന്‍സികള്‍ ബുധനാഴ്ച വീണ്ടും മുന്നറിയിപ്പ് നല്കി. ഹൈദരാബാദ്, ബംഗളൂരു, കോയമ്പത്തൂര്‍, ഹൂബ്ലി എന്നീനഗരങ്ങളിലാണ് സ്ഫോടന സാധ്യതയെന്ന് വ്യാഴാഴ്ച രാവിലെ സൂചിപ്പിച്ചു. എന്നാല്‍ ഇതൊന്നും അതിന്റേതായ ഗൗരവത്തിലല്ല കേന്ദ്രം കൈകാര്യം ചെയ്തത്.
മുന്നറിയിപ്പ് വിവരം സംസ്ഥാനങ്ങളെ സാധാരണ നടപടിക്രമം എന്ന നിലയില്‍ അറിയിക്കുക മാത്രമാണ് ഉണ്ടായത്. രഹസ്യാന്വേഷണ ഏജന്‍സികളുടെ തുടര്‍ച്ചയായ മുന്നറിയിപ്പ് അതിന്റെ ഗൗരവത്തില്‍ എടുത്തില്ല.സ്ഫോടന മുന്നറിയിപ്പ് എല്ലാ സംസ്ഥാനങ്ങളേയും അറിയിച്ചിരുന്നു എന്നുമാത്രമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയും പറഞ്ഞത്. പതിവ് അറിയിപ്പിലുപരി ഗൗരവം അറിയിപ്പുകള്ക്കില്ലായിരുന്നുവെന്ന് ആന്ധ്ര മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഢി വ്യക്തമാക്കിയിട്ടുണ്ട്. ഇരു സര്‍ക്കാരുകളും ഗുരുതരമായ വീഴ്ച വരുത്തി എന്നാണിത് തെളിയിക്കുന്നത്.
ഹൈദരാബാദ്സ്ഫോടനത്തിനു പിന്നില്‍ ഭീകരവാദി സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീനാണെന്ന് സൂചനയുണ്ട്. ഇന്ത്യന്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ റിയാസ് ഭട്കലാണ് ആസൂത്രണത്തിന് പിന്നിലെന്നും അന്വേഷണ ഏജന്‍സികള്‍ കരുതുന്നു.കൂടാതെ ദില്‍സുഖ് നഗറില്‍ സ്ഫോടനം നടത്തിയ രീതിക്ക് ഇന്ത്യന്‍ മുജാഹിദ്ദീന്റെ ആക്രമണ ശൈലിയുമായി സാമ്യമുണ്ട്. . 2007 ആഗസ്റ്റ് 25 ന് സ്ഫോടനം നടന്ന അതേ സ്ഥലത്താണ് ഇന്നലെയും സ്ഫോടനം ഉണ്ടായത്. ?
കഴിഞ്ഞ വര്‍ഷത്തെ പൂനെ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരര്‍ സ്ഫോടനം നടന്ന ദില്‍സുഖ് നഗറില്‍ പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരരായ സയദ് മഖ്ബൂലും ഇമ്രാന്‍ഖാനും ഹൈദരാബാദില്‍ സ്ഫോടനം നടത്തുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ചത്. ഇല്യാസ് ഭട്കലിന്റെ നിര്‍ദേശപ്രകാരമായിരുന്നു അത്. ഹൈദരാബാദിലെ ദില്‍സുഖ് നഗര്‍, ബീഗം ബസാര്‍, അബിദ് എന്നിവിടങ്ങളില്‍ ബൈക്കില്‍ സഞ്ചരിച്ചാണ് പരിശോധന നടത്തിയത്. എന്നാല്‍ പിന്നീട് പൂനെയില്‍ സ്ഫോടനം നടത്താന്‍ ഇല്യാസ് ഭട്കല് ഇരുവര്‍ക്കും നിര്‍ദേശം നല്‍കുകയായിരുന്നു.
പൂനെ സ്ഫോടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ദല്‍ഹി പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് ഹൈദരാബാദില്‍ പോയ കാര്യം ഇവര്‍ വെളിപ്പെടുത്തിയത്. ഇന്നലത്തെ ഇരട്ട സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ഇവരെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. ദില്‍സുഖ് നഗറില്‍ സ്ഫോടനം നടത്തിയ രീതി ഇന്ത്യന്‍ മുജാഹിദ്ദീന്റെ മറ്റ് ആക്രമണങ്ങളുടെ ശൈലിയുമായി ഒത്തു പോകുന്നുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. ടിഫിന്ബോക്സിലും സൈക്കിളിലുമാണ് ദില്‍സുഖ് നഗറില്‍ ബോംബുകള്‍ സ്ഥാപിച്ചത്. ഇത്തരത്തില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഏഴു സ്ഫോടനങ്ങള്‍ മുന്‍പ് നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണക്ക്. കൂടാതെ ഉപയോഗിച്ച സ്ഫോടക വസ്തുക്കളുടെ സ്വഭാവവും ഈ നിഗമനത്തിന് ശക്തി പകരുന്നു.
2010 ജൂണ്‍ നാലിനാണ് ഇന്ത്യന്‍ മുജാഹിദ്ദീനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് നിരോധിച്ചത്. നിരോധിത സംഘടനയായ ‘സിമി’യുടെ തീവ്രവാദികളാണ് ഇതിനു പിന്നിലുമെന്നാണ് വിവരം. ഇതിനകം പത്തിലേറെ ബോംബ് സ്ഫോടനങ്ങള്‍ നടത്തിയിട്ടുണ്ട്. 2007ല്‍ യു.പിയിലാണ് ഇവര്‍ ആദ്യം ഭീകരാക്രമണം നടത്തിയത്. 2008ല്‍ ജയ്പൂരിലും അതേവര്‍ഷം ബംഗളൂരുവിലും ഹൈദരാബാദിലും ദല്‍ഹിയിലും ഇവര്‍ ബോംബാക്രമണങ്ങള്‍ നടത്തി. 2010ല്‍ പൂനെ, ജുമാമസ്ജിദ്, മുംബൈ, വാരാണസി എന്നിവിടങ്ങളിലും ഭീകരാക്രമണം നടത്തിയിരുന്നു.ഹൈദരാബാദില്‍ സ്ഫോടന പരമ്പര നടത്തിയ ഭീകരര്‍ മറ്റു പല നഗരങ്ങളും ലക്ഷ്യമിട്ടിരുന്നതായാണ് സൂചന. മുംബൈ, ദല്‍ഹി അടക്കമുള്ള മഹാനഗരങ്ങളാണ് ആദ്യം ഇവര്‍ ലക്ഷ്യമിട്ടത്. കൂടുതല്‍ സൗകര്യപ്രദമെന്ന് മനസിലാക്കിയാണ് ഒടുവില്‍ ഹൈദരാബാദ് തെരഞ്ഞെടുത്തതെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: