ന്യൂദല്‍ഹി: ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്നുകാണിച്ച് സംസ്ഥാനങ്ങള്‍ക്കും മെട്രോ നഗരങ്ങള്‍ക്കും വീണ്ടും ജാഗ്രതാ നിര്‍ദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. ഹൈദരാബാദ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തേ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.
എല്ലാ സംസ്ഥാനങ്ങളിലും ജമ്മുകാശ്മീരിലെ തന്ത്രപ്രധാന പ്രദേശങ്ങളിലും ഇന്ത്യാ-പാക് അതിര്‍ത്തിയിലും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തണമെന്നാണ് ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
കഴിഞ്ഞ 16, 19, 20 തിയതികളില്‍ രാജ്യത്തു കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, കേണ്ടസര്ക്കാര് ഇതു ഗൗരവമായെടുത്തില്ല. മുന്നറിയിപ്പ് വിവരം സംസ്ഥാനങ്ങളെ സാധാരണ നടപടിക്രമം എന്ന നിലയില്‍ അറിയിക്കുക മാത്രമാണ് ഉണ്ടായത്. സംസ്ഥാന സര്‍ക്കാരുകളും മുന്നറിയിപ്പിന് ഗൗരവം നല്‍കിയില്ല. ഹൈദരാബാദിലെ ഭീകരാക്രമണം സര്‍ക്കാരുകളുടെ വീഴ്ചയുടെ ഫലമെന്ന് വ്യക്തമാവുകയും ചെയ്തു. ഹൈദരാബാദ് അടക്കം മെട്രോ നഗരങ്ങളിലെല്ലാം ജാഗ്രത പുലര്‍ത്തണമെന്നാണ് പുതിയ നിര്‍ദേശത്തില്‍ പറയുന്നത്. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ഇന്ത്യാ-പാക് അതിര്‍ത്തിയിലും വിവിധ റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും സുരക്ഷ കര്‍ശനമാക്കാനാണ് നിര്‍ദ്ദേശം.
ഇതിനിടെ ഹൈദരാബാദ് ഇരട്ട സ്ഫോടനത്തില്‍ എന്‍ഐഎ അന്വേഷണം ഇരുട്ടില്‍തപ്പുകയാണ്. . ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാല് പേര്‍ക്കായി തെരച്ചില്‍ തുടരുന്നതല്ലാതെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.ബീഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാണ് പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ നടക്കുന്നത്. 2011ല്‍ ജൂലൈയില്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാകാം ഹൈദരാബാദ് സ്ഫോടനത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇവരുടെ ഫോട്ടോയും മറ്റ് വിവരങ്ങളും മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന എന്‍ഐഎക്ക് നല്‍കിയിട്ടുണ്ട്. സ്ഫോടനത്തിന് മുമ്പ് സൈക്കിളില്‍ അഞ്ച് പേര് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സ്ഫോടനത്തിനു പിന്നില്‍ ഇന്ത്യന്‍ മുജാഹിദിനാണെന്ന നിഗമനത്തില്‍ തന്നെയാണ് അന്വേഷണ സംഘം. .ബോംബില്‍ അമോണിയം നൈട്രേറ്റാണ് ഉപയോഗിച്ചിരുന്നതെന്നതിനാലാണ് ഇതിന് പിന്നില്‍ ഇന്ത്യന്‍ മുജാഹിദീന്‍ ആണെന്ന് കരുതപ്പെടുന്നത്.
അഫ്സല് ഗുരുവിന്റെ വധശിക്ഷയ്ക്ക് പ്രതികാരമായി വിവിധ ഭീകരവാദസംഘനകള് കൂട്ടായി നടപ്പിലാക്കിയതാണ് ഇരട്ടസ്ഫോടനങ്ങളെന്നും കരുതുന്നുണ്ട്. യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിനുള്ള പങ്കും അന്വേഷിക്കുന്നുണ്ട്. ഹിസ്ബുള്‍ മുജാഹിദിന് ജെയിഷെ മുഹമ്മദ്ദ്, അല്‍ബദര്‍ എന്നീ മൂന്ന് ഭീകരവാദ സംഘനകളുടെ കൂട്ടായ്മയാണ് യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍. കാശ്മീരിലെ ഏറ്റവും വലിയ ജിഹാദി ഗ്രൂപ്പായ ഹിസ്ബുള്‍ മുജാഹിദീന്റെ നേതാവായ സയിദ് സലാഹുദീനാണ് യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിനും നേതൃത്വം നല്‍കുന്നത്. കാശ്മീരില്‍ സൈനിക പ്രാധാന്യമുള്ള കേന്ദ്രങ്ങള്‍ അക്രമിക്കുന്നതില്‍ വിവിധ സംഘടനകള്‍ക്ക് സഹായം നല്‍കുകയായിരുന്നു യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍ ഇതുവരെ ചെയ്തിരുന്നത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഹൈദരാബാദില്‍ വിവിധ നഗരങ്ങളില്‍ സ്ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നതായി മുമ്പ് പിടിയിലായ ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ് മൊഴി നല്‍കിയിരുന്നു.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: