ന്യൂദല്‍ഹി: മലയാള ഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി നല്കാന് തീരുമാനം. ഇത് സംബന്ധിച്ച് കേന്ദ്ര സാംസ്കാരിക മന്ത്രാലയം ശുപാര്‍ശ കൈമാറിയതായി കേന്ദ്ര സാംസ്കാരികവകുപ്പ് മന്ത്രി ചന്ദ്രേഷ് കുമാരി കടോജ് അറിയിച്ചു. അടുത്ത കേന്ദ്ര മന്ത്രിസഭായോഗത്തില്‍ ശുപാര്‍ശയ്ക്ക് അംഗീകാരം ലഭിക്കാനാണ് സാദ്ധ്യത. മലയാളത്തിന് ശേഷ്ട്രഭാഷാ പദവി നല്‍കുന്നതിന് കഴിഞ്ഞ ഡിസംബര്‍ 19ന് നടന്ന കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷാവിദഗ്ധ സമിതി അംഗീകാരം നല്‍കിയിരുന്നു. കേന്ദ്ര മന്ത്രിസഭാ ഉപസമിതിയും നേരത്തെ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.
നേരത്തെ മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സാംസ്കാരിക മന്ത്രാലയം തള്ളിയിരുന്നു. ഇതേതുടര്‍ന്ന് മലയാള ഭാഷയുടെ പഴക്കത്തെയും സംഭാവനകളെയുംകുറിച്ച് കേരളം നിയോഗിച്ച സമിതി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് അക്കാദമി മലയാളത്തിന് ശേഷ്ട്രഭാഷാ പദവി നല്‍കുന്നതിന് അംഗീകാരം നല്‍കിയത്.
കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ പ്രകാരം രണ്ടായിരം വര്‍ഷം പഴക്കമുള്ള ഭാഷകള്‍ക്കാണ് ശ്രേഷ്ഠഭാഷാ പദവി നല്‍കുന്നത്. എന്നാല്‍ മലയാളത്തിന് ഇത്രയും കാലത്തെ പാരമ്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടി ആദ്യം പദവി നല്‍കുന്നതിനെ എതിര്‍ത്തു. എന്നാല്‍ കേരള സര്‍ക്കാരിനു വേണ്ടി മലയാള സര്‍വകലാശാലയുടെ ചെയര്മാന് കെ.ജയകുമാര്‍ ഇക്കാര്യത്തില്‍ ക്രിയാത്മകമായി ഇടപെടുകയും ഇതു സംബന്ധിച്ച രേഖകള്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചത്.
ശ്രേഷ്ഠഭാഷാ പദവി ലഭിക്കണമെങ്കില്‍ ഭാഷക്ക് 1500നും 2000നും മധ്യേ വര്‍ഷം പഴക്കം വേണമെന്നാണ് കേന്ദ്രനിയമം. ഇത് പറഞ്ഞാണ് മലയാളത്തിന് ശ്രേഷ്ഠ ഭാഷാപദവിക്ക് അര്‍ഹതയില്ലെന്ന കേന്ദ്ര വിദഗ്ധ സമിതി ആദ്യം നിലപാട് എടുത്തത്. ശ്രേഷ്ഠഭാഷാ പദവിക്കായി നിലവിലുള്ള നാല് മാനദണ്ഡങ്ങളില്‍ മൂന്നെണ്ണം മലയാളഭാഷ പാലിക്കുന്നുണ്ടെന്ന് വിദഗ്ധസമിതി തന്നെ സമ്മതിക്കുന്നുണ്ട്. എന്നാല്‍ പുരാതനത്വം വേണമെന്ന നിബന്ധന പാലിക്കാന്‍ മലയാളത്തിന് കഴിഞ്ഞിട്ടില്ലെന്ന നിഗമനമാണ് കേന്ദ്ര സാഹിത്യ അക്കാദമിയുടെ സമിതിക്കുള്ളത്. ഇക്കാരണത്താല്‍ ശ്രേഷ്ഠഭാഷാപദവിക്ക് അര്‍ഹതയില്ലെന്നും സമിതി വിലയിരുത്തി. തുടര്‍ന്ന് ശ്രേഷ്ഠഭാഷാ പദവിക്കുള്ള അര്‍ഹത സംബന്ധിച്ച് നേരത്തേ നല്കിയ റിപ്പോര്‍ട്ടിന് അനുബന്ധമായ വാദമുഖങ്ങളും തെളിവുകളുമുള്ക്കൊള്ളുന്ന പുതിയൊരു റിപ്പോര്‍ട്ടുകൂടി കേരളം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുകയായിരുന്നു. 1500 ല്‍പ്പരം വര്‍ഷങ്ങളുടെ പുരാതനത്വം മലയാളത്തിനുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
ലോക രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷയുടെ കണക്കെടുത്താല്‍ മലയാളം 26-ാം സ്ഥാനത്താണ്. ജ്ഞാനപീഠമുള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ നേടിയവര്‍ മലയാളത്തില്‍ നിന്നുണ്ട്. മലയാള സിനിമയുടെ മഹത്വം ലോകത്തിന്റെ നെറുകയിലെത്തിച്ചവരും കേരളത്തില്‍ തന്നെയുണ്ട്. മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലഭിക്കാന്‍ തുടങ്ങി നിരവധി വാദങ്ങള്‍ കേരളം നിരത്തി.
പ്രത്യേക ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: