ഹൈദരാബാദ്: ഹൈദരാബാദിലെ മക്കാ മസ്ജിദ് സ്ഫോടനത്തില്‍ ഹിന്ദുസംഘടനകള്‍ക്ക് പങ്കുണ്ടെന്ന് വരുത്താനുള്ള കോണ്‍ഗ്രസിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും ശ്രമം പൊളിയുന്നു. തെളിവില്ലെന്ന് പറഞ്ഞ് ഈ കേസില്‍ നിന്ന് വിട്ടയയ്ക്കപ്പെട്ട ആറുപേര്‍ ഹൈദരാബാദ് ഇരട്ടസ്ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലായതോടെയാണ് അധികാരമുപയോഗിച്ച് ഹിന്ദുസംഘടനകളെ അപകീര്‍ത്തിപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം വെളിപ്പെട്ടിരിക്കുന്നത്.
2007ലെ മക്കാ മസ്ജിദ് സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ് അബ്ദുള്‍ വാസിഫ് മിര്‍സ എന്നയാള്‍ക്ക് ദില്‍സുഖ്നഗറിലുണ്ടായ സ്ഫോടനത്തിലും പരിക്കേറ്റിരുന്നു. ഇതിന്റെ ചുവടുപിടിച്ച് നടന്ന അന്വേഷണത്തിലാണ് മക്കാ മസ്ജിദ് സ്ഫോടനക്കേസില്‍ വിട്ടയയ്ക്കപ്പെട്ട ആറുപേരെ കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്ക് ഭീകരബന്ധമില്ലെന്നും മക്കാ മസ്ജിദ് സ്ഫോടനത്തിനു പിന്നില്‍ മറ്റു ചിലരാണെന്നും വാദിച്ച സിബിഐയും ഇതോടെ പ്രതിക്കൂട്ടിലായിരിക്കുകയാണ്.
മാലക്പെട്ട് സ്വദേശിയായ മൊഹമ്മദ് റിയാസ് ആണ് ഞായറാഴ്ച പോലീസ് പിടിയിലായ ഒരാള്‍. മൊഹമ്മദ് ഷക്കീല്‍, അബ്ദുള്‍ റഹീം, അസ്മത് എന്നിവരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. അര്‍ഷദ്, അബ്ദുള്‍ കരീം എന്നിവരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. ഡോ.ഇബ്രാഹിം ജുനൈദ് എന്നയാളിനോട് ചോദ്യം ചെയ്യാനായി സ്റ്റേഷനില്‍ ഹാജരാകാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ഇതിനെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ അനുരാഗ് ശര്‍മ അറിയിച്ചു. അവരെ ഒരുപക്ഷേ ചോദ്യം ചെയ്യാനായി ഉദ്യോഗസ്ഥര്‍ വിളിച്ചു വരുത്തിയിട്ടുണ്ടാകാം. എന്നാല്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല, ശര്‍മ പറഞ്ഞു.
കോടതി വിട്ടയച്ചവരെ എന്തിന് വീണ്ടും പിടികൂടിയെന്ന ചോദ്യത്തിന് തനിക്ക് വസ്തുതകള്‍ പരിശോധിച്ച ശേഷമേ മറുപടി പറയാനാകൂ എന്ന് ശര്‍മ പറഞ്ഞു. 2007 മെയ് 18ന് മക്കാ-മസ്ജിദിലുണ്ടായ സ്ഫോടനത്തില്‍ പ്രദേശവാസികളായ നൂറിലധികം മുസ്ലീങ്ങള്‍ ഹൈദരാബാദ് പോലീസിന്റെ അന്വേഷണത്തില്‍ പിടിയിലായിരുന്നു.
ഒന്നരവര്‍ഷത്തെ ജയില്‍വാസത്തിനു ശേഷമാണ് മക്കാ സ്ഫോടനത്തില്‍ പ്രതികളായവര്‍ വിട്ടയയ്ക്കപ്പെട്ടത്. ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ ശുപാര്‍ശയനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇവര്‍ക്കെല്ലാം നഷ്ടപരിഹാരം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: