മലപ്പുറം: പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടക്കല്‍ രാജാസ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ നിര്‍മ്മിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട നോവലിസ്റ്റ് ഒ.വി. വിജയന്റെ പ്രതിമ നീക്കം ചെയ്യണമെന്ന് മുസ്ലിംലീഗ് ഭരിക്കുന്ന കോട്ടക്കല്‍ നഗരസഭ സ്കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് വിവാദമാകുന്നു. ലീഗ് ഭരിക്കുന്ന വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് നേരിട്ടിടപെട്ട് പ്രതിമ നീക്കം ചെയ്യാന്‍ നഗരസഭയോട് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് അറിയുന്നത്.
വിദ്യാരംഗം കലാസാഹിത്യവേദി പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒ.വി. വിജയന് സ്മൃതിവനം പാര്‍ക്കില്‍ സ്ഥാപിച്ച പ്രതിമയാണ് മാറ്റാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നോവലിലെ കഥാസന്ദര്‍ഭവുമായി ബന്ധപ്പെടുത്തിയാണ് പ്രതിമ നിര്‍മ്മിച്ചത്. ആര്‍ട്ടിസ്റ്റ് ഇന്ത്യനൂര്‍ ബാലകൃഷ്ണനാണ് ഒ.വി. വിജയനും പൂച്ചയും പുസ്തകവും ചേര്‍ന്നുള്ള പ്രതിമ നിര്‍മ്മിച്ചത്.
ഖസാക്കിന്റെ ഇതിഹാസത്തില്‍ കഥാപാത്രങ്ങളായി വരുന്ന മൂങ്ങയും പാമ്പും ശില്പം പാര്‍ക്കില്‍ നിര്‍മ്മിച്ചിട്ടുണ്ട്. 1.75 ലക്ഷം രൂപയാണ് ശില്പങ്ങളുടെ നിര്‍മ്മാണ ചിലവ്. നാളെ പാര്‍ക്ക് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് വിദ്യാഭ്യാസ വകപ്പും നഗരസഭയും എതിര്‍പ്പുമായി രംഗത്തെത്തിയത്. പ്രതിമ മാറ്റിയതിനുശേഷം മാത്രമെ പാര്‍ക്ക് ഉദ്ഘാടനം ചെയ്യാന്‍ അനുവദിക്കുകയുള്ളുവെന്ന് നഗരസഭ ശാഠ്യം പിടിച്ചു. പ്രതിമ നിര്‍മ്മാണത്തിന് അനുമതി വാങ്ങിയിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്ന തൊടുന്യായം.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരൂര്‍ ടൗണില്‍ തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാന്‍ ഒരു പത്രസ്ഥാപനം ശ്രമിച്ചെങ്കിലും മുസ്ലിംലീഗ് ഭരിച്ചിരുന്ന തിരൂര്‍ നഗരസഭയുടെയും മുസ്ലിംലീഗിന്റെയും എതിര്‍പ്പിനെ തുടര്‍ന്ന് എഴുത്തച്ഛന്റെ പ്രതിമക്കുപകരം മഷികുപ്പിയും തൂവലും അടങ്ങുന്ന ശില്പമുണ്ടാക്കി സ്ഥാപിക്കുകയായിരുന്നു. അന്ന് നിര്‍മ്മിച്ച തുഞ്ചന്റെ പ്രതിമ ഇപ്പോള്‍ അനാഥമായി കിടക്കുകയാണ്.
മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്കൂളുകളിലും കോളേജുകളിലും മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ പള്ളികളുണ്ടാക്കിയിട്ടുണ്ട്. ഇതില്‍ ഒട്ടുമിക്കതും ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്മെന്റിനെ അറിയിക്കാതെയാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. മലപ്പുറം ജില്ലയിലെ ചില സര്‍ക്കാര്‍ കോളേജിലും സ്കൂളിലും വരെ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം പ്രാര്‍ത്ഥനക്കുവേണ്ടി പ്രത്യേകം മുറികള്‍ മാറ്റിവച്ചിട്ടുണ്ട്. ഇതിന് യാതൊരു തടസ്സവാദവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ വിദ്യാഭ്യാസ വകുപ്പോ ഉന്നയിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
‘ഗംഗ’ എന്ന മന്ത്രിയുടെ വസതിയുടെ പേര് മാറ്റിയതും പച്ച ബ്ലൗസ് ധരിക്കാന്‍ നിര്‍ദ്ദേശം നല്കിയതും ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി സ്കോളര്‍ഷിപ്പ്, കംപ്യൂട്ടര്‍ – ഫര്‍ണിച്ചര്‍ എന്നിവ വങ്ങിക്കുന്നതിനുള്ള ധനസഹായം നല്‍കിയതുള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ലീഗിന്റെ വിദ്യാഭ്യാസവകുപ്പ് ഭരണവുമായി ബന്ധപ്പെട്ട് ഇതിനകം വിവാദമാവുകയുണ്ടായി.
കഴിഞ്ഞ ദിവസം നഗസഭാ വൈസ് ചെയര്മാന് പി. മൂസക്കുട്ടി ഫോണില്‍ വിളിച്ചാണ് ഒ.വി. വിജയന്റെ പ്രതിമ മാറ്റണമെന്ന് ആവശ്യപ്പെട്ടതെന്ന് അറിയുന്നു. മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ ജയകുമാര്‍ നാളെ പാര്‍ക്ക് ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാല്‍ ഒ.വി. വിജയനെ കുറിച്ചും കൃതിയെകുറിച്ചും അറിയാനുള്ള സന്ദര്‍ഭമായിരുന്നു ഈ മുഹൂര്‍ത്തമെന്നും ഇത് വിവാദമായ സാഹചര്യത്തില്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ താല്പര്യമില്ലെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: