ഹൈദരാബാദ്: ഹൈദരാബാദ് ഇരട്ട സ്ഫോടനത്തിന്റെ അന്വേഷണം വഴിത്തിരിവില്‍. സിസിടിവിയില്‍ നിന്നും ലഭിച്ച ചിത്രങ്ങളാണ് കേസിന് വ്യക്തമായ തുമ്പുണ്ടാക്കിയിരിക്കുന്നത്. അതേ സമയം ഒരു കത്തിലൂടെ ലഷ്കറി തോയിബ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. എന്‍ഐഎ അടക്കം വിവിധ അന്വേഷണ ഏജന്‍സികള്‍ സിസിടിവി ചിത്രങ്ങള്‍ പരിശോധിച്ച് സ്ഫോടനസ്ഥലത്തേക്ക് കൊണ്ടുവന്ന സൈക്കിളിനെ സംബന്ധിച്ച വ്യക്തത വരുത്തി. ബിജെപി ആന്ധ്രപ്രദേശ് സംസ്ഥാന പ്രസിഡന്റ് ജി.കിഷന് റെഡ്ഡിക്ക് ലഭിച്ച കത്തിലാണ് പാക് ഭീകരസംഘടനയായ ലഷ്കര്‍ ദില്‍സുഖ്നഗര്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്.
സ്ഫോടനവുമായി ബന്ധപ്പെട്ട് 30 പേരെ പോലീസ് ഇതിനോടകം ചോദ്യം ചെയ്തുകഴിഞ്ഞു. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണ സംഘങ്ങള്‍ ലഷ്കര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന ഭീകരസംഘടനയെയാണ് സംശയിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് റെഡ്ഡിക്ക് ശനിയാഴ്ചത്തെ തപാലിലാണ് ഉര്‍ദുവിലും ഇംഗ്ലീഷിലും എഴുതിയ കത്ത് ലഭിച്ചത്. കത്തിന്റെ കോപ്പി മാധ്യമങ്ങള്‍ക്ക് കൈമാറാന്‍ വിസമ്മതിച്ച റെഡ്ഡി അത് അബിഡ്സ് പോലീസ് സ്റ്റേഷനില്‍ നല്കി. അടുത്ത ലക്ഷ്യം ബീഗംബസാറാണ് ലഷ്കര്‍ നിസ്സംശയം കത്തില്‍ വ്യക്തമാക്കുന്നതായി റെഡ്ഡി പറഞ്ഞു. ബീഗംബസാര്‍ നഗരത്തിലെ മറ്റൊരു തിരക്കേറിയ മൊത്തവ്യാപാരശാലയാണ്. കിഷന് റെഡ്ഡിയില്‍ നിന്നും കത്ത് ലഭിച്ചിട്ടുണ്ടെന്നും അത് പരിശോധിച്ചുവരികയാണെന്നും അബിഡ്സ് പോലീസ് അറിയിച്ചു.
സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ സൈക്കിളുമായെത്തിയ മൂന്നുപേരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ സൈക്കിള്‍ പാര്‍ക്ക് ചെയ്ത് ഏതാനും മിനിട്ടുകള്‍ കഴിഞ്ഞപ്പോള്‍ ഉഗ്രസ്ഫോടനം നടന്നതായും വ്യക്തമായിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹൈദരാബാദില്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗിനോട് ആന്ധ്ര ഡി ജി പി വി.ദിനേശ് റെഡ്ഡി അന്വേഷണപുരോഗതി വിശദീകരിച്ചിട്ടുണ്ടെന്നും കൃത്യമായ തെളിവുകള്‍ ലഭിച്ചതായി വെളിപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹൈദരാബാദ് ജയിലില്‍ കഴിയുന്ന ഭീകരപ്രവര്ത്തകരെന്നു സംശയിക്കുന്ന ചിലരെ ചോദ്യം ചെയ്തിട്ടുണ്ട്. എന്‍ഐഎയുമായി വളരെയധികം സഹകരിച്ചാണ് സംസ്ഥാന പോലീസ് മുന്നോട്ടുപോകുന്നതെന്നും ഡിജിപി പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി.
അതിനിടെ 30കാരനായ സോമാലിയന്‍ പൗരന് അബ്ദുള്ള ഉമ്രാന് മക്രാന്‍, ഹൈദരാബാദിലെ മറ്റൊരു ചെറുപ്പക്കാരന് മൊഹമ്മദ് ആദം എന്നിവരെ ശനിയാഴ്ച ബീഹാറിലെ മോട്ടിഹാരിയില്‍ നിന്നും നേപ്പാളിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ സുരക്ഷാഉദ്യോഗസ്ഥര്‍ പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: