ന്യൂദല്‍ഹി: റെയില്‍വേ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടിയേക്കും . ടിക്കറ്റ് നിരക്കില്‍ നേരിയ വര്‍ദ്ധനവ് വരുത്തിയേ തീരൂ എന്ന നിലപാടിലാണ് റെയില്‍വേ. ഡീസല്‍ വിലയുടെ സബ്സിഡി എടുത്തുമാറ്റിയത് കാരണമുള്ള സാമ്പത്തിക പ്രതിസന്ധിയാണ് നിരക്ക് വര്‍ദ്ധനവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ചൊവ്വാഴ്ച നടക്കുന്ന റെയില്‍വേ ബജറ്റില്‍ നിരക്ക് വര്‍ദ്ധനവിനെക്കുറിച്ച് റെയില്‍ മന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് സൂചന. നിരക്ക് വര്‍ദ്ധനവ് അനിവാര്യമാണെന്ന സൂചന കഴിഞ്ഞ ദിവസങ്ങളില്‍ ബന്‍സാല്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു.
ബജറ്റുമായി ബന്ധപ്പെട്ട് ബന്‍സാല്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, കേന്ദ്രധനമന്ത്രി പി.ചിദംബരം, ആസൂത്രണക്കമ്മീഷന് ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് ആലുവാലിയ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നിരക്ക് വര്‍ദ്ധനവിന്റെ സാധ്യത ബന്‍സാല്‍ ആരാഞ്ഞിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി. എന്നാല്‍ കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിന് വീണ്ടും ടിക്കറ്റ് നിരക്ക് കൂട്ടുന്നതിനോട് യോജിപ്പില്ല. പൊതുതെരഞ്ഞെടുപ്പ് അടുത്തുവരുന്ന വേളയില്‍ നിരക്ക് വര്‍ദ്ധന ജനങ്ങളില്‍ സര്‍ക്കാരിനെതിരെ വികാരം ജനിപ്പിക്കുമെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം, ജനോപകാരങ്ങളായ ചില പദ്ധതികളുടെ പ്രഖ്യാപനവും ബജറ്റിലുണ്ടാകുമെന്നാണ് സൂചന. കാറ്ററിംഗ് സര്‍വീസ് മെച്ചപ്പെടുത്തുക, വിവിധ സ്റ്റേഷനുകളുടെ നവീകരണം, പുതിയ നൂറ് ട്രെയിനുകളുടെ പ്രഖ്യാപനം തുടങ്ങിയവയും ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. അപകടങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ ഇതൊഴിവാക്കാനുള്ള പദ്ധതികളും പവന് കുമാര്‍ ബന്‍സാല്‍ മുന്നോട്ടുവയ്ക്കാന്‍ സാധ്യതയുണ്ട്
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസമാണ് റെയില്‍വേ ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധനവ് വരുത്തിയത്. മുപ്പത്തിയാറായിരം കോടി രൂപയാണ് പത്ത് മാസം കൊണ്ട് യാത്രക്കാരില്‍നിന്ന് പ്രതീക്ഷിക്കുന്നത്. എന്നാല്‍ കഴിഞ്ഞ പത്ത് മാസത്തെ കണക്കില്‍ ഇത് മുപ്പതിനായിരത്തില്‍ താഴെയായിരുന്നു. റെയില്‍വേ മന്ത്രിയായി ചുമതലയേറ്റതിന് ശേഷം പവന് കുമാര്‍ ബന്‍സാല്‍ അവതരിപ്പിക്കുന്ന ആദ്യബജറ്റാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: