കൊച്ചി: സൂര്യനെല്ലി കേസിലെ പ്രതികള്‍ നല്കിയ ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നതു ഹൈക്കോടതി മാറ്റി. കേസ് ഡയറി അടക്കമുള്ള രേഖകള്‍ സുപ്രീംകോടതിയില്‍ നിന്നു ലഭിക്കാത്ത സാഹചര്യത്തിലാണു ജാമ്യാപേക്ഷ മാറ്റിവച്ചത്. കേസില്‍ പ്രതികളായ പതിനേഴ് പേരാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്.
സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പ്രതികളുടെ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം അപേക്ഷയില്‍ കൂടുതല്‍ നിരീക്ഷണം നടത്താന്‍ ഹൈക്കോടതി തയാറായില്ല. ജസ്റ്റിസുമാരായ കെ.ടി. ശങ്കരന്, എം.എല്‍. ജോസഫ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണു കേസ് പരിഗണിച്ചത്.
സ്ത്രീ പീഡനക്കേസുകള്‍ കൈകാര്യം ചെയ്യുന്ന ജസ്റ്റിസ് പി ആര് രാമചന്ദ്രന്‍നായര്‍ അധ്യക്ഷനായുള്ള പ്രത്യേക ബഞ്ച് ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ നിന്ന് കഴിഞ്ഞദിവസം ഒഴിവായിരുന്നു. ഇതേത്തുടര്‍ന്ന് ചീഫ് ജസ്റ്റിസ് മഞ്ജുള ചെലൂര്‍ പ്രത്യേക ബഞ്ച് രൂപീകരിക്കുകയായിരുന്നു.
കേസ് തിങ്കളാഴ്ച പരിഗണിക്കും. പ്രതികളെ വെറുതെവിട്ട ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതിനെ തുടര്‍ന്നാണ് ജാമ്യാപേക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: