ഹൈദരാബാദ്: ഇരട്ടസ്ഫോടനത്തിലെ ഇന്ത്യന്‍ മുജാഹിദീന്റെ പങ്ക് വ്യക്തമായതോടെ ബോംബ് സ്ഥാപിച്ചത് യാസീന്‍ ഭട്കലാണെന്ന നിഗമനത്തില്‍ അന്വേഷണ ഏജന്‍സികള്‍ എത്തിച്ചേര്‍ന്നതായി അറിയുന്നു. രാജ്യത്തുടനീളം നടന്ന നിരവധി സ്ഫോടനങ്ങളുടെ ബുദ്ധികേന്ദ്രം ഇയാളാണ്. വെങ്കാദ്രി തീയറ്ററിന് പുറകില്‍ ബോംബ് സ്ഥാപിച്ചത് യാസീനാണെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്ഫോടനത്തില്‍ 16 പേര് കൊല്ലപ്പെട്ടിരുന്നു.
ഇതാദ്യമായാണ് ഒരു ആക്രമണത്തില്‍ യാസീന്‍ നേരിട്ടു പങ്കെടുക്കുന്നത്. ഇതിനായുള്ള അടിസ്ഥാന പ്രവര്‍ത്തനങ്ങളും ഇയാള്‍ നടത്തി. 2010 പൂനെ ജര്‍മന്‍ ബേക്കറിയിലുണ്ടായ സ്ഫോടനത്തില്‍ ഇയാളുടെ പങ്ക് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. മൂന്നോ നാലോ ആഴ്ചകള്‍ക്കുള്ളില്‍ സ്ഫോടനക്കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും പോലീസ് അറിയിച്ചു.
ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട എന്‍ജിനീയറോടൊപ്പം മറ്റ് മൂന്നു പേരെയും അന്വേഷണസംഘം സംശയിക്കുന്നു. ബീഹാറിലെ സമസ്തിപൂര്‍ സ്വദേശിയും 23കാരനുമായ തെഹ്സിന് അക്തര്‍ വാസിം അക്തര്‍ ഷെയ്ക് എന്ന മോനു അഥവാ ഹസന്, യുപിയിലെ അസംഗഢില്‍ നിന്നുള്ള അസദുള്ള അക്തര്‍ ജാവേദ് അക്തര്‍ എന്ന തബ്രേസ് സാഖ്വിബ് അഥവാ ദാനിയേല്‍, വഖാസ് എന്ന അഹമ്മദ് എന്നിവരാണ് പോലീസ് സംശയിക്കുന്ന മറ്റ് മൂന്നുപേര്‍.
ഇന്ത്യന്‍ മുജാഹിദീന്റെ സ്ഥാപക നേതാക്കളായ റിയാസ്, ഇക്ബാല്‍ എന്നിവര്‍ മുമ്പ് മുംബൈ ക്രൈംബ്രാഞ്ചിന്റെ പിടിയിലായെങ്കിലും പിന്നീട് പുറത്തിറങ്ങി പാക്കിസ്ഥാനിലേക്ക് രക്ഷപ്പെട്ടതായാണ് കരുതുന്നത്. അന്നുമുതല്‍ സ്വദേശത്തെ ഭീകരവാദം വളര്‍ത്തുന്നതും പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതും യാസീനാണ്.
ഇന്ത്യന്‍ മുജാഹിദീനെ പ്രധാനമായും സംശയിക്കപ്പെടുമ്പോള്‍ തന്നെ ഇവര്‍ക്ക് സ്ഫോടനസാമഗ്രികള്‍ എത്തിച്ചുകൊടുക്കാന്‍ സഹായം ലഭിച്ചതായും പോലീസ് വിശ്വസിക്കുന്നു. ഹൈദരാബാദിലെ തീവ്രപുരോഗമന സംഘടനകളുടെ പങ്കും തള്ളിക്കളയുന്നില്ല. എന്നാല്‍ ആസൂത്രണം ചെയ്തവര്‍ സ്ഫോടനം നടപ്പാക്കണമെങ്കില്‍ സാമഗ്രികള്‍ എത്തിക്കുന്നവരുടെ സഹായം കൂടിയേ തീരൂ. രാഷ്ട്രീയപ്പാര്‍ട്ടികളുടെ പങ്കും അന്വേഷണ വിധേയമാക്കുന്നുണ്ടെന്ന് പോലീസ് അധികാരികള്‍ പറഞ്ഞു. മുസ്ലീം പ്രതികാര ശക്തികളായ തെഹ്രീക് ഗാല്‍ബ ഇ ഇസ്ലാം, ദര്സഗ ജിഹാദ് ഒ ഷാഹദാത് എന്നീ തീവ്രപുരോഗമന സംഘടനകളും സംശയത്തിന്റെ നിഴലിലാണ്.
ഇതേസമയം ഇരട്ടസ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രദേശവാസി മൊഹമ്മദ് ആദത്തിന്റെ ഡ്രൈവിംഗ് ലൈസന്‍സിലെ മേല്‍വിലാസം വ്യാജമെന്ന് ഹൈദരാബാദ് സിറ്റി പോലീസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞു. ഇയാളെ സോമാലിയന്‍ പൗരനോടൊപ്പം ബീഹാറില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്.
ആദത്തിന്റെ ഡ്രൈവിംഗ് ലൈസന്‍സിലെ മേല്‍വിലാസത്തെപ്പറ്റി അന്വേഷിച്ചു. രതിബോളി എന്ന സ്ഥലത്ത് നേരിട്ടു ചെന്ന് അന്വേഷിച്ചപ്പോള്‍ വീട്ടുടമസ്ഥന് അവിടെ അങ്ങനെയൊരാള്‍ താമസമില്ലെന്ന് വ്യക്തമാക്കി. അതോടെ ആദം നല്കിയ മറ്റുവിവരങ്ങളുടെയും വിശദാംശങ്ങള്‍ പോലീസ് ശേഖരിക്കാനാരംഭിച്ചെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആദമും സുഹൃത്ത് സോമാലിയന്‍ പൗരന് അബ്ദുള്ള ഉമ്രാന് മക്രാനും ഇമൃഗ്രേഷന് ഉദ്യോഗസ്ഥരുടെ പിടിയിലകപ്പെടുകയായിരുന്നു. ബീഹാറിലെ കിഴക്കന്‍ ചമ്പാരന്‍ ജില്ലയിലെ ഹരിയ ഗ്രാമത്തില്‍ നിന്നും ശരിയായ യാത്രാ രേഖകളില്ലാതെ നേപ്പാളിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് ഇവരെ ബീഹാര്‍ പോലീസിന്റെ സഹായത്തോടെ പിടികൂടിയത്. ഒരു ലാപ്ടോപ്, ഒരു മൊബെയില്‍, ഒരു ക്യാമറ, ഹൈദരാബാദില്‍ നിന്നും നല്കിയ ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ ഇവരില്‍ നിന്നും കണ്ടെടുത്തു. ഇവര്‍ക്ക് ഹൈദരാബാദിലെ ഇരട്ടസ്ഫോടനത്തില്‍ പങ്കുണ്ടോ എന്ന കാര്യം ബീഹാര്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.
സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച സൈക്കിളുമായി മൂന്നുപേര്‍ വരുന്നതും മിനിട്ടുകള്‍ക്കുള്ളില്‍ പൊട്ടിത്തെറിയുണ്ടായതും ദില്‍സുഖ്നഗറിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ ദൃശ്യങ്ങള്‍ അത്ര വ്യക്തമല്ലാത്തതിനാല്‍ പോലീസിന് ഏറെ മുന്നോട്ടുപോകാന്‍ കഴിഞ്ഞിട്ടില്ല. ഇത് കൂടുതല്‍ പരിശോധിക്കുന്നതിനായി വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. അടുത്തുള്ള കടകളിലും റോഡിലും വച്ചിരിക്കുന്ന മറ്റ് ക്യാമറകളിലെ ദൃശ്യങ്ങളും കൂടി പരിശോധിക്കും. അതുപോലെ സമീപകാലത്ത് വിറ്റ സൈക്കിളുകളെ സംബന്ധിച്ച വിവരവും ശേഖരിക്കുന്നുണ്ട്.
പോലീസ് ഇതുവരെ 30ഓളം പേരെ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തുകഴിഞ്ഞു. എന്നാല്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പതിനഞ്ച് സംഘങ്ങളാണ് എന്‍ഐഎയുടെ സഹായത്തോടെ കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: