ന്യൂദല്‍ഹി: റെയില്‍വേ ബജറ്റ് ഇന്നു പാര്‍ലമെന്റില്‍ അവതരിപ്പിക്കും. റെയില്‍ മന്ത്രി പവന്‍കുമാര്‍ ബെന്‍സലിന്റെ കന്നി ബജറ്റാണിത്. ബജറ്റിനെ കുറിച്ച് ജനങ്ങള്‍ വിലയിരുത്തട്ടേയെന്ന് പവന്‍കുമാര്‍ ബന്‍സല്‍ പറഞ്ഞു. ബജറ്റ് അവതരണത്തിനായി പാര്‍ലമെന്റിലേക്ക് പോകുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ചോദ്യോത്തര വേളയ്ക്കു ശേഷം ഉച്ചയ്ക്കു 12 മണീയോടെ ബജറ്റ് അവതരണം ആരംഭിക്കും. ഇന്ധന വില വര്‍ധന ഉണ്ടാക്കിയിരിക്കുന്ന പ്രതിസന്ധി മറികടക്കാന്‍ യാത്രാ, ചരക്കു കൂലികള്‍ ചെറിയതോതിലെങ്കിലും കൂട്ടിയേക്കും. എങ്കിലും, തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടു മറ്റു ജനപ്രിയ പ്രഖ്യാപങ്ങള്‍ ഉണ്ടായേക്കും. വന്‍കിട ഉപയോക്താക്കള്‍ക്കുള്ള ഡീസല്‍ സബ്സിഡി എണ്ണക്കമ്പനികള്‍ വെട്ടിക്കുറച്ചതു റെയില്‍വേയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 3300 കോടി രൂപയുടെ അധിക ബാധ്യത ഇതുമൂലമുണ്ടാകുന്നതായാണു റെയില്‍വേയുടെ വാദം. ഇതു മറിടകക്കുന്നതിനു നിരക്കു വര്പ്പിക്കാതെ മാര്‍ഗമില്ലെന്നു ബജറ്റ് സംബന്ധിച്ച ചര്‍ച്ചകളില്‍ പവന് കുമാര്‍ ബെന്‍സല്‍ പ്രധാനമന്ത്രിയേയും ധനമന്ത്രിയേയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയേയും അറിയിച്ചിരുന്നു.
അതേസമയം നിരക്കു വര്‍ധനയോട് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനു യോജിപ്പില്ല. ഈ സാഹചര്യത്തില്‍, നേരിട്ടു നിരക്കു വര്‍ധന പ്രഖ്യാപിക്കാതെ, സെസിന്റെ രൂപത്തില്‍ അധികത്തുക ഈടാക്കുന്ന പ്രഖ്യാപനമുണ്ടാകുമെന്നും സൂചനയുണ്ട്. റെയില്‍വേ യാത്രാ നിരക്കു സംബന്ധിച്ചു തീരുമാനമെടുക്കാന്‍ ഒരു അതോറിറ്റി രൂപീകരിക്കുമെന്നു മന്ത്രി നേരത്തേ പ്രസ്താവിച്ചിരുന്നു. ഇക്കാര്യം സംബന്ധിച്ചും ബജറ്റില്‍ പ്രഖ്യാപനമുണ്ടായേക്കും.
ഇത്തവണ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചത്രയും പുതിയ ട്രെയിനുകള്‍ ഉണ്ടാവില്ല.100 പുതിയ ട്രെയിനുകള്‍ പ്രഖ്യാപിക്കുമെന്നാണ് ഇതിനോടകം പുറത്തുവന്ന വാര്‍ത്തകള്‍. കഴിഞ്ഞ ബജറ്റില്‍ 175 പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ചിരുന്നു. എസി ഡബിള്‍ ഡെക്കര്‍ ട്രെയിനുകള്‍, അപകട മേഖലകളിലെ രക്ഷാ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനായി സെല്‍ഫ് പ്രൊപ്പല്‍ഡ് ആക്സിലറേറ്റഡ് റിലിഫ് ട്രെയിന്‍(സ്പാര്‍ട്ട്), യാത്രക്കാരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പു വരുത്തുക, വനിതാ യാത്രക്കാരുടെ സുരക്ഷ, റെയില്‍വേ സ്റ്റേഷനുകളുടെ ആധുനികീകരണം, അതിവേഗ റെയില്‍ ഇടനാഴി അടക്കം സ്വകാര്യ – പൊതുമേഖലാ പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ തുടങ്ങിവ സംബന്ധിച്ചു പ്രഖ്യാപനമുണ്ടാകുമെന്നാണു സൂചന.
രാജസ്ഥാനില്‍ 1000 കോടി രൂപയുടെ പുതിയ മെമു ഫാക്റ്ററിക്ക് റെയില്‍വേ പദ്ധതിയിടുന്നുണ്ട്. ഇതു സംബന്ധിച്ച പ്രഖ്യാപനം ബജറ്റിലുണ്ടായേക്കും. കേരളവും ഏറെ പ്രതീക്ഷയോടെയാണു റെയില്‍വേ ബജറ്റ് അവതരണത്തിനായി കാത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: