ന്യുദല്‍ഹി:.കോണ്‍ഗ്രസ് പാര്‍ട്ടിയെയും കേന്ദ്ര സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ച് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി ബിജെപി ദേശീയ കൗണ്‍സില്‍ സമാപനദിവസം കത്തിക്കയറി. ഗുജറാത്തിലെ വിജയം കേവലം നരേന്ദ്ര മോദി എന്ന വ്യക്തിയുടെ വിജയം അല്ലന്നുപറഞ്ഞ് പ്രസംഗം ആരംഭിച്ച മോദി ഇന്ത്യയെ മുന്നോട്ടു നയിക്കാന്‍ കോണ്‍ഗ്രസിനു കഴിയില്ലെന്ന് വ്യക്തമാക്കി. ഗുജറാത്തിലേത് ലക്ഷക്കണക്കിന് വരുന്ന പ്രവര്‍ത്തകര്‍ ഒഴുക്കിയ വിയര്‍പ്പിന്റേയും ജനങ്ങളുടേയും വിജയമാണ്. ബിജെപി പിന്തുടരുന്ന പ്രത്യയശാസ്ത്രത്തിനും സംസ്കാരത്തിനും കിട്ടിയ അംഗീകാരമാണ് ഗുജറാത്തിലെ തുടര്‍ച്ചയായ മൂന്നാം വിജയം മോദി പറഞ്ഞു
സ്വന്തം കുടുംബത്തിന്റെ താല്പര്യങ്ങള്ക്ക് വേണ്ടി രാജ്യത്തിന്റെയും ജനങ്ങളുടെയും താല്പര്യങ്ങളെ ബലികഴിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് മോദി പറഞ്ഞു. പ്രധാനമന്ത്രി മന്മോഹന് സിങ് ഗാന്ധി കുടുംബത്തിനു വെറും കളിപ്പാവയാണ്. സര്‍ക്കാറിന്റെ രാത്രികാവല്‍ക്കാരന്‍ മാത്രമാണ് മന്മോഹന് സിങ്. സീതാറാം കേസരിയെ പണ്ട് ‘നൈറ്റ്വാച്ച്മാന്’ ആയി കോണ്‍ഗ്രസ്സ് അധ്യക്ഷനായി നിര്‍ത്തിയിരുന്നതു പോലെയാണിത്. കുടുംബ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന് കോണ്‍ഗ്രസ്സ് ഒരു കുടുംബത്തിനു വേണ്ടി കോണ്‍ഗ്രസ് രാജ്യതാല്പര്യങ്ങള് ബലികഴിച്ചു. ഇന്ത്യയുടെ വികസനത്തിനുവേണ്ടി കോണ്‍ഗ്രസ് ഇതുവരെ ഒരു ശ്രമവും നടത്തിയിട്ടില്ല. രാജ്യത്തെ മുന്നോട്ട് നയിക്കാനുള്ള എല്ലാ അവസരവും കോണ്‍ഗ്രസിനുണ്ടായിരുന്നു. എന്നാല്‍ ഒന്നും ചെയ്തിട്ടില്ല. എന്നിട്ടും ദശാബ്ദങ്ങളായി കോണ്‍ഗ്രസ് ഭരിക്കുകയാണ്. ശക്തമായ പ്രതിപക്ഷമോ, മാധ്യമങ്ങളോ, സംഘടനകളോ ഇല്ലാതിരുന്നതുകൊണ്ടാണ് കോണ്‍ഗ്രസിന് ഇത് സാധിച്ചത്. ലോകരാജ്യങ്ങള്‍ വന്‍ കുതിപ്പ് നടത്തുന്നു. ചൈനയുള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങള്‍ ഇന്ത്യയെക്കാള്‍ ഏറെദൂരം മുന്നോട്ട് പോയി .എല്ലാ സാധ്യതകളും ഉണ്ടെങ്കിലും ഇന്ത്യയ്ക്ക് മുന്നേറാന്‍ കഴിയുന്നില്ല. രാജ്യത്തിന്റെ വികസനത്തില്‍ കോണ്‍ഗ്രസിന് താത്പര്യം ഇല്ലാത്തതാണ് ഇതിനുകാരണം.
മന്മോഹന് സിംഗിന് പകരം രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആയിരുന്നു പ്രധാനമന്ത്രിയെങ്കില്‍ സ്ഥിതി ഇത്രയും രൂക്ഷമാകുമായിരുന്നില്ലെന്നും മോദി പറഞ്ഞു. പ്രണബിന് ജനങ്ങളുമായി ബന്ധമുണ്ട്. അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ അദ്ദേഹത്തിന് കഴിയും. എന്നാല്‍ പ്രണബ് പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ ഗാന്ധി കുടുംബത്തിന് എന്ത് സംഭവിക്കുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. കുടുംബ രാഷ്ട്രീയത്തെ എതിര്‍ക്കുന്നവരെ നിശബ്ദമാക്കാനാണ് ശ്രമിക്കുന്നത്.കോണ്‍ഗ്രസ് പാരമ്പര്യത്തിന്റെ പേരുപറഞ്ഞ് പ്രണബ് മുഖര്‍ജിയെ അവഗണിച്ചത് മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: