ന്യൂദല്‍ഹി: നിലവിലെ രാഷ്ട്രീയ സാഹചര്യം എല്ലാ അര്‍ത്ഥത്തിലും ബിജെപിക്ക് അനുകൂലമാണെന്ന് എല്‍.കെ. അദ്വാനി. ബിജെപി നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ വരാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു. ഇതിനായി ശക്തമായി നീങ്ങിയാല്‍ മാസങ്ങള്‍ക്കകം അതുണ്ടാകും. ദേശീയ കൗണ്‍സിലില്‍ സമാപന പ്രസംഗം നടത്തുകയായിരുന്നു അദ്വാനി.
പൂര്‍ണ പരാജയമായ യുപിഎ സര്‍ക്കാരിന് ബദലായി സ്ഥിരതയും കാഴ്ചപ്പാടും ഉള്ള സര്‍ക്കാര്‍ രൂപീകരിക്കാന്‍ പാര്‍ട്ടി തയ്യാറാണെന്ന സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് വേഗം ചെയ്യേണ്ടത്. ബിജെപിയുടെ അച്ചടക്കത്തെയും കൂട്ടായ പ്രവര്‍ത്തനത്തെയും രാഷ്ട്രീയ എതിരാളികള്‍ പോലും അംഗീകരിക്കുന്നുണ്ട്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അടിത്തറയില്‍നിന്നാണ് പാര്‍ട്ടിക്ക് ഇത്രയേറെ മികച്ച പ്രവര്‍ത്തകരെ ലഭിച്ചത്. മുതിര്‍ന്ന കാര്യകര്‍ത്താവ് പറഞ്ഞതിനാലാണ് താന്‍ ഉള്‍പ്പെടെയുള്ളവര്‍ ആര്‍എസ്എസില്‍നിന്ന് രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് വന്നതെന്ന് പറഞ്ഞ അദ്വാനി 1980 ല്‍ ബിജെപി രൂപംകൊണ്ടതുതന്നെ ആര്‍എസ്എസ് ബന്ധം പറഞ്ഞാണ്. സാധാരണക്കാരിലും രാഷ്ട്രീയ കാഴ്ചപ്പാടുള്ള അനേകരിലും രാജ്യമാകമാനം ശക്തമായ വിശ്വാസം ആര്‍ജിക്കാന്‍ ബിജെപിക്കായി.
രാജ്യത്തിന്റെ വളര്‍ച്ച മുരടിച്ചിരിക്കുന്നു. വിലക്കയറ്റം തടയുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടു. മാത്രമല്ല ഓരോ തവണ പെട്രോള്‍ വില കൂട്ടുമ്പോഴും അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധം തകര്‍ന്നുകിടക്കുന്നു. സാമ്പത്തികസ്ഥിതി മെപ്പെടുത്താനോ മികച്ച ഭരണം നടത്താനോ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിയില്ലെന്ന് തെളിയിച്ചുകഴിഞ്ഞു. യുവാക്കളില്‍ ഊര്‍ജം നിറക്കാന്‍ ഒന്നും കോണ്‍ഗ്രസിന്റെ കയ്യിലില്ല. യുപിഎ സര്‍ക്കാരില്‍നിന്ന് രക്ഷപ്പെടുന്ന ഒരു മാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നു എന്നത് വ്യക്തമാണ്. ബദല്‍ ഏതാണ്. ബിജെപിക്ക് അതിന് കഴിയുമോ എന്ന ചോദ്യമാണ് ഉയരുന്നത്. എന്‍ഡിഎയിലും പുറത്തുമുള്ള സമാനചിന്താഗതിക്കാരായ പാര്‍ട്ടികളുമായി വ്യക്തമായ അജണ്ടയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചാല്‍ ശക്തമായ കോണ്‍ഗ്രസ് ബദല്‍ ആകാന്‍ കഴിയും. കൂടുതല്‍ സീറ്റുകളില്‍ സ്വന്തം നിലയില്‍ ജയിക്കാനുള്ള തന്ത്രവും ബിജെപി ഒപ്പം പ്രയോഗിക്കണം, അദ്വാനി പറഞ്ഞു.
വാജ്പേയി സര്‍ക്കാരിന്റെയും എന്‍ഡിഎ സര്ക്കാരുകളുടെയം മികച്ച ഭരണനേട്ടം ജനങ്ങളില്‍ എത്തിക്കാന്‍ സാധിക്കണം. ജാതിമതവര്‍ണ്ണവര്‍ഗ്ഗ വിരുദ്ധമല്ലാതെ എല്ലാവേയും ഒരുപോലെ കാണുന്ന പാര്‍ട്ടിയാണെന്ന സത്യം ജനങ്ങളെ വിശ്വാസയോഗ്യമായി മനസിലാക്കണം. ഹിന്ദുത്വം, ഭാരതീയത, ഇന്ത്യനിസം എന്നതെല്ലാം ഒരേ വാക്കിന്റെ പര്യായപദങ്ങളാണ്. ഇന്ത്യന്‍ ദേശീയതയെ സാംസ്കാരിക ദേശീയത എന്ന് ഉയര്‍ത്തിപ്പിടിക്കണം, അദ്വാനി പ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: