കൊച്ചി: സന്തോഷ് ട്രോഫി കിരീടം തുടര്‍ച്ചയായ രണ്ടാം തവണയും പട്ടാളക്കൂട്ടത്തിന്. ഇന്നലെ നടന്ന ഫൈനലില്‍ കേരളത്തെ കീഴടക്കിയാണ് സര്‍വ്വീസസ് സന്തോഷ് ട്രോഫിയില്‍ വീണ്ടും മുത്തമിട്ടത്. സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി നടന്ന ഫൈനലിനൊടുവില്‍ ഷൂട്ടൗട്ടിലാണ് കേരളം പട്ടാള ടീമിനോട് അടിയറവ് പറഞ്ഞത്. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു സര്‍വ്വീസസ് വിജയം സ്വന്തമാക്കിയത്. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്കും സഡന്‍ഡെത്തിലേക്കും നീണ്ടത്. ഷൂട്ടൗട്ടില്‍ സര്‍വ്വീസസിന്റെ സുമേഷിന്റെയും ഹോറിന്റെയും കിക്കുകള്‍ ഉജ്ജ്വലമായി രക്ഷപ്പെടുത്തിയ ഗോളി ജീന്‍ ക്രിസ്റ്റ്യന്‍ കേരളത്തിന് മേധാവിത്വം നല്‍കിയെങ്കിലും ഉസ്മാന്, നസറുദ്ദീന്‍, സുര്‍ജിത്ത് എന്നിവരുടെ കിക്കുകള്‍ പാഴായതാണ് ഒമ്പത് വര്‍ഷത്തിനുശേഷം കേരളത്തിന്റെ സന്തോഷ് ട്രോഫി കിരീടമെന്ന സ്വപ്നത്തിന് വിലങ്ങുതടിയായത്.
സര്വ്വീസസിനുവേണ്ടി ധന്‍ജി സിംഗ്, ശ്രാവണ്‍കുമാര്‍, ദിലീപ്.എം., കിരണ്‍ വര്‍ഗീസ് എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ കേരളത്തിന് വേണ്ടി റിനോ ആന്റോ, ബാസിത്, ശരത് എന്നിവരുടെ ഷോട്ടുകള്‍ വലയില്‍ പതിച്ചു.
സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി നടന്ന ഫൈനലില്‍ നേരിയ മുന്‍തൂക്കം സര്വ്വീസസിനായിരുന്നു. എന്നാല്‍ അവരുടെ ഗോളെന്നുറച്ച നാലോളം ശ്രമങ്ങള്‍ കേരള ഗോളി ജീന്‍ ക്രിസ്റ്റ്യന്റെ അത്ഭുത പ്രകടനത്തിന് മുന്നില്‍ വിഫലമായി. കേരളത്തിന്റെ മുന്നേറ്റനിരയും മധ്യനിരയും തമ്മിലുള്ള ധാരണാപ്പിശക് കഴിഞ്ഞ മത്സരങ്ങളിലെപ്പോലെ ഇത്തവണയും മത്സരത്തില്‍ പ്രതിഫലിച്ചതും കേരളത്തിന്റെ സ്വപ്നങ്ങള്‍ക്ക് വിലങ്ങുതടിയായി.
ഷെറിന് സാമിന് പകരം ബി.ടി. ശരത്തിനും രണ്ട് മത്സരങ്ങളില്‍ മഞ്ഞക്കാര്‍ഡ് കണ്ട് സസ്പെന്‍ഷനിലായ കൊച്ചിക്കാരന് വിനീത് ആന്റണിക്ക് പകരം ജോണ്സണ് മധ്യനിരയിലേക്ക് സ്ഥാനക്കയറ്റം നല്കി. പരിക്കിലായിരുന്ന കണ്ണനും കലാശക്കളിയില്‍ ആദ്യ ഇലവനില്‍ ഇറങ്ങി. ഇതോടെ പ്രതിരോധത്തില്‍ ജോണ്സണ് പകരം പ്രതിരോധമതില്തീര്ക്കേണ്ട ചുമതല അബ്ദുള്‍ ബാസിദിനായി. സര്‍വ്വീസസ് നിരയില്‍ പരിക്കേറ്റ അവരുടെ സ്ട്രൈക്കറും കഴിഞ്ഞ സന്തോഷ് ട്രോഫിയിലെ ടോപ് സ്കോററുമായ വി.വി. ഫര്‍ഹാദിന് പകരം പകരക്കാരനായി ഇറങ്ങി ഉജ്ജ്വലമായ മുന്നേറ്റങ്ങളിലൂടെ ഗോളുകള്‍ നേടുന്ന 10-ാം നമ്പറുകാരന് ലാലിയന്‍ മാവിയയെയാണ് ഗോളടിക്കാനുള്ള ചുമതല ഏല്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: