ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ കറാച്ചിയിലുണ്ടായ ഇരട്ട ബോംബ് സ്ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 48 ആയി. 1150ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് ആശങ്ക.
ഷിയാ വിഭാഗക്കാരുടെ ജനവാസ കേന്ദ്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങള്‍. രണ്ട് സ്ഫോടനങ്ങള്‍ തീര്‍ത്ത ആഘാതത്തില്‍ കറാച്ചി നഗരം മുഴുവന്‍ നടുങ്ങി വിറച്ചു. 200 ഓളം കുടുംബങ്ങള്‍ താമസിച്ചിരുന്ന രണ്ട് ബഹുനില കെട്ടിടങ്ങള്‍ സ്ഫോടനത്തില്‍ തകര്‍ന്നു. തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഏതാനുംപേര്‍ കുടുങ്ങിയിട്ടുണ്ടെന്ന് സംശയിക്കുന്നു.
150 കടകളും നിരവധി വാഹനങ്ങളും കത്തിനശിച്ചു. റിമോട്ട് കണ്ട്രോള് ഉപയോഗിച്ചാണ് തീവ്രവാദികള്‍ ആദ്യ സ്ഫോടനം നടത്തിയത്. 150 കിലോ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുവെന്ന് കരുതുന്നു. വൈകുന്നേരം നിസ്കാര പ്രാര്‍ത്ഥന കഴിഞ്ഞ സമയത്തായിരുന്നു സ്ഫോടനം. വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയെ തുടര്‍ന്ന് നഗരത്തില്‍ പുകപടലം നിറഞ്ഞു. തൊട്ടുപിറകേ വൈദ്യുതി വിച്ഛേദിക്കപ്പെട്ടതോടെ രക്ഷാപ്രവര്‍ത്തനവും മന്ദഗതിയിലായി. ഏറെ സമയമെടുത്താണ് രക്ഷാപ്രവര്‍ത്തനം ആരംഭിക്കാനായത്.
ആദ്യ സ്ഫോടനം നടന്നു തൊട്ടുപിറകേ എന്താണു സംഭവിച്ചതെന്ന് മനസിലാക്കും മുമ്പ് തന്നെ രണ്ടാമത്തെ സ്ഫോടനവും ഉണ്ടായി. ചാവേര്‍ ആക്രമണമാണോ എന്ന് പോലീസ് അന്വേഷിച്ചു വരുന്നു. കഴിഞ്ഞമാസം ഷിയകള്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ 200 പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: