കോട്ടയം: തപസ്യ കലാസാഹിത്യവേദി, അഖിലകേരള കലാകാരക്ഷേമ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കവി ഡി. വിനയചന്ദ്രന് അനുസ്മരണം നടത്തി. നോവലിസ്റ്റ് ബാബു കിളിരൂരിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.ജി. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് രജിസ്ട്രാര്‍ ഡോ. രാജു വള്ളിക്കുന്നം അനുസ്മരണ പ്രഭാഷണം നടത്തി.
കൊങ്ങിണി പൂവുകളെ, ചിത്രശലഭങ്ങളെ, ഭിഷക്കാരെ വരെ സ്നേഹിച്ച കവി, പ്രകൃതിയെ അമ്മയായി കണ്ട് അമ്മയില്ലാത്തവന് എന്ത് വീട് എന്നു ചോദിച്ച കവി, ജ്വലിക്കുന്ന കണ്ണികളും ബലിഷ്ഠങ്ങളായ ശരീരപ്രകൃതിയുമയി, വനങ്ങള്‍ ഉള്‍പ്പെടെ അനേകം യാത്രകള്‍ നടത്തിയ കവി, കാടിനു ഞാനെന്റെ പേരിടും എന്നു പറഞ്ഞതിനൊപ്പം കവിത മനസ്സിലാകാത്തവര്‍ക്ക് ഒരു കപ്പ് ചായ കൊടുക്കുക എന്നു പറഞ്ഞ കവി, കുടുംബത്തേക്കാള്‍ പ്രകൃതിയെ സ്നേഹിച്ച് കാവ്യ ജീവിതവും വ്യക്തിജീവിതവും ഒന്നായികണ്ട് ആത്മീയതയിലും വസ്ത്രധാരണത്തിലുംകൂടി സ്വയം അവധൂതനായി മാറിയ കവി, ചിന്തകൊണ്ട് ഋഷിതുല്യനായ കവി തുടങ്ങി എത്രയെത്ര വിശേഷണങ്ങള്‍ക്ക് അര്‍ഹനാണ് ഡി. വിനയചന്ദ്രനെന്ന് ഡോ. രാജു വള്ളിക്കുന്നം പറഞ്ഞു.
കവി വേണുപരമേശ്വരം, കാഥികന് മോഹന്‍ കടുത്തുരുത്തി, യുവകലാസാഹിതി ജില്ലാ സെക്രട്ടറി കെ. ബിനു, ഭാരതീയ വിചാരകേന്ദ്രം ജില്ലാ പ്രസിഡന്റ് ശശികുമാര്‍ പി.ആര്. നായര്‍, ആര്‍ട്ടിസ്റ്റ് ടി.എസ്. ശങ്കര്‍, പഴയിടം മുരളി, പ്രൊഫ. ശ്രീലകം വേണുഗോപാല്‍, ആനിക്കാട് ഗോപിനാഥ്, കലാകാരക്ഷേമ സമിതി ജില്ലാ സെക്രട്ടറി കാഥികന് വിനോദ് ചമ്പക്കര, തപസ്യ സംസ്ഥാന സമിതിയംഗം പി.ജി. ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: