ന്യൂദല്‍ഹി: ഭീകരതയിലുള്ള ഇന്ത്യയുടെ ആശങ്ക പ്രധാനമന്ത്രി മന്മോഹന് സിങ് പാക്കിസ്ഥാനെ നേരിട്ട് അറിയിക്കണമെന്നു ബി.ജെ.പി ആവശ്യപ്പെട്ടു. പാക്കിസ്ഥാന്റെ മണ്ണില്‍ നിന്നു ഭീകരത തുടച്ചു നീക്കാന്‍ അവരുമായി അര്‍ത്ഥവത്തായ ചര്‍ച്ച നടത്തണം. ഇതിനു പ്രധാനമന്ത്രി മുന്നോട്ടു വരണമെന്നും ബി.ജെ.പി അധ്യക്ഷന്‍ രാജ്നാഥ് സിംഗ് പറഞ്ഞു.
അല്ലാതെ നടത്തുന്ന ചര്‍ച്ചകള്‍ കൊണ്ടു പ്രയോജനം ഉണ്ടാകുമെന്നു കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക് പ്രധാനമന്ത്രി രാജ പര്‍വേസ് അഷ്റഫിനു വിരുന്നു നല്കിയ നടപടിയെ ബിജെപി നേതാക്കള്‍ വിമര്‍ശിച്ചു. അതേസമയം അജ്മീര്‍ ദര്‍ഗ സന്ദര്‍ശിക്കാനെത്തിയ പാക്കിസ്ഥാന് പ്രധാനമന്ത്രി രാജ പര്‍വേസ് അഷറഫുമായി ഭീകരത ചര്‍ച്ച ചെയ്തില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സല്മാന് ഖുര്‍ഷിദ് പറഞ്ഞു.
അഷറഫിന്റേത് തികച്ചും സ്വകാര്യ സന്ദര്‍ശനമാണ്. അതിനാല്‍ തന്നെ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സന്ദര്‍ഭമല്ല ഇത്. അല്ലെങ്കില്‍ അത്തരം കാര്യങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യാനുള്ള അനുവാദം തനിക്കില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പാകിസ്ഥാനുമായി ഭീകരത അടക്കമുള്ള വിഷയങ്ങള്‍ ഭാവിയില്‍ ചർച്ച ചെയ്യും. ഇന്ന് ഔദ്യോഗിക ചര്‍ച്ചകള്‍ ഒന്നും തന്നെ നടന്നില്ല. ഉചിതമായ സമയത്ത് ഇതടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും- ഖുര്‍ഷിദ് പറഞ്ഞു. മറ്റൊരു രാജ്യത്തെ ഭരണാധികാരി ഇന്ത്യയിലെത്തുമ്പോള്‍ പാലിക്കേണ്ട ആതിഥ്യ മര്യാദയുണ്ട്. അതിന്റെ ഭാഗമായാണ് രാജാ പര്‍വേസിന് ഉച്ചയൂണ് നല്‍കിയതെന്നും ഖുര്‍ഷിദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: