ന്യൂദല്‍ഹി: രണ്ടു വര്‍ഷത്തിനുള്ളില്‍ ഡീസല്‍ വില നിയന്ത്രണം പൂര്‍ണമായും പിന്‍വലിക്കുമെന്നു കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി. 2014 ഓടെ വില നിയന്ത്രണാധികാരം പൊതുമേഖല എണ്ണക്കമ്പനികള്‍ക്കു കീഴിലാകും. ഇതോടെ ആഗോള മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതിന് അനുസരിച്ചു വില വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ക്ക് അവകാശം ലഭിക്കും.
ഇന്ധനവില നിര്‍ണയം സംബന്ധിച്ച ഖേല്‍ക്കര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ശുപാര്‍ശ പ്രകാരമാണു നടപടി. കെഎസ്ആര്‍ടിസി, റെയില്‍വേ അടക്കമുള്ള വന്‍കിട ഉപയോക്താക്കള്‍ വില വര്‍ധനയുടെ അധിക ബാധ്യത ഏറ്റെടുക്കണം. കേന്ദ്രസര്‍ക്കാരിന് ഇതില്‍ പരിമിതിയുണ്ട്. സ്ഥാപനങ്ങള്‍ സ്വന്തം ബജറ്റില്‍ തുക കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സബ്സിഡി നല്‍കുന്നത് വഴി ഉണ്ടാകുന്ന നഷ്ടം നികത്താന്‍ പ്രതിമാസം 40 പൈസ മുതല്‍ 50 പൈസ വരെ വര്‍ധിപ്പിക്കാന്‍ എണ്ണകമ്പനികള്‍ക്ക് സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. ഘട്ടംഘട്ടമായി സബ്സിഡി എടുത്തുകളയാനാണ് സര്‍ക്കാരിന്റെ പദ്ധതി.
സബ്സിഡി നിരക്കില്‍ ഡീസലും പാചകവാതകവും മണ്ണെണ്ണയും വില്ക്കുന്നതിനെത്തുടര്ന്ന് ദിനംപ്രതി 450 കോടി രൂപ നഷ്ടമുണ്ടാകുന്നുവെന്നാണ് സര്‍ക്കാറിന്റെ കണക്ക്. 2010ല്‍ പെട്രോള്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞിരുന്നു. അതിനുശേഷം ഇരുപത് തവണ പെട്രോള്‍ വില വര്‍ധിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: