ന്യൂദല്‍ഹി: ദല്‍ഹി കൂട്ടമാനഭംഗക്കേസിലെ മുഖ്യപ്രതി റാം സിംഗിനെ തിഹാര്‍ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജയില്‍ നമ്പര്‍ മൂന്നില്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് രാംസിംഗിന്റെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ ബസ്സിന്റെ ഡ്രൈവര്‍ ആയിരുന്നു രാംസിംഗ്.
സ്വന്തം വസ്ത്രത്തിലാണ് രാംസിംഗ് തൂങ്ങി മരിച്ചത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ദീന് ദയാല്‍ ഉപാധ്യായ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മാത്രമേ ഇതു സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ കഴിയുകയൊള്ളുവെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി. ഇന്നുതന്നെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പോലീസ് അറിയിച്ചു.
സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഫോറന്‍സിക് വിഭാഗം അടക്കം ഉന്നതതല പോലീസ് സംഘം തിഹാര്‍ ജയിലില്‍ എത്തിയിടുണ്ട്. മജിസ്ട്രേറ്റ് തല അന്വേഷണത്തിനു സര്‍ക്കാര്‍ ഉത്തരവിട്ടിടുണ്ട്. ജയില്‍ ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. അതീവസുരക്ഷയുള്ള മൂന്നാം നമ്പര്‍ ജയിലിലായിരുന്നു രാം സിംഗിനെ പാര്‍പ്പിച്ചിരുന്നത്.
അതേസമയം രാം സിംഗിന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന ആരോപണവുമായി പ്രതിയുടെ അഭിഭാഷകര്‍ രംഗത്തെത്തി. സഹതടവുകാര്‍ രാം സിംഗ് അടക്കമുള്ള ദല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതികളെ മര്‍ദിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതോടൊപ്പം തന്നെ കടുത്ത മാനസിക പീഢനവും അനുഭവിക്കേണ്ടതായി വന്നു. കേസിലെ മറ്റൊരു പ്രതിയായ രാം സിംഗിന്റെ സഹോദരനുമായ മുകേഷും തിഹാര്‍ ജയിലില്‍ ഉണ്ട്.
അതീവ സുരക്ഷാ പ്രാധാന്യമുള്ള ജയിലാണ് തിഹാറിലേത്. കേസിലെ പ്രത്യേക വിചാരണ ദല്‍ഹി സാകേത് കോടതിയില്‍ തുടരുന്നതിനിടെയാണ് മുഖ്യപ്രതി ആത്മഹത്യ ചെയ്തിരിക്കുന്നത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് കൂട്ടമാനഭംഗ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ അതിവേഗ കോടതി സാകേതില്‍ സ്ഥാപിച്ചത്. 45 ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
കുറ്റം കോടതിയില്‍ തെളിയിക്കപ്പെട്ടാല്‍ മരണശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. മാനഭംഗം, കൊലപാതകം എന്നിവയ്ക്കു പുറമെ തട്ടിക്കൊണ്ട് പോകല്‍, കവര്‍ച്ച, ഗൂഡാലോചന എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ 16നാണ് ദല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്.
സുഹൃത്തിനോടൊപ്പം സിനിമ കണ്ട് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ദല്‍ഹിയിലെ വസന്ത് വിഹാര്‍ നഗറില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ ആറു പേരടങ്ങുന്ന സംഘമാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. താമസസ്ഥലത്തേക്ക് ബസില്‍ കയറിയപ്പോഴായിരുന്നു സംഭവം. പെണ്‍കുട്ടിയോട് ബസ്സിലുള്ളവര്‍ അപമര്യാദയായി പെരുമാറിയതു ചോദ്യം ചെയ്ത സുഹൃത്തിനെ ഇരുമ്പു വടികൊണ്ട് അടിച്ച് അവശനാക്കിയ ശേഷമായിരുന്നു കൂട്ട മാനഭംഗം. പെണ്‍കുട്ടി ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ ആശുപത്രിയില്‍ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: