കോഴിക്കോട്: കോഴിക്കോട് പന്നിയങ്കരയില്‍ നടന്ന അക്രമം ആസൂത്രിതമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ കെ.വി മോഹന്‍ കുമാര്‍. അക്രമത്തിന് പിന്നില്‍ സാമൂഹ്യ വിരുദ്ധരെന്നും കളക്ടര്‍ പറഞ്ഞു. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്.
അക്രമത്തിന് പിന്നില്‍ വലിയ ഒരു ശക്തിയുണ്ടെന്നും ആ ശക്തിയെയാണ് കണ്ടെത്തേണ്ടതെന്നും കളക്ടര്‍ പറഞ്ഞു. സാമൂഹ്യവിരുദ്ധര്‍ പോലീസിനെ ശത്രുവായി കണ്ട് അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് യോഗത്തില്‍ പങ്കെടുത്ത സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. യുവാക്കള്‍ മരിച്ച സംഭവത്തില്‍ പോലീസ് ഹെല്‍മറ്റ് വേട്ട നടത്തിയിട്ടില്ലെന്നും പതിവു പരിശോധന മാത്രമായിരുന്നു നടന്നതെന്നുമാണ് പ്രാഥമിക വിവരമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബൈക്കില്‍ സഞ്ചരിച്ച യുവാക്കളുടെ ശരീരത്തില്‍ പോലീസ് തൊട്ടിട്ടില്ല. പോലീസിനെ കണ്ട് മറ്റെന്തോ കാര്യത്തിന്റെ പേരില്‍ ഭയന്ന ഇവര്‍ പെട്ടന്ന് ബ്രേക്കിട്ടപ്പോള്‍ ബസ് വന്നിടിക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും അദ്ദേഹം യോഗത്തില്‍ വ്യക്തമാക്കി. അതേസമയം കുറ്റക്കാരായ പോലീസുകാര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത ഡിസിസി അധ്യക്ഷന്‍ കെ.സി അബു ആവശ്യപ്പെട്ടു.
യോഗത്തില്‍ കോഴിക്കോട് എസ്.പിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉണ്ടായത്. എസ്.പിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് സിപിഎം ആവശ്യപ്പെട്ടു. അതേസമയം പന്നിയങ്കര അക്രമവുമായി ബന്ധപ്പെട്ട് അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. നിരപരാധികളായവരെ വിട്ടയക്കുകയാണെന്നും കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാകുമെന്നും പോലീസ് അറിയിച്ചു. ഹെല്‍മെറ്റ് പരിശോധനക്കിടെ ബൈക്ക് യാത്രക്കാര്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്നാണ് പന്നിയങ്കരയില്‍ ഇന്നലെ പോലീസും നാട്ടുകാരും ഏറ്റുമുട്ടിയത്.
ഉച്ചകഴിഞ്ഞ് അപകടത്തില്‍ മരിച്ച യുവാക്കളുടെ സംസ്കാരചടങ്ങുകള്‍ നടന്ന മാങ്കാവ് ശ്മശാനത്തില്‍നിന്നു പ്രകടനമായി നാട്ടുകാര്‍ പന്നിയങ്കര പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. തുടര്‍ന്നു കല്ലേറുണ്ടായി. അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശിയതോടെ സ്ഥിതി കൂടുതല്‍ വഷളായി. സംഘര്‍ഷത്തില്‍ അഞ്ചു പോലീസുകാര്‍ക്കും ചില മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു.
പത്ത് മണിക്കൂറിലധികം സമയത്തെ ശ്രമഫലമായിട്ടാണ് പോലീസിന് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനായത്. അക്രമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 120ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അരക്കിണര്‍ സ്വദേശികളായ രാജേഷ്, മഹേഷ് എന്നിവരാണ് ഹെല്‍മറ്റ് വേട്ടയ്ക്കിടെ മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: