പഴയങ്ങാടി: രാജസ്ഥാനില്‍ വിദേശ വനിതയെ പീഡിപ്പിച്ച ശേഷം പരോളിലിറങ്ങി മുങ്ങിയ ഒഡീഷ സ്വദേശി ബിട്ടി മൊഹന്തിയെ രാജസ്ഥാന് പൊലീസ് തിരിച്ചറിഞ്ഞു.
പരോളിലിറങ്ങി മുങ്ങിയതിനു ശേഷം കണ്ണൂര്‍ മാടായി എസ്ബിടി ശാഖയില്‍ വ്യാജപേരില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇയാളഖെ പിടികൂടിയത്. ബിട്ടിയെ ഏഴു കൊല്ലം മുന്‍പ് അറസ്റ്റ് ചെയ്ത രാജസ്ഥാന് ലാല്കോട്ടി സ്റ്റേഷനിലെ എസ്ഐ ഹേമേന്ദറാണ് ഇന്നലെ വൈകിട്ടു പയ്യന്നൂര്‍ സിഐ ഓഫിസില്‍ പ്രതിയെ കണ്ടു തിരിച്ചറിഞ്ഞത്.
പഴയങ്ങാടി പൊലീസ് ഇന്നു ബിട്ടിയുമായി തെളിവെടുപ്പിനു രാജസ്ഥാനിലേക്കു പുറപ്പെട്ടേക്കും. രാജസ്ഥാന് പൊലീസ് ഇന്നു കണ്ണൂര്‍ സ്പെഷല്‍ സബ് ജയിലില്‍ ജയ്പൂര്‍ കോടതിയുടെ പ്രൊഡക്ഷന്‍ വാറന്റ് ഹാജരാക്കിയ ശേഷം നാട്ടിലേക്കു മടങ്ങും. പയ്യന്നൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് എസ്. സ്മിത ഇന്നലെ മുതല്‍ പത്തു ദിവസത്തേക്കു ബിട്ടിയെ പഴയങ്ങാടി പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തിട്ടുണ്ട്.
പത്തു ദിവസത്തിനകം ആന്ധ്ര, ഒഡിഷ, രാജസ്ഥാന്, കണ്ണൂര്‍ എന്നിവിടങ്ങളിലെ തെളിവെടുപ്പു പൂര്‍ത്തിയാക്കി ബിട്ടിയെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കും.അതിനു ശേഷമേ പ്രതിയെ രാജസ്ഥാന് പൊലീസിനു വിട്ടുകിട്ടൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: