ന്യൂദല്‍ഹി: ദല്‍ഹി കൂട്ടമാനഭഗം കേസിലെ മുഖ്യപ്രതി രാം സിംഗ് ആത്മഹത്യ ചെയ്തതുതന്നെയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ്(എയിംസ്) രാം സിംഗിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
രാം സംഗിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മൃതദേഹത്തില്‍ മുറിവേറ്റ പാടുകളുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. തിങ്കളാഴ്ച ഇന്നലെ വെളുപ്പിന് അഞ്ചു മണിയോടെയാണ് ജയിലിന്റെ വാതിലിനു മുകളിലുള്ള വെന്റിലേറ്റര്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ രാം സിംഗിന്റെ മൃതദേഹം കണ്ടെത്തിയത്. ഷര്‍ട്ടും കിടക്കാന്‍ ഉപയോഗിക്കുന്ന വിരിപ്പും ചേര്‍ത്തുണ്ടാക്കിയ കുരുക്കാണ് ആത്മഹത്യ ചെയ്യാന്‍ ഉപയോഗിച്ചത്.
ഇതിനെത്തുടര്‍ന്ന് രാം സിംഗ് ആത്മഹത്യ ചെയ്തതാണെന്നു ജയില്‍ അധികൃതര്‍ വിശദീകരിച്ചുവെങ്കിലും രാം സിംഗിനനെ കൊലപ്പെടുത്തിയതാണെന്നു ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തുകയായിരുന്നു. വെളുപ്പിനെ മൂന്നരയ്ക്കും 5.45-നും ഇടയിലാണ് മരണം നടന്നിട്ടുള്ളതെന്നായിരുന്നു പോലീസിന്റെ നിഗമനം.
പെണ്‍കുട്ടി കൂട്ട മാനഭംഗത്തിന് ഇരയായ ബസിന്റെ ഡ്രൈവര്‍ ആയിരുന്നു രാംസിംഗ്. കഴിഞ്ഞ ഡിസംബര്‍ 16നാണ് ദല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്. സുഹൃത്തിനോടൊപ്പം സിനിമ കണ്ട് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ദല്‍ഹിയിലെ വസന്ത് വിഹാര്‍ നഗറില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ ആറു പേരടങ്ങുന്ന സംഘമാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്.
താമസസ്ഥലത്തേക്ക് ബസില്‍ കയറിയപ്പോഴായിരുന്നു സംഭവം. പെണ്‍കുട്ടിയോട് ബസിലുള്ളവര്‍ അപമര്യാദയായി പെരുമാറിയതു ചോദ്യം ചെയ്ത സുഹൃത്തിനെ ഇരുമ്പു വടികൊണ്ട് അടിച്ച് അവശനാക്കിയ ശേഷമായിരുന്നു കൂട്ട മാനഭംഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: