ക്വാലാലംപൂര്‍: സുല്‍ത്താന്‍ അസ്ലന്‍ഷാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ആദ്യ വിജയം. ഇന്നലെ നടന്ന മത്സരത്തില്‍ ഇന്ത്യ പാരമ്പര്യവൈരികളായ പാക്കിസ്ഥാനെയാണ് തകര്‍ത്തത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ഇന്ത്യന്‍ യുവ പാക്കിസ്ഥാനെതിരെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയത്. ഇന്ത്യയുടെ ആദ്യ വിജയമാണിത്. നേരത്തെ ഓസ്ട്രേലിയയോടും ദക്ഷിണ കൊറിയയോടും ഇന്ത്യ പരാജയപ്പെട്ടിരുന്നു. വിജയത്തോടെ മൂന്ന് പോയിന്റുമായി ഇന്ത്യ നാലാം സ്ഥാനത്തേക്കുയര്‍ന്നു.
മത്സരത്തിന്റെ നാലാം മിനിറ്റില്‍ പാക്കിസ്ഥാന് ആദ്യം മുന്നിലെത്തി. മുഹമ്മദ് വഖാസാണ് ഉജ്ജ്വലമായ ഒരു ഷോട്ടിലൂടെ ഇന്ത്യന്‍ വല കുലുക്കിയത്. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ ഇന്ത്യ സമനില നേടി. പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് രൂപിണ്ടര്പാല് സിംഗാണ് ഇന്ത്യയുടെ സമനില ഗോള്‍ നേടിയത്. ഇന്ത്യക്ക് ലഭിച്ച ഏക പെനാല്‍റ്റി കോര്‍ണറാണ് ഇത്. സമനില പിടിച്ചതോടെ ഇന്ത്യ പാക് ഗോള്‍മുഖത്തേക്ക് ഇരച്ചുകയറി. ഒമ്പതാം മിനിറ്റില്‍ ഇന്ത്യ മുന്നിലെത്തി. മന്ദീപ് സിംഗിന്റെ ഒരു ശ്രമം പാക് ഗോളി ഇമ്രാന് ഷാ തടുത്തിട്ടത് കിട്ടിയത് ആകാശ്ദീപ് സിംഗിന്. പന്ത് കിട്ടിയ ആകാശ്ദീപ് സിംഗ് പാക് ഗോളിക്ക് യാതൊരു പഴുതും നല്‍കാതെ വല കുലുക്കി. പകുതി സമയത്ത് ഇന്ത്യ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മുന്നിലായിരുന്നു. പിന്നീട് മത്സരത്തിന്റെ 56-ാം മിനിറ്റിലാണ് ഇന്ത്യ മൂന്നാം ഗോള്‍ സ്വന്തമാക്കിയത്. ഒരു റീബൗണ്ട് പന്ത് വലയിലേക്ക് തിരിച്ചുവിട്ട് മന്ദീപ് സിംഗാണ് മൂന്നാം ഗോള്‍ സ്വന്തമാക്കിയത്.
മത്സരത്തില്‍ പാക്കിസ്ഥാന് അനുകൂലമായി ഒന്‍പത് പെനാല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചെങ്കിലും ഇന്ത്യയുടെ മലയാളി ഗോളി ശ്രീജേഷിന്റെ ഉജ്ജ്വല പ്രകടനത്തിന് മുന്നില്‍ അവയെല്ലാം നിഷ്ഫലമായി.
നേരത്തെ നടന്ന മറ്റൊരു മത്സരത്തില്‍ ന്യൂസിലാന്റ് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ദക്ഷിണ കൊറിയയെ കീഴടക്കി. അഞ്ചാം മനിറ്റില്‍ ഹ്യൂഗോ ഹിന്ഗ്ലിസ്, 12-ാം മിനിറ്റില്‍ ബെന്നറ്റ്, 42-ാം മിനിറ്റില്‍ ആന്‍ഡി ഹൈവാര്‍ഡ് എന്നിവരാണ് ന്യൂസിലാന്റിന് വേണ്ടി ഗോളുകള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: