കൊല്ലം: അഞ്ചുദിവസത്തെ ഇടക്കാല ജാമ്യം നേടി കേരളത്തിലെത്തിയ ബംഗളൂരു സ്ഫോടനക്കേസിലെ പ്രതി അബ്ദുള്‍ നാസര്‍ മദനിക്ക് പൊതുപ്രസംഗങ്ങള്ക്ക് വേദിയൊരുക്കിയത് സംസ്ഥാന സര്‍ക്കാര്‍. ആദ്യഭാര്യയിലെ മകള്‍ ഷെമീറയുടെ വിവാഹച്ചടങ്ങിനെന്ന പേരില്‍ നേടിയെടുത്ത ജാമ്യം ദുരുപയോഗം ചെയ്യുകയായിരുന്നു മദനി. വിവാഹവേദിയിലെ പ്രാര്‍ഥനാ പ്രസംഗത്തിനും സംസ്ഥാന ആഭ്യന്തരമന്ത്രാലയത്തിന്റെ മൗനസമ്മതമുണ്ടായിരുന്നു.
കൊട്ടിയം സുമയ്യ ആഡിറ്റോറിയത്തിലെ കല്യാണചടങ്ങ് നൂറുകണക്കിന് പിഡിപിക്കാരെ അണിനിരത്തിയുള്ള പാര്‍ട്ടി സമ്മേളനമാക്കാനുള്ള ധാരണ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വഴിയാണ് ഉണ്ടായതെന്ന് സൂചനയുണ്ട്. മദനിയെത്തുന്നതിന് ഒരുദിവസം മുമ്പ് കോട്ടയത്ത് പിഡിപി നേതാക്കളുമായി മന്ത്രി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് വിവാദ കുത്ത്ബ അരങ്ങേറിയത്. മൈക്കില്‍ പ്രസംഗിക്കാനുള്ള ശ്രമം തടഞ്ഞ കര്‍ണാടക പോലീസിനെ തെറ്റിദ്ധരിപ്പിച്ചാണ് പ്രകോപനപരമായ പ്രസംഗം മദനി നടത്തിയത്. ബോലോ തക്ബീര്‍, അള്ളാഹു അക്ബര്‍ തുടങ്ങിയ മുദ്രാവാക്യം വിളികള്‍ തടയാന്‍ നേതാക്കന്മാരോ പോലീസോ ശ്രമിച്ചതുമില്ല.
സ്ഫോടനക്കേസ് പ്രതിക്കൊപ്പം കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷും വേദി പങ്കിട്ടത് വിവാദമായിട്ടുണ്ട്. എംഎല്‍എമാരും എംപിമാരും അടക്കമുള്ള ജനപ്രതിനിധികള്‍ നടത്തിയത് ഗുരുതരമായ സത്യപ്രതിജ്ഞാലംഘനമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം മദനിയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് പിഡിപി നേതാക്കന്മാര് നടത്തുന്നത് വ്യാജപ്രചാരണങ്ങളാണെന്ന് തെളിയിക്കുന്നതായിരുന്നു ജാമ്യത്തിലിറങ്ങിയ മദനിയുടെ പ്രകടനം.
ജയിലറയ്ക്കുള്ളില്‍ നരകയാതന അനുഭവിക്കുന്ന മദനിക്ക് ദയാവധം അനുവദിക്കണമെന്ന് വരെ നിലവിളിച്ച നേതാക്കന്മാരുടെ മുന്നിലാണ് പിഡിപി നേതാവ് ഇരുപത് മിനിട്ടോളം പ്രസംഗിച്ചത്. സ്ഫോടനക്കേസ് പ്രതി എന്ന നിലയില്‍ രാജ്യദ്രോഹകുറ്റത്തിന് കേസ്സെടുക്കപ്പെട്ട ഒരാള്‍ക്ക് വിശ്രമം ഏര്‍പ്പെടുത്തിയ സ്ഥലവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. പിഡിപി നേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തുന്ന ഒരാളുടെ സ്വകാര്യ ഉടമസ്ഥതയിലുള്ള ആശുപത്രിയിലാണ് മദനിക്ക് വിശ്രമം അനുവദിച്ചിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ സംവിധാനങ്ങളെ രണ്ട് ദിവസത്തേക്ക് പിഡിപി നേതൃത്വത്തിന് സ്വന്തമായി വിട്ടുകൊടുത്ത വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. ഇന്നലെ പിഡിപി വര്‍ക്കിംഗ് ചെയര്മാന് പൂന്തുറ സിറാജ് കൊല്ലത്ത് പറഞ്ഞത് മദനിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടുറങ്ങുന്നത് തങ്ങളുടെ ചെലവിലാണെന്നാണ്. നമ്മള് നല്കിയ തോക്കും പിടിച്ചാണ് കര്‍ണാടകത്തില്‍ നിന്നെത്തിയ അഞ്ചു പോലീസുകാര്‍ മദനിക്ക് കാവല്‍ നില്‍ക്കുന്നതെന്ന് പരിഹസിക്കാനും സിറാജ് ശ്രമിച്ചു. മകളുടെ നിക്കാഹ് വേദിയില്‍ മദനി കുത്ത്ബ നടത്തിയത് കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവിയെപ്പോലുള്ള മതപണ്ഡിതന്മാര് ചെവിയില്‍ വന്ന് പറഞ്ഞത് കൊണ്ടാണെന്ന് സിറാജ് ന്യായീകരിച്ചു.
ഇന്ന് വൈകിട്ട് 5.45നാണ് മദനി ബംഗളുരു ജയിലിലേക്ക് മടങ്ങുന്നത്. പിഡിപി സംസ്ഥാന നേതാക്കളായ സാബു കൊട്ടാരക്കര, കണ്ണൂര്‍ നിസാര്‍ മേത്തര്‍ എന്നിവര്‍ മദനിയെ അനുഗമിക്കും. മദനിയുടെയാത്രയ്ക്കും ‘കേരളത്തിലെ പരിപാടികള്‍ക്കും’ എല്ലാവിധ സഹായ സഹകരണങ്ങളും നല്കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പോലീസ് അധികാരികള്‍ക്കും നന്ദി പറയാനും സിറാജ് മറന്നില്ല.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: