ന്യുദല്‍ഹി: കടല്‍ക്കൊല കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരെ തിരിച്ചയക്കില്ലെന്ന് അറിയിച്ച സാഹചര്യത്തില്‍ ഇന്ത്യയിലെ ഇറ്റാലിയന്‍ സ്ഥാനപതിയെ പുറത്താക്കാന്‍ സാധ്യത. അടുത്ത ആഴ്ചയോടെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. റോമിലെ ഇന്ത്യന്‍ സ്ഥാനപതിയ തിരിച്ചു വിളിക്കുമെന്നും സൂചനയുണ്ട്.
ഇറ്റാലിയന്‍ തെരഞ്ഞെടുപ്പില്‍ സുപ്രീംകോടതി അനുമതിയോടെ വോട്ട് ചെയ്യാന്‍ പോയ നാവികര്‍ ഇനി തിരിച്ചെത്തില്ലെന്ന് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ജൂലിയോ തര്സിയാണ് ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചത്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചാണ് സുപ്രീംകോടതി നാവികരായ മാര്സിമിലോനോ, സാല്‍വത്തോറെ ഗിറോണ്‍ എന്നിവര്‍ക്ക് ഫെബ്രുവരി അവസാന വാരം നാട്ടിലേക്ക് പോകാന്‍ അനുമതി നല്‍കിയത്.
ഇറ്റലിയിലേക്ക് പോകുന്ന നാവികരെ വിചാരണ നേരിടുന്നതിനായി തിരികെ എത്തിക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇറ്റാലിയന്‍ അംബാസിഡര്‍ക്കായിരിക്കുമെന്ന് സുപ്രീംകോടതി ജാമ്യം അനുമതിക്കുന്ന സമയത്ത് വ്യക്തമാക്കിയിരുന്നു. മടക്കിക്കൊണ്ടുവരാമെന്ന് ഇന്ത്യയിലെ ഇറ്റാലിയന്‍ സ്ഥാനപതി സത്യവാങ്മൂലം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ അധ്യക്ഷനായ ബെഞ്ച്, നാവികരെ പോകാന്‍ അനുവദിച്ചത്.
നാവികര്‍ മടങ്ങിയെത്തില്ലെന്ന കത്ത് ലഭിച്ചതിന് പിന്നാലെ ഇറ്റാലിയന്‍ സ്ഥാനപതിയെ ഇന്ത്യ വിളിപ്പിച്ചിരുന്നു. നാവികര്‍ മടങ്ങിയെത്താന്‍ സുപ്രീംകോടതി അനുവദിച്ച നാലാഴ്ചത്തെ സമയം 23 നാണ് അവസാനിക്കുന്നത്. ഇതിനുശേഷം കടുത്ത നടപടികള്‍ക്ക് മുതിര്‍ന്നാല്‍ മതിയെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും നിലപാട്. അതുവരെ ഇറ്റലി ഇക്കാര്യത്തില്‍ നല്കുന്ന വിശദീകരണവും സ്വീകരിക്കുന്ന നിലപാടുകളും സൂക്ഷ്മമായി വിലയിരുത്തും.
നീണ്ടകരയില്‍ മത്സ്യതൊഴിലാളികളെ വെടിവെച്ചു കൊന്ന കേസിലാണ് എന്റിക്ക ലെക്സി എന്ന ഇറ്റാലിയന്‍ കപ്പലിലെ നാവികര്‍ ഇന്ത്യയില്‍ വിചാരണ നേരിട്ടു കൊണ്ടിരുന്നത്. നേരത്തെ നാവികര്‍ ക്രിസ്മതസ് ആഘോഷിക്കുന്നതിന് നാട്ടില്‍ പോയിരുന്നെങ്കിലും അനുവദിച്ച സമയപരിധിക്കുള്ളില്‍ തിരികെ എത്തിയിരുന്നു.
ദേശീയതലത്തില്‍ വിഷയം ഉന്നയിക്കാന്‍ മുഖ്യപ്രതിപക്ഷമായ ബിജെപി തീരുമാനിച്ചിട്ടുണ്ട്. നാവികരെ തിരിച്ചുകൊണ്ടുവന്നില്ലെങ്കില്‍ കേരളത്തില്‍ രാഷ്ട്രീയമായി കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നും പാര്‍ട്ടി സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: