ശ്രീനഗര്‍: ശ്രീനഗറില്‍ സിആര്‍പിഎഫ് ക്യാമ്പിനു നേരെ ഭീകരാക്രമണം. ആക്രമണത്തില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടു. രണ്ട് ഭീകരരും കൊല്ലപ്പെട്ടു. 15 ജവാന്മാര്ക്കു പരുക്കേറ്റു. ബുധനാഴ്ച്ച രാവിലെ ശ്രീനഗറിലെ ബെല്മയിലാണ് സംഭവം. ശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. മൂന്നു വര്‍ഷത്തിനു ശേഷമാണ് ശ്രീനഗറില്‍ ഇത്തരത്തില്‍ ഒരു ആക്രമണം നടക്കുന്നത്. ഭീകരാക്രമണത്തിന്റെ ചുമതല ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഏറ്റെടുത്തിട്ടുണ്ട്.
നഗരമധ്യത്തില്‍ ബെമിന പബ്ലിക് സ്കൂളിനു സമീപമുള്ള സിആര്‍പിഎഫ് ക്യാമ്പിനു നേര്‍ക്കായിരുന്നു ആക്രമണം ക്രിക്കറ്റ് കളിക്കാരെന്ന് നടിച്ച് വെള്ള ട്രാക്ക് സൂട്ടും അണിഞ്ഞ് സ്പോര്‍ട്സ് ബാഗുകള്‍ തൂക്കിയുമാണ് ഭീകരര്‍ എത്തിയത്. സ്പോര്‍ട്സ് കിറ്റിലാണ് ആയുധങ്ങള്‍ ഒളിപ്പിച്ച് കൊണ്ടു വന്നത്. സി.ആര്.പി.എഫ് ക്യാമ്പിനടുത്ത് മൈതാനത്ത് ആളുകള്‍ ക്രിക്കറ്റ് കളിക്കാറ് പതിവായിരുന്നു. അത് മുതലെടുത്താണ് പരിശോധകരുടെ കണ്ണു വെട്ടിക്കാന്‍ സ്പോര്‍ട്സ് താരങ്ങളുടെ ട്രാക്ക് സ്യൂട്ട് ബാഗുകളുമായി ഭീകരര്‍ വന്നത്.
പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധേയനാക്കിയ മൊഹമ്മദ് അഫ്സല് ഗുരുവിന്റെ മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് വിഘടനവാദി സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിരുന്നതിനാല്‍ സ്കൂളിന് അവധിയായിരുന്നു. മൈതാനത്ത് എത്തിയ ഭീകരര്‍ സ്പോര്‍ട്സ് ബാഗില്‍ നിന്ന് ഗ്രനേഡുകള്‍ എടുത്ത് സി.ആര്.പി.എഫ് ക്യാമ്പിനു നേര്‍ക്ക് എറിയുകയും തോക്കുകള്‍ എടുത്ത് തുരുതുരാ വെടിവയ്ക്കുകയുമായിരുന്നു.
സൈനിക ഉദ്യോഗസ്ഥരുടെ മക്കള്‍ പഠിക്കുന്ന സ്കൂളാണ് ബെമിന പബ്ലിക് സ്കൂള്‍. ആക്രമണം നടക്കുന്ന സമയത്ത് സ്കൂള്‍ വിദ്യാര്‍ഥികള്‍ മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നുണ്ടായിരുന്നു. എന്നാല്‍ വിദ്യാര്‍ഥികള്‍ക്കൊന്നും തന്നെ പരിക്കില്ല. രണ്ടു ഭീകരര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്. മൂന്നാമതൊരു ഭീകരന് കൂടിയുണ്ടെന്ന് ആദ്യം സംശയിച്ചെങ്കിലും രണ്ടു പേരെ ഉണ്ടായിരിന്നുള്ളെന്നും ഇവര്‍ രണ്ടു പേരും കൊല്ലപ്പെട്ടതായും സിആര്‍പിഎഫ് വക്താക്കള്‍ പറഞ്ഞു.
അവസരോചിതമായ സൈനിക ഇടപെടലാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചതെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. അഫ്സല് ഗുരുവിന്റെയും അജ്മല്‍ കസബിന്റെയും വധശിക്ഷ നടപ്പിലാക്കിയ ശേഷം കാശ്മീരില്‍ ആകെ വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്. ഏതു സമയവും പ്രതികാര നടപടിയായി ആക്രമണമുണ്ടായേക്കാമെന്ന മുന്നറിയിപ്പും സംസ്ഥാനത്ത് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: