മൊഹാലി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് മൊഹാലിയില്‍ തുടക്കം. ആദ്യ രണ്ട് ടെസ്റ്റുകളിലും ഉജ്ജ്വല വിജയം സ്വന്തമാക്കിയ ടീം ഇന്ത്യ ഓസ്ട്രേലിയക്കെതിരെ മൂന്നാം വിജയം ലക്ഷ്യമിട്ടാണ് ഇന്ന് ഇറങ്ങുന്നത്. ഈ ടെസ്റ്റിലും വിജയം സ്വന്തമാക്കിയാല്‍ കംഗാരുക്കള്‍ക്കെതിരെ ഇന്ത്യ നേടുന്ന ഏറ്റവും മികച്ച പരമ്പര വിജയമായിരിക്കും ഇത്.
അതേസമയം ഓപ്പണിംഗ് ബാറ്റ്സ്മാന് വിരേണ്ടര്‍ സെവാഗ് ഇല്ലാതെയാണ് ഇന്ത്യ മൂന്നാം ടെസ്റ്റിനിറങ്ങുന്നത്. ആദ്യ രണ്ട് ടെസ്റ്റുകളിലും ബാറ്റിംഗില്‍ ദയനീയമായി പരാജയപ്പെട്ട സെവാഗിനെ മൂന്നും നാലും ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഇതോടെ സെവാഗും ഗംഭീറും ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. സെവാഗിന് പകരം ശിഖിര്‍ ധവാനോ അജിന്‍ക്യ രഹാനെയോ ആയിരിക്കും മുരളി വിജയിനൊപ്പം ഇന്നിംഗ്സ് തുറക്കാനിറങ്ങുക.
അതേസമയം കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തിനിടെ ഇന്ത്യയുടെ യുവ വന്മതില് ചേതേശ്വര്‍ പൂജാക്ക് പരിക്കേറ്റത് ഇന്ത്യന്‍ ക്യാമ്പിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. നെറ്റ്സില്‍ ബാറ്റു ചെയ്യുന്നതിനിടെ പൂജാരയുടെ ഇടതു കാല്‍മുട്ടില്‍ പന്ത് കൊണ്ടാണ് പരിക്കേറ്റത്. പരിക്ക് അത്ര ഗുരുതമല്ലെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം ടെസ്റ്റില്‍ പൂജാര ഇരട്ട സെഞ്ച്വറി നേടിയിരുന്നു. സച്ചിന് പുറമെ മികച്ച ഫോമിലുള്ള മധ്യനിരതാരം, വിരാട് കോഹ്ലി, ക്യാപ്റ്റന്‍ ധോണി എന്നിവരുടെ ബാറ്റിംഗിലാണ് ഇന്ത്യയുടെ പ്രതീക്ഷ മുഴുവന്‍.
ഇന്ത്യന്‍ ബൗളര്‍മാരും ഉജ്ജ്വല പ്രകടനമാണ് നടത്തുന്നത്. കഴിഞ്ഞ രണ്ട് ടെസ്റ്റുകളിലും സ്പിന്നര്‍മാരുടെ മികവിലാണ് ടീം ഇന്ത്യ വന്‍ വിജയം സ്വന്തമാക്കിയത്. അശ്വിനും, ജഡേജയും, ഹര്‍ഭജനും മികച്ച രീതിയില്‍ പന്തെറിയുന്നുണ്ട് എന്നത് ഇന്ത്യന്‍ ക്യാപ്റ്റന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറും മികവാര്‍ന്ന നിലയിലാണ്.
വന്‍ അഴിച്ചുപണി നടത്തിയാണ് ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിനുള്ള ടീമിനെ അണിനിരത്തുന്നത്. അച്ചടക്കലംഘനത്തിന്റെ പേരില്‍ ഓസ്ട്രേലിയന്‍ വൈസ് ക്യാപ്റ്റന്‍ ഷെയ്ന് വാട്സന്, മധ്യനിര ബാറ്റ്സ്മാന് ഉസ്മാന് ഖൗജ, ബൗളര്‍മാരായ മിച്ചല്‍ ജോണ്സന്, ജെയിംസ് പാറ്റിന്സന് എന്നിവരെ ടീമില്‍ പുറത്താക്കി. ഇതോടെ നടുവൊടിഞ്ഞ അവസ്ഥയിലാണ് ഓസീസ് ടീം. ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് മാത്രമാണ് കഴിഞ്ഞ രണ്ട് ടെസ്റ്റുകളിലും മികച്ച ബാറ്റിംഗ് നടത്തിയത്. വാട്സണ്, കോവന്, ഹ്യൂഗ്സ്, ഹെന്റിക്വസ്, മാത്യു വെയ്ഡ് ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ക്കൊന്നും ഇതുവരെ ഫോമിലേക്കുയരാന്‍ കഴിയാത്തതാണ് ക്യാപ്റ്റന്‍ ക്ലാര്‍ക്കിനെ കുറച്ചൊന്നുമല്ല അസ്വസ്ഥനാക്കുന്നത്. അതുപോലെ ബൗളിംഗ് നിരയും ഇതുവരെ മികച്ച ഫോമിലേക്കുയര്‍ന്നിട്ടില്ല. പേസ് ബൗളര്‍ പാറ്റിന്സണ് വിക്കറ്റുകള്‍ വീഴ്ത്തുന്നുണ്ടെങ്കിലും സിഡിലും ഹെന്റിക്വസും ഉള്‍പ്പെടെയുള്ളവര്‍ പരാജയമാണ്. അതേസമയം ടീമിലെ സ്പിന്നര്‍മാരായ മാക്സ്വെലും ദൊഹെര്ട്ടിയും ഭേദപ്പെട്ട പ്രകടനമാണ് നടത്തുന്നത്.
ചെന്നൈയിലെയും ഹൈദരാബാദിലെയുംപോലെ സ്പിന്നര്‍മാരെ പൂര്‍ണമായി തുണയ്ക്കുന്ന പിച്ചല്ല ഇവിടുത്തേതെന്നാണ് വിലയിരുത്തല്‍. ബൗളര്‍മാര്‍ക്കും ബാറ്റ്സ്മാന്മാര്ക്കും ഒരുപോലെ തിളങ്ങാന്‍ പറ്റുന്നതും എന്നാല്‍ പേസ് ബോളര്‍മാര്‍ക്ക് പിന്തുണ നല്‍കുന്നതുമായ പിച്ചാവും മൊഹാലിയിലേത്. എന്നാല്‍ അവസാന ദിവസങ്ങളില്‍ സ്പിന്നര്‍മാരെ തുണയ്ക്കും. ഇവിടെ നടന്ന 10 ടെസ്റ്റുകളില്‍ ഒരെണ്ണത്തിലേ ഇന്ത്യ തോറ്റിട്ടുള്ളു. നാലെണ്ണത്തില്‍ ജയിച്ചപ്പോള്‍ അഞ്ചു ടെസ്റ്റുകള്‍ സമനിലയില്‍ അവസാനിച്ചു.
ഇരുടീമുകളും അവസാന ഇലവനെ ഇന്ന് രാവിലെ മാത്രമേ പ്രഖ്യാപിക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: