ന്യൂദല്‍ഹി: കടല്‍ വെടിവയ്പ്പ് കേസില്‍ നാട്ടില്‍ പോയ ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യയിലേക്ക് മടങ്ങിവരില്ലെന്നറിയിച്ച സംഭവത്തില്‍ സുപ്രീംകോടതി പിടിമുറുക്കുന്നു. സംഭവത്തില്‍ നാവികരെ തിരികെ ഇന്ത്യയിലേക്ക് കൊണ്ടുവരാമെന്നേറ്റിരുന്ന ഇന്ത്യയിലെ ഇറ്റാലിയന്‍ സ്ഥാനപതിക്ക് സുപ്രീംകോടതി നോട്ടീസയച്ചു.
അനുമതിയില്ലാതെ സ്ഥാനപതി ഡാനിയല്‍ മാന്‍സിനി രാജ്യം വിട്ടുപോകരുതെന്നും സുപ്രീം കോടതി ഉത്തരവിട്ടു. നാവികരെ നാലാഴ്ച്ചയ്ക്ക് ശേഷം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാമെന്ന് സ്ഥാനപതി സുപ്രീം കോടതിക്ക് നല്കിയ സത്യവാങ്മൂലം പാലിക്കാത്തതിന്റെ സാഹചര്യത്തിലാണ് നോട്ടീസ്. നാവികര്‍ മടങ്ങിവരാത്തതിന്റെ കാരണമെന്താണെന്നത് സംബന്ധിച്ച വിശദീകരണം മാര്‍ച്ച് 18 ന് മുന്‍പ് സ്ഥാനപതി നല്‍കണം. എന്നാല്‍ അദ്ദേഹം കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടതില്ല. വിശദീകരണം അഭിഭാഷകര്‍ വഴി അറിയിക്കാം. ഇതുകൂടാതെ ഇറ്റാലിയന്‍ നാവികരായ ലസ്തോറെ മാസിമിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസ് ഇവര്ക്കെത്തിക്കാനുള്ള ഉത്തരവാദിത്വവും ഡാനിയലിനെ കോടതി ഏല്‍പ്പിച്ചു.
ജാമ്യവ്യവസ്ഥകളില്‍ ഇളവ് നല്കി ക്രിമിനല്‍ കുറ്റം ചെയ്ത നാവികര്‍ക്ക് വോട്ടവകാശം നിറവേറ്റാനാണ് നാട്ടിലേക്ക് അയച്ചത്. കോടതി അനുവദിച്ച കാലാവധി തീരുമ്പോള്‍ അവരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാമെന്ന് ഇറ്റാലിയന്‍ സ്ഥാനപതി സത്യവാങ്മൂലവും നല്‍കിയിരുന്നു. എന്നാല്‍ അവര്‍ തിരിച്ചുവരില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നോട്ടീസ് അയക്കുന്നത്. ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ അദ്ധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസ് എ.ആര് ദേവ്, വിക്രംജിത്ത് സെന്‍ എന്നിവരും ഉള്‍പ്പെട്ടിരുന്നു.
നാവികര്‍ തിരിച്ചുവരില്ലെന്ന് ഇറ്റലി അറിയിച്ചതായി ഇന്ത്യയുടെ അറ്റോര്‍ണി ജനറല്‍ ഗുലാം.ഇ. വഹന്‍വതി കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ്, സുപ്രീം കോടതി കര്‍ക്കശ നിലപാട് സ്വീകരിച്ചത്. ഇതാദ്യമായിട്ടാണ് രാജ്യത്തിന്റെ പരമോന്നത കോടതി മറ്റൊരു രാജ്യത്തെ ഏറ്റവും വലിയ നയതന്ത്രജ്ഞനെതിരെ ശക്തമായ നിലപാടെടുക്കുന്നത്.
സുപ്രീംകോടതിയ്ക്ക് നല്കിയ ഉറപ്പ് ലംഘിച്ചതു വഴി രാജ്യത്തിന്റെ പരമോന്നത കോടതിയെ ഇറ്റലി അവഹേളിച്ചിരിക്കുകയാണ്. ഇതേക്കുറിച്ച് സര്‍ക്കാരിന് ആശങ്കയുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. ഇറ്റലിയുടെ നിലപാടിനെതിരെ രാജ്യമെങ്ങും കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ സ്ഥാനപതിക്കെതിരെയുള്ള കോടതിയലക്ഷ്യത്തെ കുറിച്ചുള്ള കാര്യം കോടതി പിന്നീട് തീരുമാനിക്കും. ഡാനിയല്‍ മാന്‍സിനി ചെയ്തത് കുറ്റകരമാണെന്നും അദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യത്തിന് കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യംസ്വാമിയുടെ ഹര്‍ജിയിലാണ് കോടതിയലക്ഷ്യത്തെക്കുറിച്ചുള്ള പരാമര്‍ശമുണ്ടായത്. കോടതിയലക്ഷ്യ കേസാണോ എന്നതെല്ലാം കോടതിയാണ് തീരുമാനിക്കുകയെന്നും അറ്റോര്‍ണി ജനറലുമായി ബന്ധപ്പെട്ട് സ്വാമിക്ക് കേസില്‍ കക്ഷി ചേരാമെന്നുമാണ് കോടതി പറഞ്ഞത്.
കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ വിചാരണ ചെയ്യുന്നതിന് പ്രത്യേക കോടതി രൂപവത്കരിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഫിബ്രവരി 22ന് ചീഫ് ജസ്റ്റീസ് അല്‍തമാസ് കബീര്‍ അധ്യക്ഷനായ ബെഞ്ച് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിന് നാലാഴ്ചത്തേക്ക് നാട്ടില്‍ പോകാന്‍ നാവികര്‍ക്ക് അനുമതി നല്കി. കേസ് വീണ്ടും 19ന് പരിഗണിക്കും.
അതേസമയം, കേസ് അവസാനിപ്പിക്കുന്നതിന് അന്താരാഷ്ട്ര മദ്ധ്യസ്ഥ ശ്രമങ്ങള്‍ നടത്തുമെന്ന് ഇറ്റലി വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തില്‍ മദ്ധ്യസ്ഥ ശ്രമങ്ങള്‍ നടത്താന്‍ തക്കവണ്ണമുള്ള തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും ഇറ്റലി വിദേശകാര്യ മന്ത്രി ഗുലിയോ തേര്‍സി ഇറ്റലിയില്‍ പറഞ്ഞു.
ഇന്നലെ രാവിലെ വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദ് പ്രധാനമന്ത്രി മന്മോഹന് സിംഗുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇറ്റലിയുടെ നിലപാട് സുപ്രീം കോടതിയെ അറിയിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അറ്റോര്‍ണി ജനറല്‍ ഗുലാം.ഇ.വഹന്‍വതിയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
ലക്ഷ്മി രഞ്ജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: