തിരുവനന്തപുരം: ഡിഎച്ച്ആര്‍എമ്മിന്റെ പിളര്‍പ്പിന് കാരണം ദളിതരെ ഭിന്നിപ്പിച്ചതെന്ന് വ്യക്തമായി. പോപ്പുലര്‍ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളാണ് ദളിതരെ മറയാക്കി ഭൂസമരത്തിന്റെ പേരില്‍ വ്യാപകമായ ഭൂമികയ്യേറ്റങ്ങള്‍ക്ക് പദ്ധതി ആസൂത്രണം ചെയ്തത്. പോപ്പുലര്‍ ഫ്രണ്ടിന്റെ നിയമസഹായവും സാമ്പത്തികസഹായവും ലഭിച്ചിരുന്ന ഡിഎച്ച്ആര്‍എമ്മിനെ ഭൂസമരങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള നീക്കവും ഇതോടെ പാളിയിരിക്കുകയാണ്.
പോപ്പുലര്‍ഫ്രണ്ടിന്റെ രാഷ്ട്രീയ സംഘടനയായ എസ്ഡിപിഐയുടെ പേരില്‍ നടക്കുന്ന ഭൂസരമങ്ങളില് സംഘടനയെ ദുരുപയോഗിക്കുന്നതില്‍ അണികളിലുണ്ടായ വിയോജിപ്പുമൂലം ഡിഎച്ച്ആര്‍എം പിളര്‍ന്നു. ഡിഎച്ച്ആര്‍എമ്മിന്റെ സ്ഥാപകസെക്രട്ടറിയുടെയും നിയമസഭാതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയുടെയും നേതൃത്വത്തില്‍ ഒരുവിഭാഗവും സ്ഥാപകചെയര്‍മാന്‍ ശെല്‍വരാജിന്റെയും ചെങ്ങറഭൂസമരത്തിലെ ളാഹഗോപാലനുമായി തെറ്റിപ്പിരിഞ്ഞെത്തിയ സെലിന് പ്രക്കാനത്തിന്റെയും നേതൃത്വത്തില്‍ മറ്റൊരു വിഭാഗവു നിലവില്‍ വന്നു.
ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ഫ്രണ്ട് തുടങ്ങിയ സംഘടനകള്‍ തങ്ങളുടെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് വ്യാപകമായി ദളിത് സംഘടനകളെ കരുവാക്കി തുടങ്ങിയത് അടുത്തിടെയാണ്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും പോപ്പുലര്‍ഫ്രണ്ടിന്റെ രാഷ്ട്രീയപാര്‍ട്ടിയായ എസ്ഡിപിഐയുടെയും ഉദയമാണ് ഇതിനു കരുവാക്കിയത്. ഈ രണ്ടുപാര്‍ട്ടികളുടെയും നിലനില്‍പ്പിന് പ്രധാന ദളിത് സംഘടനകളുടെ നേതാക്കളെ ടാര്‍ജറ്റ് ചെയ്തു. കെഡിപി, ബിഎസ്പി, ഡിഎച്ച്ആര്‍എം തുടങ്ങിയ സംഘടനകളിലെ നേതാക്കന്മാര്ക്ക് പ്രലോഭനങ്ങള്‍ നല്കി അവരെ ഭാരവാഹികളാക്കി. ഇവര്‍ക്ക് പ്രസംഗവേദികളും സഞ്ചരിക്കാന്‍ ആഡംബര വാഹനങ്ങളും യഥേഷ്ടം സാമ്പത്തിക സഹായവും നല്കി സംഘടനകളിലെ അണികളെ പാര്‍ട്ടികള്‍ക്കുവേണ്ടി കരുവാക്കുക എന്നതായിരുന്നു അജണ്ട.
ഡിഎച്ച്ആര്‍എമ്മിനെ തങ്ങളുടെ വരുതിയിലാക്കാന്‍ ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ഫ്രണ്ടും തമ്മില്‍ കടുത്ത മത്സരവും നടന്നു. ഡിഎച്ച്ആര്‍എമ്മിന്റെ നേതാക്കള്‍ക്ക് രണ്ട് തീവ്രവാദസംഘടനകളുടെ നേതൃത്വുമായി അടുത്ത ബന്ധമുണ്ടായി. വര്‍ക്കലയില്‍ ഡിഎച്ച്ആര്‍എം നടത്തിയ കൊലപാതകം പോപ്പുലര്‍ഫ്രണ്ട് ഭംഗിയായി മുതലെടുത്തു. പോലീസ് നടപടികള്‍ ശക്തമായപ്പോള്‍ നിയമസഹായവും യഥേഷ്ടം സാമ്പത്തികസഹായവും നല്കി ഡിഎച്ച്ആര്‍എമ്മിനെ പോപ്പുലര്‍ഫ്രണ്ട് വരുതിയിലാക്കി. ശെല്‍വരാജും സെലിന് പ്രക്കാനവും പോപ്പുലര്‍ഫ്രണ്ടിന്റെ വക്താക്കളായി മാറി. ഇവര്‍ പോപ്പുലര്‍ഫ്രണ്ടിന്റെ പരിപാടികളില്‍ സജീവമായി.
ഇതിനിടെയാണ് ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലര്‍ഫ്രണ്ടിന്റെയും രാഷ്ട്രീയപാര്‍ട്ടികള്‍ ഭൂസമരങ്ങള്‍ പ്രഖ്യാപിക്കുന്നത്. സ്വന്തമായി ഭൂമിയും അനധികൃത സ്വത്തുസമ്പാദനവുമുള്ള തീവ്രവാദസംഘടനകളുടെ നേതാക്കള്‍ക്ക് ഭൂമി കയ്യേറണമെങ്കില് ദളിതരുടെ സഹായംകൂടിയേ തീരൂ എന്ന അവസ്ഥയിലായി. ഇതിനായുള്ള പ്രവര്‍ത്തനമാണ് ഡിഎച്ച്ആര്‍എമ്മിനെ പിളര്‍പ്പിലെത്തിച്ചത്. ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലര്‍ഫ്രണ്ടിന്റെയും ഭൂസരങ്ങളില് പങ്കെടുക്കേണ്ട എന്ന നിലപാട് ഡിഎച്ച്ആര്‍എമ്മിന്റെ സ്ഥാപകസെക്രട്ടറി ദാസ് കെ.വര്‍ക്കലയും നിലവിലെ സംസ്ഥാനകമ്മറ്റി ചെയര്‍മാനും ആറ്റിങ്ങല്‍ നിയോജകമണ്ഡലത്തില്‍ നിന്ന് ഡിഎച്ച്ആര്‍എമ്മിന്റെ സ്ഥാനാര്‍ഥിയുമായിരുന്ന സജിമോന്‍ ചേലയവും സ്വീകരിച്ചു.
ഇതോടെ ഭൂസരമങ്ങളില് ഡിഎച്ച്ആര്‍എമ്മിന്റെ അണികളുണ്ടാകുമെന്ന് പോപ്പുലര്‍ഫ്രണ്ടിന് ഉറപ്പു നല്‍കിയിരുന്ന ശെല്‍വരാജും സെലിന്പ്രക്കാനവും എതിര്‍പ്പുമായി രംഗത്തെത്തി. ഇത് ഡിഎച്ച്ആര്എമ്മില് ചേരിതിരിവുണ്ടാക്കുകയും സെലിന് പ്രക്കാനത്തെ പുറത്താക്കിയതായി ദാസ് കെ.വര്‍ക്കലയുടെ നേതൃത്വത്തിലുള്ള സംഘം പ്രഖ്യാപിക്കുകയുമായിരുന്നു. എന്നാല്‍ തങ്ങളാണ് ഡിഎച്ച്ആര്‍എം എന്ന പ്രഖ്യാപനവുമായി സെലിനും ശെല്‍വരാജും പുതിയകമ്മറ്റി രൂപീകരിക്കുകയും ചെയ്തു. അടുത്തയാഴ്ച നടക്കുന്ന ഭൂസമരങ്ങളില്‍ അണികളെ അണിനിരത്തി പോപ്പുലര്‍ഫ്രണ്ടിനുവേണ്ടി പ്രവര്‍ത്തിക്കാനാണ് പുതിയ കമ്മറ്റിയുടെ തീരുമാനം.
സി.രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: