തിരുവനന്തപുരം:പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും മാറ്റണമെന്ന് കോണ്‍ഗ്രസ് മന്ത്രിമാരും എംഎല്‍എമാരും ആവശ്യപ്പെട്ടു. ജോര്‍ജെന്ന വിഴുപ്പുഭാണ്ഡത്തെ ഇനിയും ചുമക്കാനാകില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ഇടപെടണമെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ആവശ്യമുയര്‍ന്നു.
മന്ത്രിമാരായ ആര്യാടന് മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ സി ജോസഫ് എന്നിവരും ഈ ആവശ്യമുന്നയിച്ചു. ഇടതുപക്ഷ നേതാക്കള്‍ക്കെതിരെ പി.സി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ഇന്ന് രാവിലെ നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ജോര്‍ജിനെതിരെ പ്ലക്കാര്‍ഡുമായാണ് പ്രതിപക്ഷം നിയമസഭയിലെത്തിയത്.
സംസ്കാര ശൂന്യനായ ജോര്‍ജിനെ പുറത്താക്കുക എന്ന ബാനറുകളുമായാണ് പ്രതിപക്ഷം നിയമസഭയിലെത്തിയത്. ബഹളത്തിനിടെ സി.പി.ഐയിലെ വി.എസ്.സുനില്‍കുമാര്‍ കാലില്‍ നിന്ന് തന്റെ ചെരുപ്പൂരി അടിക്കുമെന്ന് ആംഗ്യവും കാണിച്ചു. സഭയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ സ്പീക്കര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് ആവശ്യപ്പെട്ടു.
ജോര്‍ജ് പഴയകാല നേതാക്കളെ അവഹേളിക്കുകയാണ്. ഇത്തരം നടപടികള്‍ പി.സി.ജോര്‍ജ് തുടരുകയാണ്. ജോര്‍ജിന്റെ പാര്‍ട്ടിയോ അദ്ദേഹത്തെ നിയന്ത്രിക്കുന്നില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാകട്ടെ അതൊന്നും അറിഞ്ഞില്ല എന്ന മട്ടിലാണ് പ്രവര്‍ത്തിക്കുന്നതെന്നും വി.എസ് കുറ്റപ്പെടുത്തി.
എന്നാല്‍ നാട് ആദരിക്കുന്ന നേതാക്കളെ അവഹേളിക്കുന്നതിനോട് യോജിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് തന്റെ പരാമര്‍ശത്തില്‍ പി.സി.ജോര്‍ജ് ഖേദം പ്രകടിപ്പിച്ചു. താന്‍ പറഞ്ഞത് ആര്‍ക്കെങ്കിലും വിഷമം ഉണ്ടാക്കിയെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നതായും ജോര്‍ജ് പറഞ്ഞു. സ്വകാര്യമായി പറഞ്ഞ കാര്യം ഒരു വൃത്തികെട്ട ചാനല്‍ ഒളികാമറയില്‍ പകര്‍ത്തി സംപ്രേഷണം ചെയ്യുകയായിരുന്നെന്നും ജോര്‍ജ് പറഞ്ഞു.
പി സി ജോര്‍ജിനെതിരെ ചട്ടം പരിശോധിച്ച് നടപടിയെടുക്കുമെന്ന് സ്പീക്കര്‍ പറഞ്ഞതോടെ പ്രതിപക്ഷം ശാന്തരാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: