തിരുവനന്തപുരം: ചീഫ് വിപ്പ് പി.സിജോര്‍ജ്ജിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബജറ്റ് അവതരണത്തിന് തൊട്ടു മുമ്പ് സഭയില്‍ പ്രതിപക്ഷ ബഹളം. ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി കെ.എം.മാണിയെ സ്പീക്കര്‍ ജി.കാര്ത്തികേയന് വിളിച്ചപ്പോള്‍ പ്രതിപക്ഷം ഒന്നടങ്കം ജോര്‍ജ്ജിനെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകളും ബാനറുകളുമായി എഴുന്നേല്‍ക്കുകയായിരുന്നു. ക്ഷുഭിതനായ സിപിഐ അംഗം വി.എസ്. സുനില്‍ കുമാര്‍ പി.സി. ജോര്‍ജിനെതിരെ ചെരുപ്പൂരി. കേരളത്തിലെ ആദരണീയരായ കഴിഞ്ഞകാല രാഷ്ട്രീയ നേതാക്കളെ അവഹേളിക്കുന്ന നടപടികളാണ് ചീഫ് വിപ്പ് പി.സി. ജോര്ജ്ജില് നിന്നുണ്ടാകുന്നതെന്ന് തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പറഞ്ഞു. ജോര്‍ജ്ജിന്റെ പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും അദ്ദേഹത്തെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നും വി.എസ് പറഞ്ഞു. ജോര്‍ജ്ജിന്റെ ഇത്തരം നടപടികള്‍ക്ക് വിരാമമിടണം. സഭയുടെ അന്തസ് ഉയര്‍ത്തുന്ന നടപടികളുണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ജോര്‍ജ്ജിന്റെ പരാമര്‍ശത്തെ സര്‍ക്കാര്‍ അനുകൂലിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. സമൂഹം ആദരിക്കുന്ന നേതാക്കളെ മോശമായി ചിത്രീകരിക്കുന്നതിനോട് യോജിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് പി.സി.ജോര്‍ജ്ജ് വിശദീകരണം നല്കാന് എഴുന്നേറ്റപ്പോള്‍ പ്രതിപക്ഷ ബഹളം കടുത്തു. ഇതിനിടെയാണ് സുനില്‍കുമാര്‍ ജോര്‍ജ്ജിനുനേരെ ചെരുപ്പുയര്ത്തിക്കാട്ടിയത്. തന്റെ ഭാഗത്തുനിന്നുണ്ടായ മോശം പരാമര്‍ശത്തില്‍ ഖേദിക്കുന്നതായി ജോര്‍ജ്ജ് സഭയില്‍ പറഞ്ഞെങ്കിലും പ്രതിപക്ഷം അതില്‍ തൃപ്തരായില്ല. ജോര്‍ജ്ജിനെതിരെ സഭാചട്ടപ്രകാരം നടപടിയെടുക്കണമെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ ആവശ്യം. നിയമസഭാ അംഗങ്ങള്‍ക്ക് സഭയ്ക്കകത്തും പുറത്തും പെരുമാറ്റച്ചട്ടം ബാധകമാണെന്ന് അദ്ദേഹം പറഞ്ഞു. തെറ്റുകള്‍ ആവര്‍ത്തിക്കുന്ന ജോര്‍ജ്ജ് ഇടയ്ക്കിടയ്ക്ക് മാപ്പുപറയുന്നതില്‍ അര്‍ത്ഥമില്ലെന്നും കോടിയേരി പറഞ്ഞു.
ചട്ടം പരിശോധിച്ച ശേഷം ജോര്‍ജ്ജിനെതിരെ എന്തു നടപടിയെന്നത് അറിയിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞ ശേഷമാണ് പ്രതിപക്ഷം അടങ്ങിയത്. വരും ദിവസങ്ങളിലും ഈ വിഷയം സഭയെ പ്രക്ഷുബ്ധമാക്കുമെന്ന് ഉറപ്പാണ്. ചീഫ്വിപ്പ് പി.സി.ജോര്‍ജ്ജ് ജെഎസ്എസ് നേതാവ് കെ.ആര്.ഗൗരിയമ്മയെയും ടി.വി.തോമസിനെയും മോശമായ ഭാഷയില്‍ ആക്ഷേപിച്ചത് കഴിഞ്ഞ ദിവസം ഒരു ചാനല്‍ പുറത്തു വിട്ടതാണ് വിവാദമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: