തിരുവനന്തപുരം: രൂക്ഷമായ വിലക്കയറ്റം തടയുന്നതിന് കെ.എം.മാണിയുടെ ബജറ്റില്‍ കാര്യമായ പദ്ധതികളൊന്നുമില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വികലനയങ്ങള്‍ മൂലം സംസ്ഥാനത്ത് വിലക്കയറ്റം ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. അടിക്കടിയുണ്ടാകുന്ന ഇന്ധന വിലവര്‍ദ്ധന നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ അനുദിനം ഉയര്ച്ചയാണുണ്ടാക്കുന്നത്. ഇതിനു പരിഹാരം കാണുന്ന ക്രിയാത്മകനിര്ദ്ദേശങ്ങളോ പദ്ധതികളോ ബജറ്റിലില്ല.
സബ്സിഡി ഇനത്തില്‍ സപ്ലൈകോയ്ക്കു 100 കോടി രൂപ ബജറ്റില്‍ അനുവദിച്ചതുമാത്രമാണ് എടുത്തുപറയാനുള്ളത്. സപ്ലൈകോ വില്പ്പനശാലകള്ക്കൊപ്പം ന്യായവില ഷോപ്പുകള്‍ അനുവദിക്കും. പ്രാരംഭമായി ഈ വര്‍ഷം ഓരോ നിയോജകമണ്ഡലത്തിലും ഓരോ മാവേലി റേഷന്‍കട തുടങ്ങും. കൂടാതെ, ഈ വര്‍ഷം 50 സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളും ആരംഭിക്കുമെന്നും ബജറ്റില്‍ വ്യക്തമാക്കുന്നു.
സാധാരണ ജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും കുറഞ്ഞ ചെലവില്‍ ഭക്ഷണം ഉറപ്പു വരുത്തുന്നതിന് ന്യായവിലയ്ക്ക് ഭക്ഷണം നല്കുന്ന ഹോട്ടലുകള്‍ സ്ഥാപിക്കും. 20 രൂപ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കുന്ന തൃപ്തി ന്യായവിലഹോട്ടലുകള് എല്ലാ താലൂക്ക് ആസ്ഥാനങ്ങളിലും ആരംഭിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. കുടുംബശ്രീ, ജനശ്രീ, ഗൃഹശ്രീ തുടങ്ങിയ മഹിളാസംഘടനകളില് കൂടിയാണിത് നടപ്പിലാക്കുന്നത്. ഹോട്ടലുകള്‍ക്ക് കെട്ടിടവാടക, വെള്ളം, വൈദ്യുതി ചാര്‍ജ്ജുകള്‍ പ്രതിവര്‍ഷം എട്ടുലക്ഷം രൂപവരെ സര്‍ക്കാര്‍ സബ്സിഡി നല്‍കും. ഇതിനുപുറമേ പ്രതിവര്‍ഷം 50000 രൂപവരെ മാനേജീരിയല്‍ സബ്സിഡിയും വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി ഭക്ഷ്യധാന്യങ്ങള്‍, പലവ്യഞ്ജനം, പച്ചക്കറികള്‍, മത്സ്യം തുടങ്ങിയവയും ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതാണ്. സൗജന്യ നിരക്കില്‍ ഗ്യാസ് കണക്ഷനും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: