ന്യൂദല്‍ഹി: സംവരണത്തിനുള്ള മേല്‍ത്തട്ട് പരിധി ആറ് ലക്ഷമാക്കാന്‍ കേന്ദ്രമന്ത്രിസഭാ ഉപസമിതി തീരുമാനിച്ചു. നിലവില്‍ ഇത് നാലര ലക്ഷമായിരുന്നതാണ് ഇപ്പോള്‍ ആറ് ലക്ഷമാക്കി ഉയര്‍ത്തിയത്. വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ മേഖലയിലെ സംവരണത്തിന് തീരുമാനം ബാധകമാകും. പരിധി ഏഴ് ലക്ഷമെങ്കിലും ആക്കണമെന്നായിരുന്നു പിന്നാക്ക കമ്മീഷന്റെ ശുപാര്‍ശ. ഇനി സമിതിയുടെ ശുപാര്‍ശ പരിഗണിച്ച് കേന്ദ്രമന്ത്രി സഭയാണ് ഇക്കാര്യത്തില്‍ ഇനി അന്തിമതീരുമാനമെടുക്കേണ്ടത്. ഗ്രാമീണ മേഖലയില്‍ വാര്‍ഷിക വരുമാന പരിധി ഒന്‍പത് ലക്ഷവും നഗര മേഖലയില്‍ 12 ലക്ഷവും ആക്കണമെന്ന് പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള ദേശീയ കമ്മീഷനും ശുപാര്‍ശ ചെയ്തിരുന്നു. വരുമാന പരിധി ആറ് ലക്ഷമാക്കണമെന്ന ശുപാര്‍ശ കഴിഞ്ഞ ജൂണില്‍ തന്നെ മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയിരുന്നു.
സാമൂഹ്യ ക്ഷേമ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ശുപാര്‍ശ നല്‍കിയത്. എന്നാല്‍ പല്ലം രാജു, കുമാരി സെല്‍ജ തുടങ്ങിയ മന്ത്രിമാര്‍ ആറ് ലക്ഷം കുറഞ്ഞ തുകയാണെന്ന നിലപാട് സ്വീകരിച്ചിരുന്നു. കടുത്ത വിലക്കയറ്റത്തിന്റെയും നാണയപ്പെരുപ്പത്തിന്റെയും പശ്ചാത്തലത്തില്‍ കുറഞ്ഞ പരിധി ഏഴ് ലക്ഷമെങ്കിലും ആയി നിശ്ചയിക്കണമെന്നായിരുന്നു വാദം. ക്രീമിലെയര്‍ പരിധി 12 ലക്ഷമാക്കണമെന്നായിരുന്നു കേന്ദ്ര മന്ത്രിമാരായ വയലാര്‍ രവിയും വീരപ്പ മൊയ്ലിയും ആവശ്യപ്പെട്ടിരുന്നത്. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് തീരുമാനമെടുക്കാന്‍ മന്ത്രിസഭയ്ക്ക് കഴിഞ്ഞിരുന്നില്ല.
മന്ത്രിമാര്‍ക്കിടയില്‍ ഉടലെടുത്ത ഭിന്നതകാരണമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ അദ്ധ്യക്ഷതയില്‍ മന്ത്രിസഭാ ഉപസമിതയെ നിയോഗിച്ചത്. വരുമാന പരിധി കൂട്ടുന്നത് സംവരണത്തിന്റെ ആനുകൂല്യം പിന്നോക്ക വിഭാഗത്തിലെ സമ്പന്നരിലേക്ക് ചുരുങ്ങാന്‍ ഇടയാക്കുമെന്നായിരുന്നു ചിദംബരത്തിന്റെ നിലപാട്. ഗ്രാമീണ, നഗര മേഖലകള്‍ക്ക് വ്യത്യസ്ത വരുമാന പരിധി നിശ്ചയിക്കണമെന്ന പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള കമ്മീഷന്റെ ശുപാര്‍ശയും സ്വീകരിച്ചില്ല. സാമൂഹ്യക്ഷേമ മന്ത്രാലയവും നേരത്തേ ഇതേ ശുപാര്‍ശ നിരസിച്ചിരുന്നു.
പുതിയ തീരുമാനത്തോടെ ആറു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരുടെ മക്കള്‍ക്കും സംവരണാനുകൂല്യങ്ങള്‍ ലഭിക്കും. അതേസമയം, മുന്നാക്കക്കാരിലെ പാവപ്പെട്ടവര്‍ക്കും തൊഴിലിലും വിദ്യാഭ്യാസത്തിലും സംവരണം വേണമെന്ന ആവശ്യത്തിന് ഈ തീരുമാനം ആക്കംകൂട്ടും. മേല്‍ത്തട്ട് പരിധി നാലര ലക്ഷം മാത്രമായതിനാല്‍ പല സംവരണ തസ്തികകളും നികത്താന്‍ കഴിയുന്നില്ലെന്ന് ദേശീയ പിന്നാക്ക കമ്മീഷന് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. 1993ലാണ് വരുമാന പരിധി പിന്നോക്ക സംവരണത്തിനുള്ള മാനദണ്ഡമാക്കിയത്.
സ്വന്തം ലേഖിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: