തിരുവനന്തപുരം: കേരളാലോട്ടറിയടിച്ചാല് ഒരുമാസത്തിനുള്ളില്‍ മുഴുവന്‍ സമ്മാനവും കൈപ്പറ്റാമെന്ന് ഭാഗ്യാന്വേഷികളാരും ഇനി കരുതേണ്ട. ലോട്ടറിയടിച്ചവരുടെ പണം പത്തു വര്‍ഷത്തോളം സര്‍ക്കാരില്‍ നിക്ഷേപമാക്കാന്‍ ധനമന്ത്രി കെ.എം.മാണി പദ്ധതികള്‍ കൊണ്ടുവരുന്നു. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച സമ്പാദ്യ പദ്ധതിയിലൂടെയാണ് സര്‍ക്കാര്‍, ഭാഗ്യം ലഭിച്ചവരുടെ കയ്യില്‍ നിന്ന് പണം കൈക്കലാക്കാന്‍ ലക്ഷ്യമിടുന്നത്.
ലോട്ടറി സമ്മാനത്തിന്റെ ഒരു ഭാഗം നിക്ഷേപമാക്കി മാറ്റി പലിശ സ്ഥിരവരുമാനമാക്കാന് സമ്പാദ്യ എന്ന പേരില്‍ ഒരു പദ്ധതി ആവിഷ്കരിക്കുമെന്നാണ് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ.എം.മാണി പ്രഖ്യാപിച്ചത്. ഒരാള്‍ക്ക് ലോട്ടറിയടിച്ചു കഴിഞ്ഞാല്‍ സമ്മാനത്തുകയുടെ വലിയൊരു ഭാഗം സമ്പാദ്യ പദ്ധതിയില്‍ നിക്ഷേപിക്കും. നിക്ഷേപകനു സര്‍ക്കാര്‍ പലിശ നല്കുമത്രെ. മൂന്നു വര്‍ഷത്തിനു ശേഷം പ്രതിമാസം നിശ്ചിത തുക നല്‍കും. പത്തു വര്‍ഷത്തിനു ശേഷമാകും നിക്ഷേപിച്ച സമ്മാനത്തുക മടക്കി നല്‍കുക.
ഇപ്പോള്‍ ഭാഗ്യക്കുറിയടിച്ചാല് ഒരുമാസത്തിനുള്ളില്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് ബാങ്കുവഴിയോ അല്ലാതെയോ ലോട്ടറി വകുപ്പില്‍ ഏല്പിക്കണമെന്നാണ് വ്യവസ്ഥ. ഒരു മാസത്തിനു ശേഷം ക്ലെയിം ചെയ്യുന്ന സമ്മാനങ്ങള്‍ നല്‍കില്ലെന്നും കര്‍ശന വ്യവസ്ഥയുണ്ട്. അക്ഷയ, ഭാഗ്യനിധി, ധനശ്രീ, കാരുണ്യ, പൗര്‍ണമി, വിന്-വിന്, പ്രതീക്ഷ തുടങ്ങിയ ലോട്ടറികളും മണ്‍സൂണ്‍, പൂജ, സമ്മര്‍, തിരുവോണം, വിഷു, ക്രിസ്മസ് തുടങ്ങിയ ബംബര്‍ ലോട്ടറികളുമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്നത്. എല്ലാ ലോട്ടറികള്‍ക്കും നല്ല വില്പനയാണുള്ളത്. സര്‍ക്കാരിന് വരുമാനം നേടിത്തരുന്ന പ്രധാന മേഖലയായി കേരളത്തില്‍ ലോട്ടറി കച്ചവടം മാറിയിട്ടുമുണ്ട്.
സമ്മാനമടിച്ചാല്‍ കാലതാമസം കൂടാതെ സമ്മാനത്തുക മുഴുവനായി ഭാഗ്യവാന് നല്കുന്നു എന്നതായിരുന്നു കേരളാ ലോട്ടറിയ്ക്ക് ജനങ്ങള്‍ക്കിടയില്‍ ഇത്രയധികം വിശ്വാസ്യതയുണ്ടാകാന്‍ കാരണം. കാരുണ്യ ലോട്ടറിക്കാണ് ജനങ്ങള്‍ കൂടുതല്‍ പിന്തുണ നല്‍കിയത്. കാരുണ്യ ലോട്ടറിക്ക് സാര്‍വ്വത്രികമായി ലഭിച്ചുകൊണ്ടിരിക്കുന്ന അംഗീകാരവും പിന്‍ബലവും സഹകരണവും ചാരിതാര്‍ത്ഥ്യജനകമാണെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറയുകയും ചെയ്തിരുന്നു. കാരുണ്യ ലോട്ടറിയുടെ സേവനപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ ലക്ഷ്യമിടുന്നതും ജനങ്ങള്‍ നല്‍കിവരുന്ന പിന്തുണ മൂലമാണ്.
എന്നാല്‍ ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ പദ്ധതി പ്രാവര്‍ത്തികമായാല്‍ ജനങ്ങള്‍ ലോട്ടറിയെടുപ്പ് നിര്‍ത്തുമെന്ന ആശങ്ക ഉയരുന്നുണ്ട്. ലോട്ടറിയടിച്ചാല്‍ ഉടന്‍ തന്നെ സമ്മാനത്തുക ലഭിക്കില്ലെന്നു വന്നാല്‍ ജനം കേരളാലോട്ടറിയില് നിന്നകലും. ഇപ്പോള്‍ കിട്ടേണ്ട സമ്മാനം പത്തുവര്‍ഷം കഴിഞ്ഞ് കിട്ടിയിട്ടെന്തു കാര്യം എന്നാകും ചിന്തിക്കുക. ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ പദ്ധതി കേരളാ ലോട്ടറിയെ തകര്‍ക്കാനുദ്ദേശിച്ചുള്ളതാണെന്ന് കേരളാ ലോട്ടറി ഏജന്റ്സ് അസോസിയേഷന് പറഞ്ഞു. ഭാഗ്യംകൊണ്ട് സമ്മാനം ലഭിക്കുന്നയാള്‍ക്ക് അതനുഭവിക്കാനുള്ള യോഗം ഇല്ലാക്കുന്ന പദ്ധതിയാണിതെന്ന് അസോസിയേഷന് പ്രസിഡന്റ് ഡോ.പുരുഷോത്തമഭാരതി പറഞ്ഞു. നിക്ഷപത്തിന് സര്‍ക്കാര്‍ നല്‍കിവരുന്ന തുശ്ചമായ പലിശയാകും ഇതിനും നല്‍കുക. സമ്പാദ്യപദ്ധതി നിര്‍ദ്ദേശം ബജറ്റ് ചര്‍ച്ചാവേളയില്‍ പിന്‍വലിക്കണമെന്നും ഡോ.ഭാരതി ആവശ്യപ്പെട്ടു.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: