ആലപ്പുഴ: ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ പൊതുമേഖലയ്ക്ക് സ്വകാര്യ മേഖലകളേക്കാള്‍ പ്രാധാന്യം നല്‍കണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. വളരെ പാവപ്പെട്ടവനും ഉന്നതമായ ചികിത്സ ലഭ്യമാക്കണം. അതിന് പണം തടസമാകരുത്. സ്വകാര്യ മേഖലയിലാണ് ഇന്ന് മെഡിക്കല്‍ കോളേജുകള്‍ കൂടുതല്‍ ഉള്ളത്. സര്‍ക്കാര്‍ ഉടമസ്ഥതയിലും കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കേണ്ടതുണ്ട്. ഗവ. ടിഡി മെഡിക്കല്‍ കോളേജിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തനങ്ങളുടെ നിലവാരം നമ്മള് വിചാരിച്ചയത്ര യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനും ഗുണനിലവാരം ഉയര്‍ത്തുന്നതിനും കുറഞ്ഞ പണച്ചിലവില്‍ മെച്ചപ്പെട്ട ചികിത്സ നല്‍കുന്നതിനും സാധിച്ചിട്ടില്ല. ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കണം.
ശാസ്ത്ര-വിവര സാങ്കേതിക മേഖലകളില്‍ രാജ്യം ഇന്ന് കുതിച്ചുചാട്ടത്തിലാണ്. പക്ഷേ, ജനന-മരണ നിരക്കിലും ആരോഗ്യനിലവാരത്തിലും പോഷകാഹാര കുറവിലും പകര്‍ച്ചവ്യാധി വ്യാപനത്തിലും ഇനിയും കൂടുതല്‍ മാറ്റങ്ങളുണ്ടാകേണ്ടതുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
കേരളം ആരോഗ്യരംഗത്ത് രാജ്യത്തിന് തന്നെ മാതൃകയാണ്. യൂറോപ്യന്‍ നിലവാരത്തിനൊപ്പമാണ് കേരളത്തിന്റെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍. പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങളും മാതൃകാപരമാണ്. കുടുംബക്ഷേമ പരിപാടികള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, കുട്ടികളുടെയും ഗര്‍ഭിണികളുടെയും ആരോഗ്യം എന്നിവയില്‍ ലോകനിലവാരമാണ് കേരളത്തിനുള്ളത്. ആരോഗ്യരംഗത്തെ പ്രൊഫഷണലുകളെ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യുന്നതും കേരളമാണ്. സാക്ഷരതയിലും സ്ത്രീ-പുരുഷാനുപാതത്തിലും കേരളം തന്നെയാണ് മുന്നിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗവര്‍ണര്‍ എച്ച്.ആര്.ഭരദ്വാജ് അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കെ.സി.വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, എംഎല്‍എമാരായ ജി.സുധാകരന്, രമേശ് ചെന്നിത്തല എന്നിവര്‍ പ്രസംഗിച്ചു. മന്ത്രി വി.എസ്. ശിവകുമാര്‍ സ്വാഗതവും ആരോഗ്യവിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. വി. ഗീത നന്ദിയും പറഞ്ഞു.
നേരത്തെ കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ കേരള ഗവര്‍ണര്‍ എച്ച്.ആര് ഭരദ്വാജ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രി കെ.വി.തോമസ്, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മേയര്‍ ടോണി ചമ്മിണി, ചീഫ് സെക്രട്ടറി കെ. ജോസ് സിറിയക് തുടങ്ങിയവര്‍ ടാര്‍മാര്‍ക്കില്‍ രാഷ്ട്രപതിയെ വരവേറ്റു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: