ന്യൂദല്‍ഹി. ഇറ്റാലിയന്‍ അംബാസഡര്‍ ഡാനിയേലെ മാന്‍ചീനി നാളെ സുപ്രീംകോടതിയില്‍ ഹാജരായേക്കില്ല. ഇറ്റാലിയന്‍ അംബാസഡര്‍ക്കു നയതന്ത്ര പരിരക്ഷയുണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാനാണ് ഇറ്റലിയുടെ തീരുമാനം.
സമയ പരിധി കഴിഞ്ഞാല്‍ നാവികരെ തിരിച്ചുകൊണ്ടുവരണമെന്ന് ഉറപ്പ് ലംഘിച്ചതെന്തുകൊണ്ടെന്ന് വിശദീകരിച്ച് സത്യവാങ് മൂലം തിങ്കളാഴ്ച്ച നല്‍കണമെന്ന് നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. അതുവരെ കോടതിയുടെ അനുമതി കൂടാതെ ഇറ്റാലിയന്‍ അംബാസഡര്‍ രാജ്യം വിടരുതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു.
എന്നാല്‍ നാവികരെ ഇന്ത്യയില്‍ തിരിച്ചു കൊണ്ടുവരില്ലെന്നും പ്രശ്നം പരിഹരിക്കേണ്ടത് അന്താരാഷ്ട്ര കോടതിയാണെന്നാണ് ഇറ്റലിയുടെ നിലപാട്. സത്യവാങ് മൂലം നല്കിയാല് കോടതിയുടെ തുടര്‍ നടപടികള്‍ക്ക് വിധേയനാകേണ്ടി വരുമെന്നതിനാലാണ് ഇറ്റലിയുടെ ഒഴിഞ്ഞ് മാറാനുള്ള ശ്രമമെന്നാണ് വിലയിരുത്തല്‍.
സുപ്രീംകോടതിക്ക് രേഖാമൂലം നല്കിയ വാക്ക് പാലിക്കാത്ത സ്ഥാനപതിക്ക് നയതന്ത്ര പരിരക്ഷ ലഭ്യമാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിക്കും. ഈ സാഹചര്യത്തില്‍ സ്ഥാനപതിക്ക് പരിരക്ഷ നല്‍കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം കോടതിയുടേതാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: