കൊച്ചി: കോടികളുടെ ധൂര്‍ത്ത് മുതല്‍ ഭീകരവാദത്തിന്റെ വരെ വിവാദങ്ങളുയര്‍ന്ന കൊച്ചി മുസരിസ് ബിനാലെക്ക് കൊടിയിറങ്ങുമ്പോള്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങളേറെ. കലാപരമായ ശ്രേഷ്ഠതയേക്കാള് വിവാദങ്ങളാണ് ബിനാലെയില്‍ നിറഞ്ഞുനിന്നത്.
ബിനാലെക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച അഞ്ച് കോടി രൂപ വിനിയോഗിച്ചതില്‍ ഗുരുതരമായ ക്രമക്കേടാണ് ധനകാര്യവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയത്. കോടികളുടെ അഴിമതിക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും അത് അട്ടിമറിക്കുന്ന കാഴ്ചയാണ് കണ്ടത്. 2010 ആഗസ്റ്റിലാണ് കൊച്ചി ബിനാലെ ട്രസ്റ്റ് രൂപീകരിച്ചത്. മുന്‍ സാംസ്കാരികമന്ത്രി എം.എ. ബേബിയാണ് ബിനാലെ രൂപീകരണത്തിന് ചരട് വലിച്ചത്. ഇദ്ദേഹത്തിന്റെ പാരിസ്യാത്രക്ക് ഒന്നര ലക്ഷത്തോളം രൂപ ബിനാലെ ഫണ്ടില്‍നിന്നും ചെലവഴിച്ചത് ഏറെ വിവാദമായിരുന്നു. തുടര്‍ന്ന് ഈ തുക എം.എ. ബേബി തിരിച്ചടക്കുകയായിരുന്നു. കൊച്ചിയില്‍ പ്രധാന ഓഫീസുള്ളപ്പോള്‍ മുംബൈയില്‍ ഓഫീസ് തുറന്ന് ധൂര്‍ത്തടിച്ചതും ലക്ഷങ്ങളായിരുന്നു.
മദ്യസല്‍ക്കാരത്തിനും ഓഫീസ് ഇടനിലക്കാരനും വന്തുകകള്തന്നെ നല്കി. രസീതോ വൗച്ചറോ ഇല്ലാതെ കോടികള്‍ ധൂര്‍ത്തടിച്ചത് കണ്ടെത്തുകയും വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്തപ്പോഴാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. പദ്ധതിയെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഡിസംബര്‍ 12 ന് ആരംഭിച്ച കൊച്ചി ബിനാലെയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരും കേന്ദ്രമന്ത്രിമാരും പങ്കെടുക്കുന്ന വിചിത്രമായ കാഴ്ചയാണ് കണ്ടത്. ഇതോടെ വിജിലന്‍സ് അന്വേഷണം നിലച്ചു. വീണ്ടും ബിനാലെക്കായി കോടികള്‍ അനുവദിക്കാനുള്ള അണിയറനീക്കമാണ് പിന്നീട് കണ്ടത്.
ഇതിനിടയില്‍ ആഗോള ഭീകരസംഘടനകളുടെ പ്രതിനിധികളുടെ സംഗമം ബിനാലെ വേദിയില്‍ നടത്തുവാന്‍ നടന്ന നീക്കം ഏവരെയും ഞെട്ടിച്ചു. ഫോര്‍ട്ടുകൊച്ചിയിലെ ആസ്പിന്‍വാള്‍ മന്ദിരത്തില്‍ തയ്യാറാക്കിയ പ്രത്യേക പവലിയനില്‍ ഭീകരസംഘടനകളുടെ പതാകകള്‍ സ്ഥാപിച്ചിരുന്ന സംഭവം വിവാദമായതിനെത്തുടര്‍ന്ന് ഇവ നീക്കേണ്ടിവന്നു. എന്നാല്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയെങ്കിലും പിന്നീട് നടപടി ഒന്നുമുണ്ടായില്ല. സര്‍ക്കാരിന്റെയും വിവിധ സംഘടനകളുടെയും പരസ്യ ഏജന്‍സികളുടെയും നേതൃത്വത്തില്‍ പ്രചണ്ഡമായ പ്രചരണം നടത്തി ബിനാലെയെ വെള്ളപൂശാനുള്ള ശ്രമമാണ് നടന്നത്.
ബിനാലെയില്‍ ക്രൈസ്തവസഭകള്‍ക്കുള്ള താല്പര്യവും ഇതിനെതിരെ നടപടിയെടുക്കുന്നതില്‍നിന്നും സര്‍ക്കാരിനെ പിന്തിരിപ്പിക്കുകയായിരുന്നു. ഡിസംബര്‍ 12 ന് ആരംഭിച്ച് ഇന്നലെ തിരശീല വീണപ്പോഴും ബിനാലെയുടെ പിന്നാമ്പുറങ്ങള്‍ ദുരൂഹമായി അവശേഷിക്കുകയാണ്. പ്രശസ്തരായ വ്യക്തികളെയും സിനിമാതാരങ്ങളെയും ക്ഷണിച്ചുവരുത്തി വാര്‍ത്തയാക്കി വിവാദങ്ങളില്‍നിന്നും മുഖം രക്ഷിക്കാനായിട്ടുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും ഒരുപാട് ചോദ്യങ്ങളുടെ കരിനിഴലില്‍ തന്നെയാണ് കൊച്ചി ബിനാലെ സമാപിച്ചത്.
എന്‍.പി. സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: