ന്യൂദല്‍ഹി: കടല്വെടിവയ്പ്പ് കേസില്‍ ഇറ്റാലിയന്‍ നാവികരെ തിരിച്ചുകൊണ്ടുവരാനാകാത്തതിനെ തുടര്‍ന്നുള്ള സുപ്രീംകോടതി നോട്ടീസിനുള്ള ഇറ്റാലിയന്‍ സ്ഥാനപതിയുടെ മറുപടി സുപ്രീംകോടതിക്ക് ഇന്നു നല്‍കണം. നാവികരെ തിരിച്ചു കൊണ്ടുവരാമെന്ന സത്യവാങ്മൂലം നല്‍കിയിട്ട്, അതു പാലിക്കില്ലെന്നറിയിച്ചത് സംബന്ധിച്ചുള്ള മറുപടിയാണ് ഇറ്റാലിയന്‍ സ്ഥാനപതിയായ ഡാനിയേല്‍ മാന്‍സിനി സുപ്രീം കോടതിക്ക് നല്‍കേണ്ടത്. മാന്‍സിനിയുടെ മറുപടിക്കനുസരിച്ചുള്ള നടപടികളാകും സുപ്രീം കോടതി സ്വീകരിക്കുക. മറുപടി ഇന്ന് നല്കിയ ശേഷം നാളെ ഇതുസംബന്ധിച്ച കേസ് പരിഗണിക്കാനാണ് സുപ്രീംകോടതിയുടെ ഇപ്പോഴുള്ള തീരുമാനം. ഏതായാലും കടുത്ത നടപടികള്‍ക്ക് മാര്‍ച്ച് 22ന് ശേഷമേ സുപ്രീംകോടതി മുതിരുകയുള്ളു. കാരണം 22നാണ് നാവികര്‍ തിരിച്ച് ഇന്ത്യയിലേക്ക് എത്തേണ്ടതിന് കോടതി അനുവദിച്ചിട്ടുള്ള അവസാന തീയ്യതി.
അതേസമയം, മാന്‍സിനിക്ക് നേരിട്ട് കോടതിയില്‍ ഇന്ന് ഹാജരാവേണ്ടതിന്റെ കാര്യമില്ല. നോട്ടീസിനു മറുപടിയായുള്ള വിശദീകരണം അഭിഭാഷകര്‍ വഴി സുപ്രീംകോടതിയെ അറിയിച്ചാല്‍ മതിയാകും. നാവികരെ സംബന്ധിച്ച ഇറ്റലിയുടെ നിലപാടില്‍ മാറ്റമില്ലാത്തതിനാലും ഇന്ത്യന്‍ നിയമങ്ങളില്‍ നിന്ന് പരിരക്ഷയുള്ളതിനാലും മാന്‍സിനി സത്യവാങ്മൂലം നല്‍കില്ലെന്ന വാര്‍ത്ത പരന്നിട്ടുണ്ടെങ്കിലും കോടതിക്ക് എന്തെങ്കിലും മറുപടി നല്കാതിരിക്കാന് സ്ഥാനപതിക്കാവില്ലെന്നാണ് വിലയിരുത്തല്‍. അങ്ങനെ ചെയ്താല്‍ മറ്റൊരു കോടതിയലക്ഷ്യമാകുമത്. നാവികരെ തിരിച്ചെത്തിക്കാമെന്ന സത്യവാങ്മൂലം തെറ്റിച്ചിരിക്കുന്നത് തന്നെ ആദ്യത്തെ കോടതിയലക്ഷ്യമായിട്ടാണ് സുപ്രീം കോടതി വ്യാഖ്യാനിക്കുക. ഇനി മറ്റൊരു കോടതിയലക്ഷ്യം കൂടി ചെയ്യ്താല്‍ കടുത്ത നടപടിക്ക് സുപ്രീംകോടതി 22വരെ കാത്തിരുന്നെന്ന് വരില്ല.
ഇതിനു പുറമേയാണ് ചില കാര്യങ്ങളില്‍ നയതന്ത്രജ്ഞര്‍ക്കുള്ള പ്രതിരോധം ബാധകമല്ലെന്ന് നാവികരുടെ അഭിഭാഷകനായിരുന്ന മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെ പറയുന്നു. ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി നാട്ടില്‍ പോയിവരാന്‍, വന്‍ ജാമ്യത്തുകയാണ് നാവികര്‍ കേരള ഹൈക്കോടതിയില്‍ കെട്ടിവച്ചത്. എന്നാല്‍, ഇത്തവണ സ്ഥാനപതിയുടെ ജാമ്യത്തില്‍ ഇറ്റാലിയന്‍ നാവികരെ നാടുകടത്താന്‍ കഴിഞ്ഞതിലുള്ള സാല്‍വെയുടെ ‘വൈദഗ്ദ്ധ്യം’ തലസ്ഥാനത്ത് പ്രകീര്ത്തിപ്പെടുന്നുണ്ടെങ്കിലും അദ്ദേഹം കേസ് ഒഴിഞ്ഞത് അദ്ദേഹത്തിനെതിരെയുള്ള എതിര്‍പ്പ് മയപ്പെടുത്തിയിട്ടുണ്ട്.
ലക്ഷ്മി രഞ്ജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: