ജയ്പ്പൂര്‍: പാക്കിസ്ഥാനിലേയും ബംഗ്ലാദേശിലേയും ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഭാരത സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആര് എസ് എസ് ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളില്‍നിന്നും ആട്ടിയോടിക്കപ്പെട്ട് ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന ഹിന്ദുക്കള്‍ക്ക് സ്വന്തം രാജ്യങ്ങളിലേക്ക് മാന്യമായും സുരക്ഷിതമായും തിരികെ പോകാന്‍ പറ്റുന്നില്ലങ്കില്‍ അവര്‍ക്കായി ദേശീയ അഭയാര്‍ത്ഥി-പുനരധിവാസ നയം രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് അഖിലഭാരതീയ പ്രതിനിധിസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആട്ടിയോടിക്കപ്പെട്ട ഹിന്ദുക്കള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് പാക്കിസ്ഥാനോടും ബംഗ്ലാദേശിനോടും ഇന്ത്യ ആവശ്യപ്പെടണം. ഈ രാജ്യങ്ങളിലെ ഹിന്ദുക്കള്‍ ഉള്‍പ്പെടെ മത ന്യൂനപക്ഷങ്ങളുടെ സുരക്ഷയും മാന്യതയും ഉറപ്പാക്കാന്‍ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ തങ്ങളുടെ പങ്ക് നിര്‍വഹിക്കണമെന്നും ആര് എസ് എസ് ആവശ്യപ്പെട്ടു.
പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന അന്ത്യമില്ലാത്ത അതിക്രമം മൂലം വന്‍തോതിലുള്ള അഭയാര്‍ത്ഥി പ്രവാഹം ഇന്ത്യയിലേക്ക് നടക്കുന്നു. നിസ്സഹായരായ ഈ പാവം ഹിന്ദുക്കള്‍ സ്വന്തം രാജ്യത്തും ഇന്ത്യയിലും ദയനീയജീവിതം നയിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.
ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കും ബുദ്ധമതക്കാര്‍ക്കും അവരുടെ ആരാധനാലങ്ങള്ക്കും നേരെ ജമാ അത്തെ ഇസ്ലാമി നടത്തിയ അക്രമത്തില്‍ പ്രതിനിധി സഭ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇത് ബംഗ്ലാദേശില്‍ പതിറ്റാണ്ടായി തുടരുന്ന പ്രക്രിയയാണ്. ഇതിന്റെ ഫലമായി ആയിരങ്ങള്‍ ജീവനും മാനവും കാക്കാന്‍ ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നു. അവര്‍ പശ്ചിമബംഗാളിലും ആസാമിലും അഭയാര്‍ത്ഥികളായി കഴിയുന്നു.
പാക്കിസ്ഥാനില്‍ ഏറ്റവും ദുരിതപൂര്‍ണ ജീവിതമാണ് ഹിന്ദുക്കളുടേത്. ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കുമെതിരെ ദിവസം തോറും അതിക്രമം നടക്കുന്നു. ഇവരുടെ സുരക്ഷയും മാനവും മനുഷ്യാവകാശവുമെല്ലാം ഇല്ലാതാകുന്നു. നിര്‍ബന്ധ മതപരിവര്‍ത്തനം, ബലം പ്രയോഗിച്ചുള്ള വിവാഹങ്ങള്‍, ബലാല്സംഗങ്ങള്, കൊലപാതകങ്ങള്‍, ക്ഷേത്രധ്വംസനം എന്നിവ നിര്‍ബാധം തുടരുന്നു. അവരുടെ സംരക്ഷണത്തിനായി പാക്കിസ്ഥാന് സര്‍ക്കാര്‍ ഭരണപരമായി ഒന്നും ചെയ്യുന്നില്ല. അതിനാല്‍ അവിടുത്തെ ഹിന്ദുക്കള്‍ ഭാരതത്തിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്നു.
തങ്ങളുടേതല്ലാത്ത കാരണംകൊണ്ട് ദുരിതം അനുഭവിക്കുന്ന ഹിന്ദുക്കളുടെ കാര്യത്തില്‍ ഭാരത സര്‍ക്കാരും ഇവിടുത്തെ രാഷ്രീയ സാമൂഹ്യ ബൗദ്ധിക സംഘടനകളും അതീവ ശ്രദ്ധവെക്കണം. 1947 ലെ വിഭജനത്തിന്റെ ദുരന്ത ഫലമാണിത്. പാക്കിസ്ഥാനിലേയും ബംഗ്ലാദേശിലേയും പാവം ഹിന്ദുക്കള്‍ അന്നത്തെ ഭാരതത്തിലെ രാഷ്രീയ നേതൃത്വത്തെ വിശ്വസിച്ചു. അതിനവര്‍ ബലികൊടുക്കുന്നത് സ്വന്തം ജീവിതമാണ്. ഹിന്ദു അഭയാര്‍ത്ഥിപ്രശ്നം ആ രാജ്യങ്ങളുടെ ആഭ്യന്തരപ്രശ്നമായി കാണാതെ സമഗ്രമായ ഒരു പുന:ചിന്തക്ക് ഭാരതസര്‍ക്കാര്‍ തയ്യാറാകണം. 1950ലെ നെഹ്റു- ലിയാഖത്ത് ഉടമ്പടി പ്രകാരം ഇരുരാജ്യങ്ങളിലേയും ന്യൂനപക്ഷങ്ങള്‍ക്ക് പൂര്ണ്ണസുരക്ഷയും പൗരത്വവും ഉറപ്പാക്കിയിരുന്നു. ഇതിന്‍പ്രകാരം ഭാരതത്തില്‍ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു പുറമെ പ്രത്യേക അവകാശങ്ങളും ഭരണഘടനാപരമായിതന്നെ നല്കപ്പെട്ടു.
വിഭജനസമയത്ത് പാക്കിസ്ഥാനില്‍ ജനസംഖ്യയുടെ 11 ശതമാനവും ബംഗ്ലാദേശില്‍ 28 ശതമാനവും ഹിന്ദുക്കള്‍ ഉണ്ടായിരുന്നു. ഇന്നത് യഥാക്രമം 2ശതമാനവും 10 ശതമാനവും ആയികുറഞ്ഞു. എന്നാല്‍ വിഭജനകാലത്ത് 8 ശതമാനം ആയിരുന്ന ഭാരത്തിലെ മുസ്ലീം ജനസംഖ്യ ഇപ്പോള്‍ 14 ശതമാനം ആയി കൂടി. മതപീഡനത്തിന്റെ പേരില്‍ ആര്‍ക്കും ഭാരതത്തില്‍നിന്ന് പലായനം ചെയ്യേണ്ടി വന്നിട്ടില്ല എന്നത് ശ്രദ്ധിക്കണമെന്നും ആര് എസ് എസ് പ്രമേയത്തില്‍ പറയുന്നു.
സംഘടനാചുമതലകളുടെ മാറ്റത്തിന്റെ ഭാഗമായി കേരളത്തില്‍ എറണാകുളം വിഭാഗ് പ്രചാരകായി പ്രവര്‍ത്തിക്കുന്ന എസ്. സുദര്ശന് സഹപ്രാന്തപ്രചാരകായി. കൊല്ലം ചാത്തന്നൂര്‍ സ്വദേശിയായ ഇദ്ദേഹം കണ്ണൂരിലും തിരുവനന്തപുരത്തും വിഭാഗ് പ്രചാരകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂന്നുദിവസത്തെ പ്രതിനിധി സഭ ഇന്നലെ സമാപിച്ചു.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: