തിരുവനന്തപുരം: മത്സ്യത്തൊഴിലാകളെ വെടിവച്ചു കൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികരെ തിരിച്ചയക്കാത്ത ഇറ്റലിയുടെ നടപടി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.
പി കെ ഗുരുദാസനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഉദാസീനതയാണ് പുലര്‍ത്തുന്നതെന്ന് പി കെ ഗുരുദാസന് പറഞ്ഞു. ഇറ്റാലിയന്‍ നാവികര്‍ തിരിച്ചുവരാത്തതില്‍ ഗൂഡാലോചന ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറ്റാലിയന്‍ നാവികരെ തിരിച്ചുകൊണ്ടുവരുന്നതില്‍ രാജ്യത്തിന്റെ അഭിമാനം കാത്ത് സംരക്ഷിക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഇറ്റാലിയന്‍ നാവികരെ ഇന്ത്യന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. സംഭവം നടന്നത് ഇന്ത്യയില്‍ ആയതിനാല്‍ തന്നെ ഇന്ത്യന്‍ നിയമപ്രകാരമുള്ള ശിക്ഷ അവര്‍ക്ക് ഉറപ്പു വരുത്തും. നയതന്ത്രമെന്നാല്‍ ക്രിമിനലുകളെ രക്ഷപ്പെടുത്തലല്ല. നാവികര്‍ രക്ഷപ്പെട്ടാല്‍ ക്രിമിനലുകളാണ് രക്ഷപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നയതന്ത്രബന്ധം ഒരു രാജ്യത്തെ വഞ്ചിക്കാനുള്ളതല്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്, സംഭവത്തിനു പിന്നില്‍ ഇറ്റാലിയന്‍ രഹസ്യ കരങ്ങളുണ്ടെന്ന് ആരോപിച്ചു. ഓണ്‍ലൈന്‍ വഴി നാവികര്‍ക്കു വോട്ട് ചെയ്യാന്‍ സാധിക്കുന്നമെന്ന കാര്യം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
1984 മുതല്‍ ഇന്ത്യയുടെ ഭരണത്തില്‍ ഇറ്റാലി ഇടപെടുന്നുണ്ടെന്ന ആരോപണവും വിഎസ് ഉയര്‍ത്തി. ഇതിനെതിരേ ഭരണപക്ഷ അംഗങ്ങള്‍ ബഹളം വച്ചു. ഇത്തരം കാര്യങ്ങള്‍ ഇപ്പോള്‍ സംസാരിക്കേണ്ടെന്നു സ്പീക്കര്‍ റൂറിങ് നല്കി. തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: