തൃശൂര്‍: കാലിക്കറ്റ് സര്‍വകലാശാല ഭൂമിദാനക്കേസില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബിനും വൈസ് ചാന്‍സിലര്‍ ഡോ. എം. അബ്ദുല്‍ സലാമിനുമെതിരെ വിജിലന്‍സ് അന്വേഷണം. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് 21ാംപ്രതിയായി കാണിച്ച് നല്കിയ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
മലപ്പുറം ഡി.വൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല. അന്വേഷണം ജൂലെ 17ന് മുമ്പ് പൂര്‍ത്തിയാക്കാനും പ്രത്യേക കോടതി ജഡ്ജി വി ഭാസ്കരന് ഉത്തരവിട്ടു. സര്‍വ്വകലാശാല ഭൂമി ചാനന്സലര് കൂടിയായ ഗവര്‍ണര്‍ക്ക് തന്നെ പാട്ടത്തിന് നല്‍കിയെന്ന രേഖയുണ്ടാക്കി എന്‍സിസിക്ക് കൈമാറിയതിന് എതിരെയാണ് കേസ്. വൈസ് ചാന്‍സലര്‍ എം അബ്ദുല്‍ സലാം, രജിസ്ട്രാര്‍ പിപി മുഹമ്മദ്, തീരുമാനമെടുത്ത സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, ഭൂമി കൈവശം വെക്കുന്ന എന്‍സിസി കമാന്‍ഡിങ് കേണല്‍ കെഎന്‍ വിജയന് എന്നിങ്ങനെ മറ്റ് ഇരുപത് പേര്‍ക്കെതിരെയും അന്വേഷണമുണ്ട്.
മുന്‍ രജിസട്രാര്‍ ടികെ നാരായണനാണ് പരാതി നല്‍കിയത്. 2011ല്‍ സര്‍വ്വകലാശാല വളപ്പില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ ആറ് ഏക്കര്‍ ഭൂമി ആവശ്യപ്പെട്ടായിരുന്നു എന്‍സിസിയുടെ അപേക്ഷ. ഈ അപേക്ഷയില്‍ ചട്ടം ലംഘിച്ച് എന്‍സിസിക്ക് എട്ടേക്കര്‍ ഭൂമി അനുവദിക്കുകയായിരുന്നു. ഗവര്‍ണര്‍ക്ക് പാട്ടത്തിന് നല്‍കിയതായുള്ള രേഖയില്‍ ഒപ്പിട്ടത് എന്‍സിസി ഡെപ്യൂട്ടി ഡയറക്ടര്‍ സന്ദീപ് കുമാറാണ്.
പ്രതിവര്‍ഷം ആറായിരം രൂപക്ക് പാട്ടത്തിനായിരുന്നു ലക്ഷക്കണക്കിന് രൂപ വിലവരുന്ന ഭൂമി എന്‍സിസിക്ക് അനുവദിച്ചത്. ഭൂമിദാനവുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സി.എച്ച് മുഹമ്മദ്കോയ റിസേര്‍ച്ച് സെന്ററിന് 10 ഏക്കര്‍ ഭൂമി കൈമാറാനുള്ള തീരുമാനമാണ് വിജിലന്‍സ് അന്വേഷിച്ചത്.
ഇടപാടില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നാണ് തൃശൂര്‍ വിജിയന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട സമര്‍പ്പിച്ചത്. ഇടപാട് മരവിപ്പിച്ചതിനാല്‍ സര്‍ക്കാരിന് നഷ്ടം വന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മന്ത്രി എം.കെ മുനീര്‍, പാണക്കാട് സെയ്ദ് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവരെ കുറ്റ വിമുക്തമാക്കുന്നതായിരുന്നു കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: