ന്യൂദല്‍ഹി: സാഹിത്യത്തിനുള്ള ഇത്തവണത്തെ സരസ്വതി സമ്മാന്‍ പുരസ്കാരം സുഗതകുമാരിക്ക്. മണലെഴുത്ത് എന്ന കവിതാ സമാഹാരത്തിന് പുരസ്കാരം ലഭിച്ചത്. ഏഴരലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
പുരസ്കാരം അമ്മയ്ക്ക് സമര്‍പ്പിക്കുന്നതായി സുഗതകുമാരി പറഞ്ഞു. സാഹിത്യരംഗത്തെ ഉന്നത ബഹുമതിയാണ് സരസ്വതി സമ്മാന്‍. കെ. കെ. ബിര്‍ല ഫൗണ്ടേഷനാണ് പുരസ്കാരം നല്‍കുന്നത്. 1995ല്‍ ബാലാമണിയമ്മയും 2005ല്‍ അയ്യപ്പപ്പണിക്കരുമാണ് ഇതിന് മുമ്പ് സരസ്വതി സമ്മാന്‍ പുരസ്കാരം നേടിയ മറ്റ് മലയാളികള്‍.
1961ലാണ് സുഗതകുമാരിയുടെ ആദ്യ കവിതയായ മുത്തുച്ചിപ്പി പുറത്തിറങ്ങുന്നത്. 1967 ല്‍ പാതിരാപ്പൂക്കള്‍ എന്ന കവിതാ സമാഹാരത്തിന് സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. പിന്നീട് 1977 ല്‍ രാത്രിമഴയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. 2006 ല്‍ രാജ്യം സുഗതകുമാരിയെ പത്മശ്രീ നല്കി ആദരിച്ചു.
സ്വതന്ത്ര്യ സമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരന്റെയും വി.കെ.കാര്‍ത്ത്യായനി അമ്മയുടെയും മകളായി 1934 ജനുവരി മൂന്നിന് തിരുവനന്തപുരത്താണ് സുഗതകുമാരിയുടെ ജനനം. തത്വശാസ്ത്രത്തില്‍ എം.എ. ബിരുദം നേടിയ ശേഷം കവിതയുടെ വഴിയിലെത്തി. സാഹിത്യത്തിലെ സമഗ്ര സംഭാവനകള്‍ക്ക് നല്കുന്ന എഴുത്തച്ഛന് പുരസ്കാരത്തിന് 2009ല്‍ അര്‍ഹയായിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവ്: ഡോ. കെ. വേലായുധന് നായര്‍, മകള്‍: ലക്ഷ്മി. അദ്ധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയുമായ ഹൃദയകുമാരി സഹോദരിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: