കേന്ദ്രസര്‍ക്കാരും കേരള സര്‍ക്കാരും ഒരുപോലെ പ്രതിസന്ധി നേരിടുകയാണ്. ചീപ്പ് വിഴുപ്പ് എന്നുപോലും വിശേഷിപ്പിക്കപ്പെടുന്ന ചീഫ് വിപ്പ് പി.സി.ജോര്‍ജാണ് ഇപ്പോള്‍ യുഡിഎഫിനെ തകര്‍ച്ചയിലേക്ക് തള്ളിയിടുന്നത്. യാതൊരു നിയന്ത്രണവുമില്ലാത്ത പി.സി.ജോര്‍ജിന്റെ നാവില്‍ നിന്നുയരുന്ന പല പരാമര്‍ശങ്ങളും പ്രത്യേകിച്ച് ഘടകകക്ഷിയായ ജെഎസ്എസ് ലീഡറും കേരള രാഷ്ട്രീയത്തിലെ വന്ദ്യവയോധികയുമായ ഗൗരിയമ്മയെ അധിക്ഷേപിച്ചത് യുഡിഎഫ് കക്ഷി ബന്ധങ്ങളില്‍ ഉലച്ചില്‍ ഉണ്ടാക്കിയിരുന്നു. പി.സി.ജോര്‍ജിന്റെ സ്വന്തം പാര്‍ട്ടിയായ കേരള കോണ്‍ഗ്രസിലെ ഭൂരിഭാഗം, പ്രത്യേകിച്ച് മാണി വിഭാഗം ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നുമാറ്റണം എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. ഗണേഷ് കുമാര്‍ നല്ല മന്ത്രി എന്ന് പരക്കെ പ്രശംസ നേടിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഗാര്‍ഹിക പ്രശ്നങ്ങള്‍ മാധ്യമങ്ങളില്‍ കൂടി വിളിച്ചുപറഞ്ഞ ജോര്‍ജ് മന്ത്രിയ്ക്ക് കാമുകിയുടെ ഭര്‍ത്താവിന്റെ അടി കിട്ടി എന്നും ആരോപിച്ചു. ജോര്‍ജിന്റെ പ്രകോപനപരമായ സംഭാഷണം സിപിഐയിലെ വി.എസ്.സുനില്‍കുമാറിനെ ചെരുപ്പ് ഉയര്‍ത്തിക്കാണിക്കാന്‍ വരെ പ്രേരിപ്പിച്ചു. ഇതിന്റെ പേരില്‍ സുനില്‍കുമാറിനെ സ്പീക്കര്‍ താക്കീതും ചെയ്തിരിക്കുകയാണ്. ജോര്‍ജിനെതിരെ പാര്‍ട്ടിയിലെ തന്നെ മുതിര്‍ന്ന നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്ജ് പ്രതികരിച്ചപ്പോള്‍ അദ്ദേഹത്തിനെതിരെയും ജോര്‍ജ്ജ് അസഭ്യവര്‍ഷം നടത്തി. പരേതരെപ്പോലും വെറുതെവിടാതെയാണ് അന്തരിച്ച ടി.വി.തോമസിനെതിരെയും ജോര്‍ജ് അവഹേളിച്ചത്.
സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചുള്ള ജോര്‍ജിന്റെ പദപ്രയോഗങ്ങള്‍ ഗ്രാമീണ ശൈലി എന്നവകാശപ്പെടുമ്പോള്‍ അത് ഗ്രാമീണ ശൈലിയ്ക്ക് പോലും അപമാനമാണ്. കാരണം ഗ്രാമീണരായ മദ്യപര്‍ പോലും പറയാത്ത പദപ്രയോഗങ്ങളാണ് പി.സി.ജോര്‍ജ്ജിന്റെ നാവില്‍ നിന്നുയരുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃദുസമീപനവും ജോര്‍ജ്ജിന് മാന്യരെ അപമാനിക്കാന്‍ സഹായകരമാകുന്നുണ്ട്. ഇപ്പോള്‍ ഭരണ-പ്രതിപക്ഷ മുന്നണികള്‍ ഒറ്റക്കെട്ടായി ജോര്‍ജ്ജിനെതിരെ രംഗത്തുവന്നത് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെയും വെട്ടിലാക്കിയിരിക്കുകയാണ്. നേരിയ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന ഉമ്മന്‍ചാണ്ടി മന്ത്രിസഭയ്ക്ക് അകാലമൃത്യു സംഭവിക്കുന്നെങ്കില്‍ അതിനുത്തരവാദി ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് തന്നെയായിരിക്കും. കരുണാനിധി ശ്രീലങ്ക പ്രശ്നത്തില്‍ ക്ഷുഭിതനായി യുപിഎയ്ക്ക് പിന്തുണ പിന്‍വലിയ്ക്കുമെന്ന ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. യുഎന്‍ മനുഷ്യാവകാശ സമിതിയില്‍ ശ്രീലങ്കക്കെതിരെ നിലപാട് കര്‍ക്കശമാക്കിയില്ലെങ്കില്‍ മുന്നണി വിടുമെന്നാണ് ഭീഷണി. ഇപ്പോള്‍ കരുണാനിധിയെ അനുനയിപ്പിക്കാന്‍ പ്രതിരോധമന്ത്രി ആന്റണിയുടെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിമാര്‍ ചെന്നൈയിലെത്തിയിരിക്കുകയാണ്. ശ്രീലങ്കന്‍ സൈന്യം തമിഴര്‍ക്കെതിരെ നടത്തിയ ക്രൂരകൃത്യങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ സ്വതന്ത്ര കമ്മീഷന് അന്വേഷിക്കണമെന്നും യുഎന്‍ പ്രമേയത്തില്‍ ഒപ്പിടരുതെന്നുമാണ് കരുണാനിധിയുടെ നിബന്ധന.
ശ്രീലങ്കയില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റി അന്താരാഷ്ട്രതല അന്വേഷണം ഏതൊരു തമിഴന്റെയും ആഗ്രഹമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരവും അഭിപ്രായപ്പെട്ടു. തമിഴകം ഈ വിഷയത്തില്‍ പ്രക്ഷുബ്ധമാണ്. ശ്രീലങ്കന്‍ പ്രശ്നത്തില്‍ ശക്തമായ നിലപാടെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി മന്മോഹന്സിംഗിന് കത്തെഴുതിയിരിക്കുകയാണ്. പൊതുതെരഞ്ഞെടുപ്പ് വരാനിരിക്കെ തമിഴ്നാടിനെയും ഡിഎംകെയെയും പ്രകോപിപ്പിക്കാന്‍ യുപിഎ ധൈര്യപ്പെടുന്നില്ല.
പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ മുന്നണിബന്ധത്തില്‍ വിള്ളല്വീഴാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് യുപിഎ സര്‍ക്കാര്‍ പ്രാദേശിക കക്ഷികളുടെ താല്‍പ്പര്യം ഈ പശ്ചാത്തലത്തില്‍ അവഗണിക്കാന്‍ സാധ്യമല്ല. കേന്ദ്രസര്‍ക്കാര്‍ നയതന്ത്ര പ്രതിസന്ധിയിലാണെന്ന പ്രതീതി ഉളവാക്കുന്നതാണ് ഇറ്റാലിയന്‍ നാവികരുടെ രക്ഷപ്പെടലും. ഇപ്പോള്‍ ഇറ്റാലിയന്‍ സ്ഥാനപതി രാജ്യം വിട്ടുപോകാതിരിക്കാന്‍ നിരീക്ഷണം ശക്തമായിരിക്കുകയാണ്. നാവികരുടെ കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനുള്ള കോടതി നിര്‍ദ്ദേശവും അവഗണിക്കപ്പെട്ടിരിക്കുകയാണ്. കോടതിയലക്ഷ്യം കാട്ടിയ ഇറ്റാലിയന്‍ അംബാസഡര്‍ക്കെതിരെ കേസെടുത്തേക്കാം. ചുരുക്കത്തില്‍ കേരളം ചീപ്പ് വിഴുപ്പില്‍ വഴുതുമ്പോള്‍ കേന്ദ്രം നയതന്ത്രങ്ങളില്‍ പാളുന്നു എന്നതാണ് സ്ഥിതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: