ന്യൂദല്‍ഹി: ലൈംഗികബന്ധത്തിലേര്‍പ്പെടാനുള്ള പ്രായപരിധി 16ല്‍ നിന്ന് 18 ആക്കാന്‍ തീരുമാനം. ഇക്കാര്യത്തില്‍ ഭേദഗതി വരുത്തിയ ബില്ലാകും ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. പ്രായപരിധി 16 ആക്കി കഴിഞ്ഞാഴ്ച്ച കേന്ദ്രമന്ത്രിസഭ ബില്ല് പാസാക്കിയിരുന്നു. എന്നാല്‍ പ്രായപരിധി കുറയ്ക്കുന്നത്, വിവാഹപൂര്‍വ ലൈംഗിക ബന്ധത്തെ പ്രോത്സാഹിപ്പിക്കുമെന്ന ആശങ്ക മുഖ്യ പ്രതിപക്ഷമായ ബിജെപി പ്രകടിപ്പിച്ചു. സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന സമാജ് വാദി പാര്‍ട്ടിയടക്കമുള്ളവര്‍ പ്രതിപക്ഷത്തിന്റെ ആശങ്കയോട് യോജിച്ചിരുന്നു.
സിപിഐയ്ക്കും ഇതേ നിലപാടാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കിയ ബില്ലിന് സര്‍വ്വകക്ഷിയോഗത്തില്‍ അംഗീകാരം ലഭിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഇന്നലെ രാവിലെ തന്നെ യോഗം ചേര്‍ന്നെങ്കിലും ബില്ലിന് അംഗീകാരമാകാതെ യോഗം പിരിഞ്ഞു. തുടര്‍ന്ന് ചേര്‍ന്ന രണ്ടാംവട്ട യോഗത്തിലാണ് പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് വഴങ്ങി പ്രായപരിധി 16ല്‍ നിന്ന് വീണ്ടും 18 എന്ന് തന്നെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറായത്. ബില്ല് എത്രയും പെട്ടെന്ന് പാസാക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.
പ്രായപരിധിക്കു പുറമേ സമാജ് വാദി പാര്‍ട്ടി എതിര്‍ത്ത ഒളിഞ്ഞുനോട്ടവും അനുവാദമില്ലാതെ ഫോട്ടോ എടുക്കുന്നതും ജാമ്യമില്ലാ കുറ്റങ്ങളില്‍ നിന്ന് ജാമ്യം ലഭിക്കുന്ന കുറ്റമായി മാറ്റുന്നതുള്‍പ്പെടെയുള്ള മാറ്റങ്ങളും ബില്ലില്‍ വരുത്തിയിട്ടുണ്ട്. കഴിഞ്ഞാഴ്ച്ചയാണ് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്.
സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷ നടപ്പിലാക്കുന്ന ബില്ലാണിത്. ലൈംഗിക അതിക്രമം എന്ന പ്രയോഗത്തിനു പകരം ബലാത്സംഗം എന്ന വാക്ക് വീണ്ടും ഉപയോഗിച്ചു തുടങ്ങും.
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി മരിക്കുകയോ മരണാസന്ന നിലയിലാവുകയോ ചെയ്താല്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണം. ബലാത്സംഗത്തിന് ഏറ്റവും കുറഞ്ഞത് 20 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിക്കണം. ലൈംഗിക ബന്ധത്തിന്റെ പ്രായപരിധി 16 ആക്കി കുറയ്ക്കുന്നത് വനിത ശിശുക്ഷേമ മന്ത്രാലയവും ശിശുക്ഷേമ വകുപ്പും എതിര്‍ത്തിരുന്നു.
ദല്‍ഹിയില്‍ ഓടുന്ന ബസില്‍ മാനഭംഗത്തിനിരയായി പാരാമെഡിക്കല്‍ വിദ്യാര്‍ഥിയായ പെണ്‍കുട്ടി മരിച്ചതിനെ തുടര്‍ന്ന് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ജസ്റ്റിസ് വര്മകമ്മീഷന് മുന്നോട്ടുവെച്ച നിര്‍ദേശങ്ങളാണ് ബില്ലിലുള്ളത്. ഭേദഗതി വരുത്തിയ ബില്ല് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ചര്‍ച്ചയ്ക്കിടും. ഒരു മാസത്തെ അവധിക്ക് സഭ പിരിയുന്ന ഈ മാസം 22ന് തന്നെ ബില്ല് പാസാക്കാനാണ് നീക്കം.
സ്വന്തം ലേഖിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: