ന്യൂദല്‍ഹി: കാലാവധി പൂര്‍ത്തിയാക്കാന്‍ എസ്.പിയേയും ബിഎസ്പിയേയും വിശ്വസിക്കാനാകില്ലെന്ന് കോണ്‍ഗ്രസിന്റെ തിരിച്ചറിവ് പാര്‍ട്ടിയെ കടുത്ത നടപടികളിലേക്ക് പ്രേരിപ്പിക്കുന്നു. ഡിഎംകെയെ അനുനയിപ്പിച്ച് സഖ്യത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി പാര്‍ലമെന്റില്‍ പ്രമേയം അവതരിപ്പിച്ചാലോ എന്ന ആലോചനയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്ക് സര്‍വ്വകക്ഷിയോഗം വിളിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നു.
ഡിഎംകെ പിന്തുണ പിന്‍വലിച്ച് മണിക്കൂറുകള്‍ക്കകം ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തിലാണ് പാര്‍ലമെന്റില്‍ പ്രമേയം കൊണ്ടുവരാനുള്ള ചര്‍ച്ച കോണ്‍ഗ്രസ് നടത്തിയത്. പ്രമേയത്തിന്റെ കരട് തയ്യാറാക്കിയതായും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.
സര്‍ക്കാരിന് ഭീഷണിയില്ലെന്നും പ്രമേയം പാര്‍ലമെന്റില്‍ കൊണ്ടുവരുന്നതിനെ സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുകയാണെന്നുമാണ് ധനമന്ത്രി പി.ചിദംബരം കോര്‍ കമ്മിറ്റിക്ക് മുമ്പ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. പ്രമേയം കൊണ്ടുവരുന്നതിന്റെ ആദ്യ പടിയെന്ന നിലയ്ക്ക് സര്‍വ്വ കക്ഷിയോഗം വിളിക്കാനും ശ്രമമുണ്ട്.
എന്നാല്‍ പ്രധാന പ്രതിപക്ഷമായ ബിജെപി, സര്‍ക്കാരിന്റെ ഈ നീക്കത്തെ മുളയിലെ നുള്ളിക്കളയുമെന്ന് ആദ്യമെ പ്രസ്താവിച്ചിട്ടുണ്ട്. എന്നിട്ടും സര്‍ക്കാര്‍ ഇത്തരം നടപടികള്‍ക്ക് നീങ്ങിയാല്‍ രാജ്യം തുടര്‍ന്നുപോരുന്ന വിദേശ നയത്തിനെതിരെയുള്ള സര്‍ക്കാരിന്റെ നീക്കമായിട്ടുവേണം അതിനെ കാണാന്‍. വിദേശ നയങ്ങളും രാജ്യത്തിന്റെ താല്പര്യങ്ങളും രാഷ്ട്രീയ കാര്യത്തിന് വേണ്ടി ഉപയോഗിക്കാനാവില്ലെന്നാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവ് മുരളീ മനോഹര്‍ ജോഷി പ്രതികരിച്ചത്. രാജ്യത്തിന്റെ നയത്തിനനുസരിച്ച് പാര്‍ട്ടികളാണ് മാറേണ്ടതെന്നും പാര്‍ട്ടികളുടെ താല്പര്യങ്ങള്ക്കനുസരിച്ച് രാജ്യത്തിന്റെ നയങ്ങളല്ല മാറ്റേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളില്‍ തലയിട്ട് ഇന്ത്യ പാര്‍ലമെന്റില്‍ പ്രമേയം കൊണ്ടു വന്നാല്‍ അന്യരാജ്യങ്ങളില്‍ നിന്ന് എതിര്‍പ്പ് ക്ഷണിച്ചു വരുത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടുന്ന ശീലം പണ്ടു മുതലേ ഇന്ത്യക്കില്ല. ജമ്മുകശ്മീര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ മറ്റു രാജ്യങ്ങളും കൈകടത്താതിരിക്കാനുള്ള കരുതലെന്നോണമാണിത്.
പാര്‍ലമെന്റിലെ ഈ നീക്കത്തേക്കാളുപരി ഇന്ത്യക്ക് ഏറ്റവും അപകടകരമാവുക, ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ അമേരിക്ക കൊണ്ടുവരുന്ന പ്രമേയത്തിലുള്ള ഇടപെടലാവും. കരുണാനിധി ആവശ്യപ്പെടുന്നതു പോലെയുള്ളവ പ്രമേയത്തില്‍ ചേര്‍ക്കാന്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തിയാല്‍ കൗണസിലിലെ മറ്റു അംഗങ്ങള്‍ ഇത് എതിര്‍ത്തു കൂടായ്കയില്ല. അമേരിക്ക ശ്രീലങ്കയ്ക്കെതിരെ കൊണ്ടു വരുന്ന പ്രമേയത്തിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ശ്രീലങ്കയെ തരം താഴ്ത്തുന്ന രീതിയിലുള്ള പദപ്രയോഗങ്ങള്‍ ഇന്ത്യയുടെ ഇടപെടല്‍ കൊണ്ടുവന്നാല്‍ ഇന്ത്യ-ശ്രീലങ്ക ബന്ധത്തെ അതു ബാധിച്ചേക്കും.
അതേസമയം, തിങ്കളാഴ്ച്ച ഐക്യരാഷ്ട്രസഭയില്‍ സമര്‍പ്പിക്കപ്പെട്ട യു.എസ് പ്രമേയത്തില്‍ ഇന്ത്യ വെള്ളം ചേര്‍ത്തതായി ആംനസ്റ്റി ഇന്റര്‍നാഷ്ണല്‍ ചീഫ് എക്സിക്യൂട്ടീവ് ജി. അനന്തപത്മനാഭന് ആരോപിച്ചു.
സ്വന്തം ലേഖിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: