തിരുവനന്തപുരം: ബിപിഎല്‍ വിഭാഗത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച അരി സര്‍ക്കാര്‍ മറിച്ചുവിറ്റുവെന്ന ആരോപണം സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. സിപിഐ അംഗം വി.എസ്. സുനില്‍ കുമാറാണ് നോട്ടിസ് നല്‍കിയത്.
ബിപിഎല്‍ വിഭാഗത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 1,32,000 ടണ്‍ അരിയും 54,000 ടണ്‍ ഗോതമ്പും കരിഞ്ചന്തയിലൂടെ വിറ്റഴിക്കപ്പെട്ടുവെന്നാണ് സുനില്‍കുമാര്‍ ആരോപിച്ചത്. സിവില്‍ സപ്ലൈസ് കോര്‍പറേഷനും പൊതുവിതരണ സംവിധാനവും അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്. അഴിമതി നടത്താനുള്ള വകുപ്പുമാത്രമായി സിവില്‍ സപ്ലൈസ് മാറിയിരിക്കുന്നുവെന്നും സുനില്‍ കുമാര്‍ ആരോപിച്ചു.
അതേസമയം ആരോപണം ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് നിഷേധിച്ചു. ആരോപണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി സഭയില്‍ അറിയിച്ചു. ഭാവനയില്‍ നിന്നാണ് പ്രതിപക്ഷം ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്. സ്വപ്നലോകത്താണ് പ്രതിപക്ഷം വസിക്കുന്നത്. അതിനാല്‍ ആരോപണത്തിന് യാതൊരു അടിസ്ഥാനവുമില്ല.
റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് എല്ലാക്കാലത്തും കരിഞ്ചന്തയുണ്ടായിട്ടുണ്ട്. കരിഞ്ചന്ത നിയന്ത്രിക്കാനാണ് സബ്സിഡി തുക ബാങ്ക് വഴിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതിനെ റേഷന്‍ കടക്കാരും പ്രതിപക്ഷവും എതിര്‍ക്കുകയാണെന്നും അനൂപ് ജേക്കബ് പറഞ്ഞു.
അരി വിഹിതം ഒരിക്കലും നഷ്ടപ്പെട്ടു പോകില്ലെന്നു തുടര്‍ന്നു സംസാരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പു നല്കി. അരിയും ഗോതമ്പും ഗുണഭോക്താക്കളില്‍ എത്താനുള്ള എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ അരിവിഹിതം കേരളത്തിന് ലഭിക്കുമെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും മറുപടിയെ തുടര്‍ന്നു സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം ഇറങ്ങിപ്പോകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: