ന്യൂദല്‍ഹി: ശ്രീലങ്കന്‍ വിഷയത്തില്‍ യുപിഎ വിട്ട ഡിഎംകെയുടെ അഞ്ചു മന്ത്രിമാരും രാജിവച്ചു. അഞ്ചുപേരും ഒരുമിച്ച് ഇന്നലെ രാജിവയ്ക്കുമെന്നാണ് കരുണാനിധി ചൊവ്വാഴ്ച്ച പ്രഖ്യാപിച്ചതെങ്കിലും മൂത്ത മകനും രാസവളം മന്ത്രിയുമായ എം.കെ. അഴഗിരിയും ഇളയമകന് എം.കെ.സ്റ്റാലിനും തമ്മിലുള്ള പടലപ്പിണക്കങ്ങളെ തുടര്‍ന്ന് രണ്ടു വിഭാഗങ്ങളായി തിരിഞ്ഞാണ് രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറിയത്. കേന്ദ്രസര്‍ക്കാരില്‍ നിന്ന് വിട്ടുപോകുന്ന കാര്യത്തില്‍ പാര്‍ട്ടിയിലുടലെടുത്ത ഭിന്നത മന്ത്രിമാരുടെ രാജി സമയത്തും പ്രകടമായി.
കരുണാനിധിക്ക് ബുദ്ധി ഉപദേശിച്ചു കൊടുത്തത് മകന് എം.കെ. സ്റ്റാന്ലിനാണെന്ന വാദത്തെ ശരിവയ്ക്കുന്നതാണ് സര്‍ക്കാരില്‍ നിന്ന് രാജിവയ്ക്കാന്‍ തയ്യാറല്ലാതിരുന്ന അഴഗിരിയുടെ നിലപാട്. ചൊവ്വാഴ്ച്ച രാജി പ്രഖ്യാപനം കഴിഞ്ഞ് അന്നു രാത്രി തന്നെ ഡിഎംകെ നേതാവ് ടി.ആര്.ബാലുവിന്റെ നേതൃത്വത്തില്‍ സഹമന്ത്രിമാരായ എസ്.എസ്.പളനിമാണിക്യം, എസ്.ജഗദരക്ഷകന്, എസ്. ഗാന്ധിശെല്‍വന്‍ എന്നിവര്‍ രാഷ്ട്രപതിക്ക് രാജിക്കത്ത് നല്‍കിയിരുന്നെങ്കിലും ഇവരുടെ കൂട്ടത്തില്‍ ക്യാബിനറ്റ് പദവിയുള്ള മന്ത്രിയായ അഴഗിരിയേയും മറ്റൊരു സഹമന്ത്രി നെപ്പോളിയനേയും കണ്ടില്ല.
അതേസമയം, പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്ന വിശദീകരണവുമായി ഡിഎംകെ നേതാവ് ടി.ആര്. ബാലു രംഗത്തെത്തി. അഴഗിരിയും നെപ്പോളിയനും പിന്നീട് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് രാജിക്കത്ത് നല്‍കുമെന്ന് ബാലു പറഞ്ഞു. അച്ഛന് കരുണാനിധി ചെന്നൈയില്‍ സര്‍ക്കാരില്‍നിന്ന് വിട്ടുപോകുമെന്ന പ്രഖ്യാപനം നടത്തി കഴിഞ്ഞിട്ടും മകന് അഴഗിരി ദല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് തനിക്ക് അതിനെക്കുറിച്ചൊന്നും അറിയില്ലെന്നാണ്. പാര്‍ട്ടി ആസ്ഥാനത്ത് നിന്ന് നിരന്തരമായ ആവശ്യമുണ്ടായിട്ടും മന്ത്രിസഭയില്‍ നിന്ന് വിട്ടുപോകുന്ന തീരുമാനം തന്നോട് ആലോചിച്ചില്ലെന്ന് അഴഗിരിയുടെ വാദം പാര്‍ട്ടി തീരുമാനത്തെ സാരമായി ബാധിക്കുമെന്നാണ് കരുതിയത്.
യുപിഎ വിടാന്‍ താല്പര്യമില്ലെന്നാണ് അഴഗിരി പറഞ്ഞത്. പാര്‍ട്ടിയുടെ താല്പര്യത്തിനു പിന്നില്‍ സ്റ്റാന്ലിനാണെന്ന് മനസ്സിലായതാണ് കാരണം. പിന്നീട് കരുണാനിധിയുടെ നിരന്തര ആവശ്യവും അനുനയവും പാര്‍ട്ടിയുടെ രഹസ്യ അജണ്ടയും വ്യക്തമാക്കിയതിന് ശേഷമാണ് അഴഗിരി രാജിക്ക് തയ്യാറായത്.
കരുണാനിധിയെ അനുനയിപ്പിച്ച് തിരിച്ചുകൊണ്ടുവരാനുള്ള തീവ്രശ്രമങ്ങള്‍ ദല്‍ഹിയില്‍ നടക്കുന്നുണ്ടെങ്കിലും ഡിഎംകെയുടെ തിരിച്ചുവരവ് പ്രതീക്ഷിക്കാവുന്ന ഒന്നല്ല. അനുസരിച്ചാല്‍ കൂട്ടുകൂടാം എന്ന ഉപാധി കരുണാനിധി മുന്നോട്ട് വയ്ക്കുന്നുണ്ടെങ്കിലും തിരിച്ചുവരാനുള്ള ആഗ്രഹം കരുണാനിധിക്കുമില്ലെന്നാണ് കരുതേണ്ടത്. അടുത്ത പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണ് ഇപ്പോള്‍ അദ്ദേഹം നടത്തിയിരിക്കുന്നത്.
തമിഴ്നാട് ഭരിക്കുന്ന കരുണാനിധിയുടെ മുഖ്യശത്രു ജയലളിത കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍മുന്നേറ്റം നടത്തി ഭരിക്കുന്ന സാഹചര്യത്തില്‍ അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പ് തമിഴ് പ്രീണനം നടത്തിയില്ലെങ്കില്‍ ഡിഎംകെയ്ക്ക് മുന്നേറ്റമുണ്ടാവില്ലെന്ന് ഒരു ചുവടുവയ്പ്പാണ് കരുണാനിധിയുടേത്. കേന്ദ്രസര്‍ക്കാരില്‍ തുടര്‍ന്നാല്‍ നേടാനൊന്നുമില്ലെന്നും പിണങ്ങിയാല്‍ കുറച്ച് വോട്ടെങ്കിലും കിട്ടുമെന്നും വ്യക്തമായി കണക്കുകൂട്ടിയുള്ള നീക്കമാണിത്.
ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യങ്ങളാണ് താന്‍ മുന്നോട്ട് വച്ചതെന്ന് കരുണാനിധിക്കറിയാം. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ അമേരിക്ക കൊണ്ടുവരുന്ന അന്താരാഷ്ട്ര പ്രമേയത്തില്‍ ഭേദഗതി പോയിട്ട് തിരുത്ത് വരുത്താന്‍ പോലും ഇന്ത്യക്കാവില്ല. ഒരു പക്ഷെ ദല്‍ഹിയിലിരിക്കുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷയേക്കാളും പ്രധാനമന്ത്രിയേക്കാളും കോണ്‍ഗ്രസിലെ തമിഴ് പ്രതിനിധിയായ ധനമന്ത്രിയേക്കാളും നന്നായി ഇക്കാര്യം കരുണാനിധിക്കറിയാം. അതുകൊണ്ടാണ് തമിഴ് വോട്ടില്‍ പിടിമുറുക്കാനും അഴിമതി സര്‍ക്കാരിനെ കുറ്റപ്പെടുത്തി നല്ലപിള്ള ചമയാനും ഈയൊരു അന്താരാഷ്ട്ര കാര്‍ഡില്‍ തന്നെ അദ്ദേഹം പിടിമുറുക്കിയത്.
യുപിഎ സര്‍ക്കാരില്‍നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സപ്തംബറില്‍ പിന്മാറിയതിനു ശേഷം സര്‍ക്കാരിനെ വീഴ്ത്താനും അത് പാര്‍ട്ടിക്ക് അനുകൂലമാക്കിയെടുക്കാനും പറ്റിയ സമയം നോക്കിയിരിക്കുകയായിരുന്നു കരുണാനിധി. ഡിഎംകെ കൂടി പോയാല്‍ ബാക്കിയുള്ള എസ്പിയേയും ബിഎസ്പിയേയും പാളയത്തില്‍ കയറ്റി കോണ്‍ഗ്രസിന് അധികനാളൊന്നും മുന്നോട്ട് പോകാനാവില്ലെന്നിരിക്കെ അടുത്ത പൊതുതെരഞ്ഞെടുപ്പ് പെട്ടെന്നാക്കാനുള്ള ഡിഎംകെയുടെ തന്ത്രം കൂടിയായിട്ടുവേണം ഇതിനെ കാണാന്‍.
ലക്ഷ്മി രഞ്ജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: